Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അദ്ദേഹത്തിനു ശേഷം ഈ ലോകം വിട്ടുപോകാനാണ് എനിക്കിഷ്ടം, അതിനു കാരണവുമുണ്ട്'

Couple 105കാരനായ മൊസിർ ഉദ്ദിന്‍ സർദാറിനെയും അദ്ദേഹം സ്നേഹത്തോടെ രങ്കാ ബൗ എന്നു വിളിക്കുന്ന 87കാരിയായ പത്നിയുടെയും ജീവിതം അറിഞ്ഞാൽ ദാമ്പത്യം ​എത്രത്തോളം സുന്ദരമാണെന്നു തോന്നിപ്പോകും...

ഏതെങ്കിലും നിമിഷത്തിലെ പരസ്പരം ധാരണകൾ തകിടം മറിയുമ്പോഴാണ് പല ദാമ്പത്യങ്ങളും കയ്പുനീരിൽ അവസാനിക്കുന്നത്. ഒന്നിച്ചുള്ള യാത്രയ്ക്കു വിരാമമിടാം എന്നു പലരും ചിന്തിക്കുന്നതും വാശിയുടെയും ഈഗോയുടെയും ഒക്കെ പുറത്തായിരിക്കും. ചിലപ്പോൾ മനസ്സു തുറന്നു നന്നായൊന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടാകൂ, എങ്കിലും ചുറ്റിനും നിൽക്കുന്നവർ പോലും എരിവു കൂട്ടുമ്പോൾ ഒരു കുടക്കീഴിലുണ്ടായിരുന്ന ആ യാത്ര അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണ് പലരും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ 105കാരനായ മൊസിർ ഉദ്ദിന്‍ സർദാറിനെയും അദ്ദേഹം സ്നേഹത്തോടെ രങ്കാ ബൗ എന്നു വിളിക്കുന്ന 87കാരിയായ പത്നിയുടെയും ജീവിതം അറിഞ്ഞാൽ ദാമ്പത്യം ​എത്രത്തോളം സുന്ദരമാണെന്നു തോന്നിപ്പോകും. 

പ്രായം ഇത്രയായെങ്കിലും ഇപ്പോഴും ഒരാൾ മറ്റൊരാളെ പിരിഞ്ഞിരിക്കില്ലെന്ന് ഇരുവരും പറയുന്നു. എഴുപത്തിയഞ്ചു വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരിക്കൽ പോലും പിരിഞ്ഞിരുന്നിട്ടില്ല. ഇന്നും അദ്ദേഹം സ്നേഹത്തോടെ 'സുന്ദരിയായ ഭാര്യ' എന്നാണു തന്റെ നല്ലപാതിയെ വിളിക്കുന്നത്. ഭർത്താവിനെക്കുറിച്ചും തങ്ങളുടെ സന്തുഷ്ട കുടുംബ ജീവിതത്തെക്കുറിച്ചും രങ്കാ ബൗ  പ്രശസ്ത ഫൊട്ടോഗ്രാഫറായ ജിഎംബി ആകാശിനോടു പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. 

''അദ്ദേഹത്തെ വിവാഹം കഴിക്കുന്ന സമയത്ത് എനിക്കു വെറും പന്ത്രണ്ടു വയസ്സു മാത്രമേ പ്രായമുള്ളു. ‍ഞാനിന്നും ഓർക്കുന്നു, ഒരു കുതിരവണ്ടിയിലാണ് അദ്ദേഹം എന്നെ വിവാഹം കഴിക്കാൻ വന്നത്. അതുവരെയും എന്റെ ഗ്രാമത്തിൽ ആരുടെയും വിവാഹം അങ്ങനെ കഴിഞ്ഞിരുന്നില്ല. എനിക്കു വളരെ സന്തോഷവും അതിലേറെ അഭിമാനവും തോന്നിയിരുന്നു. അന്നത്തെക്കാലത്തു തന്നെ വലിയൊരു തുക മുടക്കിയാണ് അദ്ദേഹം അങ്ങനെ വന്നത്, ആ പണംകൊണ്ട് വേണമെങ്കിൽ അദ്ദേഹത്തിനൊരു വലിയ കൃഷിനിലം വാങ്ങാമായിരുന്നു. 

ഞങ്ങളുടെ വിവാഹശേഷം എന്റെ ഭർത്താവ് എന്നെ 'രങ്കാ ബൗ' അഥവാ 'സുന്ദരിയായ ഭാര്യ' എന്നാണു വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരിയായ പെൺകുട്ടി ഞാനാണെന്നാണു പറഞ്ഞിരുന്നത്. പക്ഷേ എന്റെ ഭർത്താവ് അൽപം ഇരുണ്ടിട്ടായിരുന്നു, അതുകൊണ്ടുതന്നെ ഗ്രാമവാസികളൊക്കെ അദ്ദേഹത്തെ എപ്പോഴും കളിയാക്കുമായിരുന്നു. 'ഒരു കറുത്ത കല്ല് പേൾ നെക്‌ലസ് ധരിച്ചു നിൽക്കുംപോലെ' എന്നാണ് എല്ലാവരും കളിയാക്കിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ആളുകൾ ആ തമാശ പറയുമ്പോഴൊക്കെ അദ്ദേഹം സന്തോഷത്തോടെ ചിരിക്കുമായിരുന്നു, അതിനനർഥം നീയെത്ര മനോഹരിയാണ് എന്നല്ലേ എന്ന് എന്നോടു പറയുമായിരുന്നു. 

കഴിഞ്ഞ 75 വർഷമായി ഞങ്ങൾ ഒന്നിച്ചാണ്, രണ്ടുവർഷം മുമ്പ് ഞാനെന്റെ മൂത്ത മകനെയും കുടുംബത്തെയും കാണാൻ പോയിരുന്നു. ഭർത്താവിനെ ഇളയ പുത്രനും കുടുംബത്തിനും ഒപ്പം ആക്കിയാണു പോയിരുന്നത്. അന്ന് എന്റെ മരുമകൾ പറഞ്ഞു ഓരോ പത്തു മിനിറ്റു കൂടുമ്പോഴും 'എന്റെ സുന്ദരിയായ ഭാര്യ എവിടെ' എന്ന് അദ്ദേഹം വിളിച്ചു ചോദിക്കുമായിരുന്നു എ​ന്ന്. 'അവൾ വിളിച്ചോ എപ്പോഴാണ് തിരികെ വരിക' എന്നൊക്കെ ചോദിക്കുമായിരുന്നത്രേ. 

എന്റെ കാര്യം വരുമ്പോള്‍ കുട്ടികളുടെ സ്വഭാവമാണ് അദ്ദേഹത്തിന്. ഞങ്ങളുടെ ഇക്കണ്ട വിവാഹ ജീവിതത്തിനിടെ ഒരിക്കൽപ്പോലും പിരിഞ്ഞിരുന്നിട്ടില്ല. ഞങ്ങൾ ഒന്നിച്ച് എഴുന്നേൽക്കുകയും ഒന്നിച്ചു പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. എന്റെ കൈകൊണ്ടു പാകം ചെയ്യാത്ത ഭക്ഷണം കഴിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങളൊന്നിച്ചു ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ വലിയൊരു പങ്ക് എനിക്കു തരുമായിരുന്നു. 

എപ്പോഴെങ്കിലും ഞാൻ പിണങ്ങി അദ്ദേഹത്തോടു മിണ്ടാതിരിക്കുകയാണെങ്കിൽ അപ്പോഴൊക്കെ എന്റെ അരികിൽ വന്നിരിക്കും, ഞാൻ തിരികെനോക്കി ചിരിക്കുന്നതുവരെ അവിടെ നിന്നും മാറുകയേ ഇല്ല. ഇനി ഒരുപാടുകാലം ഞങ്ങൾ ഒന്നിച്ചുണ്ടാവില്ലായിരിക്കാം. ഞങ്ങളുടെ അവസാന കാലത്തിലേക്ക് എത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിനു മുമ്പേ പോകാൻ ഞാനിഷ്ടപ്പെടുന്നില്ല, കാര‌ണം അദ്ദേഹം എന്നെ തിരഞ്ഞുകൊണ്ടേയിരിക്കും. അതുകൊണ്ട് ആദ്യം അദ്ദേഹം പോയതിനു ശേഷം മാത്രം ദൈവം എന്നെ വിളിക്കട്ടെ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്.''

Read more: Lifestyle Malayalam Magazine