ഒരു രാത്രികൊണ്ടാണ് പ്രിയ പ്രകാശ് വാര്യർ എന്ന മലയാളിപ്പെൺകൊടിയുടെ വിധി മാറിമറിഞ്ഞത്. സിനിമയിലെ ഒരൊറ്റ പാട്ടുസീനിലൂടെ കത്തിക്കയറിയ പ്രിയ ഇന്ന് സകല ബോളിവുഡ് േഹാളിവുഡ് താരങ്ങളെയും വെട്ടിച്ച് ഫോളോവേഴ്സുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രിയയെ വൈറലാക്കിയത് ക്യൂട്ടായ ആ കണ്ണിറുക്കലാണെങ്കിൽ മുംബൈ സ്വദേശിയായ ഐശ്വര്യ ശർമ എന്ന പെൺകുട്ടിയെ വൈറലാക്കിയത് സമൂഹമാധ്യമത്തിലിട്ട ഒരു പോസ്റ്റാണ്.
വഞ്ചകനായ ഒരു കാമുകന്റെ യഥാർഥ മുഖം വെളിപ്പെടുത്തി ഐശ്വര്യ ശർമയിട്ട പോസ്റ്റ് നിമിഷനേരംകൊണ്ടാണ് സമൂഹമാധ്യമത്തിൽ വൈറലായത്. അമാൻ എന്ന പേരിലുള്ള കാമുകൻ സുപ്രിയ എന്ന പേരിലുള്ള കാമുകിയെ വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയ ഐശ്വര്യ സുപ്രിയയെ ആ ബന്ധത്തിൽ നിന്നും രക്ഷിക്കാനായാണ് പരസ്യമായി പോസ്റ്റിട്ടത്. ഐശ്വര്യ കണ്ണടച്ചു തുറക്കും മുമ്പേ പോസ്റ്റങ്ങു വൈറലാവുകയും സുപ്രിയയ്ക്കു സപ്പോർട്ടുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
നിരവധി മാധ്യമങ്ങളിലും ഐശ്വര്യയുടെ വാർത്ത നിറഞ്ഞുനിന്നു. മുംബൈ, അന്ധേരിയിലെ ഒരു ഹോട്ടലിൽ ഇരിക്കുന്നതിനിടെയാണ് സുപ്രിയ കാമുകിയെ വഞ്ചിക്കുന്ന ആ കാമുകനെ കണ്ടത്. താൻ കാമുകിയെ വഞ്ചിക്കുകയും മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതുമൊക്കെയായിരുന്നു അവരുടെ സംഭാഷണത്തിലുണ്ടായിരുന്നത്. എന്നാൽ ഇക്കാര്യം ഐശ്വര്യയെ തെല്ലൊന്നുമല്ല അസ്വസ്ഥയാക്കിയത്. അപ്പോൾ തന്നെ വഞ്ചകനായ കാമുകന്റെ യഥാർഥ മുഖം യുവതിയെ അറിയിക്കണമെന്നു തീരുമാനിച്ച ഐശ്വര്യ യുവതിയുടെ പേരിൽ ഒരു ഹാഷ്ടാഗ് ക്യാംപെയ്ൻ തന്നെ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ കാമുകിക്കും ഐശ്വര്യക്കും പിന്തുണയുമായി നിരവധി പേർ എത്തുകയും ചെയ്തു.
അന്ധേരിയിലെ ഒരു ഹോട്ടലില്‍ ഇരിക്കുന്നതിനിടെയാണ് താൻ ആ സംഭാഷണം കേട്ടതെന്ന് ഐശ്വര്യ കുറിപ്പിൽ പറയുന്നു. തനിക്കു സമീപത്തായിരുന്ന രണ്ടു യുവാക്കളുടെ സംഭാഷണം ഇപ്രകാരമായിരുന്നു. '' ബ്രോ ഞാൻ സുപ്രിയയെ വിട്ട് കഴിഞ്ഞ രാത്രിയിൽ നിധിക്കൊപ്പം ആയിരുന്നു ''. അപ്പോൾ തന്നെ മറുപടിയായി കേട്ടുനിന്ന യുവാവ് കൊള്ളാം ഇക്കാര്യം സുപ്രിയ കണ്ടുപിടിക്കില്ലെന്നും പറയുന്നതുകേട്ടു. ഇതു കേട്ടു പ്രകോപിതയായ ഐശ്വര്യ സുപ്രിയ എന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തണമെന്നു കരുതിയാണ് കുറിപ്പിട്ടത്.
സുപ്രിയ ഇക്കാര്യം കണ്ടുപിടിക്കുമെന്നു പറഞ്ഞാണ് ഐശ്വര്യ കുറിപ്പിട്ടത്. ഹലോ സുപ്രിയാ താങ്കളുടെ കാമുകന്റെ പേര് അമാൻ എന്നും ബുധനാഴ്ച രാത്രി താങ്കൾക്കൊപ്പമുണ്ടായിരിക്കുമെന്നു പറഞ്ഞ് വഞ്ചിക്കുകയും ചെയ്ത അയാളെ വിശ്വസിക്കരുതെന്നും പറഞ്ഞു. കട്ടിക്കണ്ണടയും വലിക്കുന്ന സിഗരറ്റിനേക്കാൾ മെലിഞ്ഞവനുമാണ് അയാൾ എന്ന് ഐശ്വര്യ കുറിപ്പിൽ പറയുന്നു. അമാൻ എന്നു പേരുള്ള കാമുകനുള്ള എല്ലാ സുപ്രിയമാരും ഒന്നു ശ്രദ്ധിച്ചിരിക്കണമെന്നും ഐശ്വര്യ പറഞ്ഞു. മുംബൈയിൽ അറിയുന്ന എല്ലാ സുപ്രിയമാർക്കും ഈ കുറിപ്പ് പങ്കുവെക്കൂ എന്നു പറഞ്ഞുകൊണ്ടാണ് ഐശ്വര്യ അവസാനിപ്പിക്കുന്നത്.
ഇപ്പോൾ മുംബൈയിലെ മാത്രമല്ല കൊൽക്കത്തയിലെയും ബെംഗളൂരുവിലേയുമൊക്കെ സുപ്രിയമാരെ അന്വേഷിച്ച് പലരും രംഗത്തെത്തി. തന്റെ ആദ്യപോസ്റ്റു വൈറലായതോടെ ദൗത്യം വിജയിച്ചുവെന്നു പറഞ്ഞു ഐശ്വര്യ വീണ്ടും മറ്റൊരു പോസ്റ്റിട്ടു. സുപ്രിയയ്ക്കു വേണ്ടി തിരയുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണെന്നും അധികം വൈകാതെ യഥാർഥ സുപ്രിയ ഇക്കാര്യം അറിയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
ശേഷം തനിക്കു പിന്തുണയർപ്പിച്ചവർക്കു നന്ദിയറിയിച്ചും ഐശ്വര്യ മറ്റൊരു പോസ്റ്റിട്ടു. താൻ പ്രതീക്ഷിച്ചതിനുമപ്പുറം പ്രതികരണമാണ് പോസ്റ്റിനു ലഭിച്ചത്, അതിൽ നല്ലതും ചീത്തയുമൊക്കെയുണ്ട്. ഇതു വൈറലായതോടെ സുപ്രിയ അമാനുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുമെന്നു കരുതുന്നു, പെൺകുട്ടികളെ സഹായിക്കാൻ തയാറാകുന്ന പെൺകുട്ടികളെയോർത്ത് തനിക്കേറെ അഭിമാനം തോന്നുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു.
എന്നാൽ ചിലരെങ്കിലും ഐശ്വര്യയുടെ പ്രവർത്തിയെ പ്രശസ്തിയാകാനുള്ള പൊല്ലാപ്പുകളാണെന്നും പറയുന്നുണ്ട്. പക്ഷേ ഇതൊന്നും ഐശ്വര്യയെ തെല്ലും ബാധിക്കുന്നില്ലെന്നു മാത്രമല്ല തന്റെ മുന്നിൽ വഞ്ചന കണ്ടാൽ ഇനിയും പ്രതികരിക്കുമെന്നു പറയുകയാണവൾ. എന്തായാലും ഒരൊറ്റ പോസ്റ്റോടെ ഒരുപാട് ഫോളോവേഴ്സിനെയും ഫാൻസിനെയും അതിനൊപ്പം ഹേറ്റേഴ്സിനെയും കിട്ടിയ അപൂർവം ചിലരിൽ ഒരാളായിരിക്കുകയാണിപ്പോൾ ഐശ്വര്യ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam