Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമ്മിലൊരാൾ നഷ്ടപ്പെടും വരെ കാത്തിരിക്കരുത്, ഇഷ്ടങ്ങൾ പറയാൻ; ഹൃദയസ്പർശിയായൊരു കഥ

 couple Representative Image

പലരുടെയും സ്നേഹം പലവിധത്തിലാണ്, ചിലർ അത് ആവോളം പ്രകടിപ്പിക്കുമ്പോൾ ചിലർ ഉള്ളിൽ അടക്കിപ്പിടിക്കും. പക്ഷേ നിങ്ങൾ ജീവനിലേറെ സ്നേഹിക്കുന്നയാളോട് ആ ഇഷ്ടം പ്രകടിപ്പിക്കാന്‍ ഒട്ടും വൈകരുത്, കാരണം കാലം കാത്തുവെക്കുന്നത് ചിലപ്പോൾ ഇരുവരിൽ ഒരാളുടെ നഷ്ടമായാലോ? അത്തരത്തിലുള്ള കണ്ണുനനയിക്കുന്നൊരു കഥയാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ജെയിംസ് മോറാലിസ് എന്ന ഫാർമസിസ്റ്റ് തന്റെ ട്വിറ്ററിലൂടെ പങ്കുവച്ച ആ വൃദ്ധദമ്പതികളെക്കുറിച്ചുള്ള കഥയാണ് ഹൃദയം സ്പർശിക്കുന്നത്. ജെയിംസിന്റെ വാക്കുകളിലേക്ക്....

'' ഇന്ന് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വിഷമകരമായ ഒരു അനുഭവത്തിന് സാക്ഷ്യം വഹിച്ചു. ഫാർമസിസ്റ്റ് ആയി ജോലി നോക്കുന്ന സ്ഥലത്ത് ആഴ്ചയിൽ രണ്ടോ ചിലപ്പോൾ മൂന്നോ തവണ മരുന്നിനായി എത്തുന്ന വൃദ്ധ ദമ്പതികളുണ്ട്. ഞങ്ങൾക്കെല്ലാവർക്കും അവരെ നന്നായി അറിയാം. പ്രായമായ ആ സ്ത്രീയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നതും ഞങ്ങളോടു സംസാരിക്കുന്നതുമൊക്കെ. ഇരുവരും ഞങ്ങളുടെ ഫാർമസിയിലേക്ക് വർഷങ്ങളായി വന്നുകൊണ്ടിരിക്കുന്നവരുമാണ്. ആ വൃദ്ധ പറയുന്ന കാര്യങ്ങൾ സശ്രദ്ധം വീക്ഷിച്ച്, അവരെത്തന്നെ നോക്കി അവർക്കരികിൽ നിൽക്കുന്ന ഭർത്താവായിരുന്നു അദ്ദേഹം. 

അത്രയുംനാളുകൾക്കിടയിൽ ആദ്യമായി അവരെ ഒന്നിച്ചല്ലാതെ കണ്ടത് അന്നായിരുന്നു. അന്ന് അദ്ദേഹം മാത്രമാണ് ഫാർമസിയിലേക്കു വന്നത്. സ്മിത്ത്, താങ്കൾക്കു സുഖം തന്നെയല്ലേ എന്നു ഞാൻ ചോദിച്ചു. ഇനിയും സുഖമായി വരാനുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്നും അദ്ദേഹത്തിന്റെ മറുപടി അങ്ങനെയായിരുന്നതുകൊണ്ട് ഞാൻ വലിയ കാര്യമാക്കിയതുമില്ല. അദ്ദേഹത്തിനായി ആറു മരുന്നുകള്‍ എടുത്തുവച്ചിട്ടുണ്ടെന്നും അതിൽ മൂന്നെണ്ണം അദ്ദേഹത്തിനും മൂന്നെണ്ണം ഭാര്യക്കുമാണെന്നും ഞാൻ പറഞ്ഞു. അപ്പോൾ നിശബ്ദനായി നിൽക്കുകയായിരുന്നു അദ്ദേഹം. എന്നിട്ട് പറഞ്ഞു, എന്റെ ഭാര്യ ഇന്നലെ മരിച്ചു, അവളുടെ മരുന്നുകൾ തിരിച്ചെ‌ടുക്കണമെന്നു പറയാനാണ് ഞാൻ ഇപ്പോൾ വന്നത്.''. 

എപ്പോഴും തിരക്കാർന്നതും ശബ്ദമുഖരിതവുമായിരുന്ന ഞങ്ങളുടെ ഫാർമസി അദ്ദേഹം പറഞ്ഞ കാര്യം കേട്ടു നിശബ്ദമായി. സ്മിത്ത് നിറകണ്ണുകളോടെ ഞങ്ങൾക്കു മുന്നിൽ നിൽക്കുകയായിരുന്നു. ''അവൾ മരിക്കുന്നതിനു മുമ്പേ ഞാൻ മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം, കിടക്കയുടെ ശൂന്യമായ ഒരു വശത്തേക്കു നോക്കി എഴുന്നേൽക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല, അവൾ എന്റെ പ്രണയിനിയും ആത്മസുഹൃത്തുമായിരുന്നു''. അദ്ദേഹം ഇതു പറയുമ്പോൾ കരച്ചിലടക്കാൻ പാടുപെ‌ടുകയായിരുന്നു ഞാൻ. 

എന്റെ സഹപ്രവർത്തകരെ നോക്കിയപ്പോൾ അവരിൽ പലരും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. അപ്പോൾ അദ്ദേഹം വീണ്ടും തുടർന്നു, '' വിഷമിക്കേണ്ട, ഞാൻ ജീവിക്കുമെന്ന് അവള്‍ക്കു വാക്കു നല്‍കിയിട്ടുണ്ട്. എന്റെ മരുന്നുകൾ കൃത്യമായി കഴിക്കുമെന്നും ജീവിതത്തെ ഗൗരവപരമായി സമീപിക്കുമെന്നും അവൾക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്''. ഇതു പറയുമ്പോൾ അദ്ദേഹത്തോടൊപ്പം ഞങ്ങളും നിറകണ്ണുകളോടെയായിരുന്നു. തിരികെ പോകുംമുമ്പ് ഞങ്ങൾക്കൊരു ഉപദേശം കൂടി നൽകിയാണ് അദ്ദേഹം പോയത്, മുമ്പു പലകുറി ആ കാര്യം കേട്ടിട്ടുണ്ടെങ്കിലും ഈ നിമിഷം വരെ അതിന്റെ പ്രാധാന്യം മനസിലാക്കിയിരുന്നില്ല. 

''നിങ്ങൾ സ്നേഹിക്കുന്നവരോട് അതു തുറന്നു പറയാനും അഭിനന്ദിക്കാനും മടികാണിക്കരുത്. അവരുടെ ശ്വാസം നിലയ്ക്കുന്നത് എന്നാണെന്നോ നിങ്ങൾ അവരെ അവസാനമായി കാണുന്നത് എപ്പോഴാണെന്നോ ആർക്കും പറയാൻ കഴിയില്ല''. അദ്ദേഹം ഒരു കാര്യത്തിൽ അതീവ ദുഖിതനായിരുന്നു, തങ്ങളുടെ അവസാനത്തെ സംഭാഷണത്തിനിടെ 'ഗുഡ്നൈറ്റ് സ്വീറ്റീ' എന്നു പറയുന്നതിനൊപ്പം 'ഐ ലവ് യൂ' എന്നു കൂടി പറഞ്ഞിരുന്നെങ്കിലെന്ന് ഇപ്പോൾ അദ്ദേഹം ആഗ്രഹിക്കുന്നു. 

നിങ്ങൾ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്ന ആളോട് അവസാനമായി ഒരു കാര്യം കൂടി പറഞ്ഞിരുന്നെങ്കിൽ എന്ന ദുഖത്തോടെ പിന്നീടുള്ള കാലം മുഴുവൻ കഴിയുന്നതിനെക്കുറിച്ചോർത്തു നോക്കൂ. നിങ്ങളുടെ ആത്മസുഹൃത്തു പോലും ഇല്ലാതെ ജീവിക്കുന്നതിനെക്കുറിച്ചൊന്നു ഓർത്തു നോക്കൂ. ഞാനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ തകർന്നേനെ, ഒരാൾക്കൊപ്പം ജീവിതത്തിന്റെ മുക്കാൽഭാഗവും ചിലവഴിച്ച് അവസാന കാലമെത്തിയതോടെ അയാൾ തനിച്ചാക്കി പോയാലുള്ള അവസ്ഥ എത്ര ഭീകരമാണ്. 

ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവിടെയുണ്ടായിരുന്ന ഒരു ഫാർമസിസ്റ്റ് അദ്ദേഹത്തിന്റെ ഭർത്താവിനെ വിളിച്ച് ഇക്കാര്യം പറഞ്ഞതിനൊപ്പം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നു കൂടി പറഞ്ഞു ഫോൺ വച്ചത്. പിന്നീടു ഞാൻ നോക്കിയപ്പോൾ എന്റെ സഹപ്രവര്‍ത്തകരിൽ ഏറെയും അവര്‍ക്കു പ്രിയപ്പെട്ടവർക്കു മെസേജ് അയക്കുകയോ വിളിക്കുകയോ ഒക്കെ ചെയ്യുകയാണ്, നിറകണ്ണുകളോടെ അവരെ ആവോളം സ്നേഹിക്കുന്നു എന്നു പറയുകയാണ്. 

അതെന്നെ സ്പർശിച്ചു. എനിക്കും ആർക്കെങ്കിലുമൊക്കെ മെസേജ് അയക്കണം എന്നുണ്ടായിരുന്നു, പക്ഷേ എനിക്കങ്ങനെ ആരുമില്ലെന്ന് അപ്പോഴാണു മനസിലാക്കിയത്. നിങ്ങൾ ഒരാളെ സ്നേഹിക്കുന്നുവെങ്കിൽ അവർ നിങ്ങൾക്ക് എത്രത്തോളം പ്രിയപ്പെട്ടവരാണെന്നു പറയാൻ ഒരു മടിയും വേണ്ട, പിന്നീടു നിങ്ങൾക്കൊരു സാഹചര്യം കിട്ടില്ലെന്ന് ആരറിഞ്ഞു.'' 

ജെയിംസിന്റെ ഈ അനുഭവകഥ കേട്ട് ഈറനണിഞ്ഞവർ ഏറെയാണ്.  നാം പ്രാണനു തുല്യം സ്നേഹിക്കുന്നവരോട് എപ്പോഴൊക്കെ അതു പ്രകടിപ്പിക്കണമെന്നു തോന്നുന്നുവോ അപ്പോഴെല്ലാം അതു തുറന്നു പറയണമെന്നു വ്യക്തമാക്കുന്നതാണ് ഈ വൃദ്ധ ദമ്പതികളുടെ ജീവിതം. നാളെയൊരിക്കൽ രണ്ടുപേരിലൊരാൾ ഇല്ലാതാകുമ്പോൾ പശ്ചാത്താപത്തോ‌ടെ ഉരുകി ജീവിക്കാൻ ഇട നൽകാതെ ഇഷ്‌ടങ്ങളെ പ്രക‌ടിപ്പിക്കാൻ ശീലിക്കാം... 

Read more: Lifestyle Malayalam Magazine