മരണം വരെ കൂടെ ഉണ്ടാകും എന്ന വാക്കു കൊടുത്താണ് ഓരോ ദമ്പതിമാരും വിവാഹത്തിലേക്കു ചുവടെടുത്തു വയ്ക്കുന്നത്. എന്നാൽ, മരണം വരെ കൂടെ ഉണ്ടാകുന്നതല്ല, മരണത്തിലും കൂടെ ഉണ്ടാകുന്നതാണ് പ്രണയം എന്ന് തെളിയിക്കുകയാണ് അർജന്റീന സ്വദേശികളായ ഐസക് - തെരേസ ദമ്പതികൾ. വളരെ ചെറിയ പ്രായത്തിൽ പ്രണയിച്ചു വിവാഹിതരായവരാണ് ഇരുവരും. 69 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന്റെ അവസാനം പ്രണയകഥയേക്കാൾ ഹൃദയസ്പർശിയായ ഒന്നായിരുന്നു.
പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും അർജന്റീന വിട്ട് അമേരിക്കയിലേക്കു ചേക്കേറി. അവിടെ വച്ചു മൂന്നു കുഞ്ഞുങ്ങൾ ജനിച്ചു. ക്ലാര, ഡാനിയൽ , ലിയോണാർഡോ. മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി മികച്ച കുടുംബജീവിതം നയിച്ച് ഇരുവരും മാതൃകയായി. 69 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ , തെരേസയ്ക്ക് അൽഷിമേഴ്‌സ് ബാധിച്ചു.
അൽഷിമേഴ്‌സ് ബാധിച്ച പ്രിയതമയെ പരിചരിക്കുന്നതിനായി തന്റെ 90ാംവയസ്സിൽ ഐസക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുവാൻ പഠിച്ചു. കമ്പ്യൂട്ടർ നോക്കി, അൽഷിമേഴ്‌സ് രോഗിയെ എങ്ങനെ പരിചരിക്കണം എന്നു പഠിച്ചു . എന്നാൽ അതുകൊണ്ടൊന്നും തെരേസയ്ക്ക് ബേധമുണ്ടായില്ല . ഒടുവിൽ രോഗം മൂർച്ഛിച്ച തെരേസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയെ ആശുപത്രിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ എല്ലാ ദിവസവും ഐസക് ആശുപത്രിയിൽ എത്താൻ തുടങ്ങി. രാവിലെ മുതൽ വൈകുന്നേരം വരെ ഭാര്യയുടെ കൈപിടിച്ച് ആശുപത്രിക്കിടക്കയിൽ ഇരിക്കും. വൈകുന്നേരം ആകുമ്പോൾ വീട്ടിലേക്കു പോകും. പിറ്റേ ദിവസം വീണ്ടും വരും. ഒടുവിൽ തിരിച്ചറിയാനാവാത്ത ഒരു രോഗം ബാധിച്ച് ഐസക്കിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ വേർപിരിക്കാനാവാത്ത ബന്ധം നേരത്തെ അറിയാവുന്ന ആശുപത്രി അധികൃതർ തെരേസയ്ക്ക് അരികിലായി തന്നെ ഐസക്കിനു കിടക്കയൊരുക്കി. മരണം വരെ അവർ ഒരുമിച്ചു കഴിയട്ടെ എന്ന ആഗ്രഹമായിരുന്നു എല്ലാവർക്കും. അങ്ങനെ , അസുഖം മൂർച്ഛിച്ച് തെരേസ മരണപ്പെട്ടു. മരിക്കുമ്പോഴും തെരേസയും ഐസക്കും തങ്ങളുടെ കൈകൾ പരസ്പരം ബന്ധിപ്പിച്ച നിലയിലായിരുന്നു.
ഏറെ പണിപ്പെട്ടാണ് , ഇരുവരുടെയും കൈകൾ വേർപ്പെടുത്തിയത്. അപ്പോഴും ഐസക്ക് കരയുന്നുണ്ടായിരുന്നു. ഒടുവിൽ തെരേസയുടെ ശരീരം മറവു ചെയ്യുന്നതിനായി കൊണ്ടുപോയി. കൃത്യം നാൽപതു മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഭാര്യപോയ വഴിക്കു തന്നെ ഐസക്കും പോയി. മരണം വരെ അല്ല, മരണത്തിലും ഒരുമിച്ചുണ്ടാകും എന്ന വാക്കു പാലിച്ചുകൊണ്ട് എന്ന പോലെ...പരസ്പരം ആഴത്തിൽ സ്നേഹിക്കുന്ന ദമ്പതിമാർ അങ്ങനെയാണ്..ഒരുമിച്ചു ജീവിക്കുന്നതു പോലെ ഒരുമിച്ചു മരിക്കുന്നതും ഒരു ഭാഗ്യമാണ് .
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam