ഫോൺ കോളിലൂടെ പരിചയപ്പെടുന്ന അല്ലെങ്കിൽ സമൂഹമാധ്യമം വഴി പരിചയത്തിലാകുന്ന രണ്ടുപേർ തമ്മിൽ പ്രണയം മുളയ്ക്കുക എന്നത് അത്ര അപരിചതമായ കാര്യമല്ല, ഇത്തരം പ്രണയങ്ങളിൽ ചിലതു പൂവണിയാറും ഉണ്ട്. വേറെ ചിലതാകട്ടെ വ്യാജ പ്രൊഫൈലുകളും വ്യക്തികളും ആയിരിക്കും. ചിലർ തങ്ങളുടെ വ്യക്തിത്വം തന്നെ മറച്ചു വച്ചാണ് ഈ കളിക്ക് മുതിരുക. എന്നാൽ ഇന്തോനേഷ്യയിൽ ഈ അടുത്തൊരു വിവാഹം നടന്നു, വരന് വയസ്സ് 28 , വധുവിനാകട്ടെ 82 ഉം. റോങ് നമ്പർ ആയി വന്ന ഒരു ഫോൺ കോളിൽ തുടങ്ങിയ സൗഹൃദമാണ് 28 കാരൻ സോഫിയാൻ ലോഹോ ഡാൻഡേലിനെയും 82 കാരി മാർത്ത പോട്ടുവിനെയും വിവാഹത്തിലെത്തിച്ചത്. ഇരുവരുടെയും റോങ് നമ്പർ പ്രണയകഥ ഇങ്ങനെ....
ഏകദേശം ഒരു വർഷം മുൻപാണ്, ഇൻഡോനേഷ്യയിലെ ഒരു കാർ ഗാരേജിൽ ജോലിക്കാരനായ ഡാൻഡേലിനെ തേടി ഒരു ഫോൺകോൾ എത്തുന്നത്. ആളുമാറി വന്ന കോൾ ആയിരുന്നെങ്കിലും വ്യത്യസ്തമായ ആ പെണ്‍ശബ്ദത്തിനുടമയോട് ഡാൻഡേലിനു താല്‍പര്യം തോന്നി. ആ താൽപര്യം പിന്നീട് ആരാണ് മറുതലയ്ക്കലുള്ളത് എന്നറിയാനുള്ള ജിജ്ഞാസയായി, അതിനുള്ള മറുപടി കിട്ടിയപ്പോഴോ ബഹു സന്തോഷം. മാർത്ത തന്നെ പരിചയപ്പെടുത്തിയ രീതിയാണ് ഡാൻഡേലിനെ ആകര്‍ഷിച്ചത്.
പിന്നീടുള്ള നാളുകളിൽ, ആ ബന്ധം വളർന്നു. ഇരുവരും മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചു. പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൈമാറി. ഒടുവിൽ മാർത്തയില്ലാതെ ജീവിക്കാൻ വയ്യ എന്ന അവസ്ഥ വന്നപ്പോൾ ഡാൻഡേൽ തന്റെ പ്രണയം മാർത്തയോട് തുറന്നു പറഞ്ഞു. മാർത്തക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഏകദേശം ഒരു വർഷത്തെ ഫോൺ ഇൻ പ്രണയത്തിനുശേഷം ഡാൻഡേൽ മാർത്തയെ കാണാൻ ഇൻഡോനേഷ്യയിലെ മാർത്തയുടെ വീട്ടിലെത്തി.
തന്റെ പ്രണയിനിയെ ആദ്യമായി കാണാനുള്ള അമിതാവേശത്തിൽ എത്തിയ ഡാൻഡേൽ, വാതിൽ തുറന്നുതന്നെ സ്വീകരിച്ച 82 കാരിയെ കണ്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി. ഫോണിൽ സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ഡാൻഡേൽ കരുതിയിരുന്നില്ല താൻ പ്രണയിക്കുന്നത് 82 കാരിയായ വിധവയെ ആയിരിക്കുമെന്ന്. മാർത്ത അത് മനപ്പൂർവം ഒളിച്ചു വെക്കുകയായിരുന്നു. തുടർന്നുള്ള സംസാരത്തിൽ നിന്നും ഭർത്താവിന്റെ മരണശേഷം കഴിഞ്ഞ 10 വര്‍ഷങ്ങളായി കടുത്ത മാനസിക സമ്മർദ്ധത്തിൽ കഴിയുന്ന മാർത്തയ്ക്ക് ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് ഡാൻഡേലിനു മനസിലായി. അങ്ങനെ തങ്ങളുടെ പ്രണയവുമായി മുന്നോട്ടു പോകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
28 കാരനായ യുവാവ് 82 കാരിയെ വിവാഹം കഴിക്കുക എന്നത് ഇൻഡോനേഷ്യയിലെ സാമൂഹിക സ്ഥിതി പ്രകാരം എളുപ്പത്തിൽ സാധ്യമായ ഒരു കാര്യമല്ലായിരുന്നു. തന്റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ഡാൻഡേലിനു സമയമെടുത്തു. ആദ്യം ഭ്രാന്താണ് എന്നു പറഞ്ഞെങ്കിലും പിന്നീട് ഡാൻഡേലിനു മാർത്തയോടുള്ള സ്നേഹം കണക്കിലെടുത്ത് വീട്ടുകാർ സമ്മതിക്കുകയായിരുന്നു. അങ്ങനെ നാടും നാട്ടുകാരും സാക്ഷിയായി ഫെബ്രുവരി 18ന് ഇരുവരും വിവാഹിതരായി.
ജീവിതത്തിൽ ഒറ്റപ്പെട്ടു എന്നു തോന്നിത്തുടങ്ങിയ സമയത്താണ് വിവാഹത്തിലൂടെ ഡാൻഡേൽ തനിക്കു സ്വന്തമാകുന്നത് എന്നും, ഭാര്യ എന്ന രീതിയിലുള്ള ജീവിതം താൻ ഏറെ ആസ്വദിക്കുന്നു എന്നും മാർത്ത പറഞ്ഞു. ശേഷിച്ച കാലം ഡാൻഡേലിനൊപ്പം സന്തോഷമായി കഴിയണം എന്നതു മാത്രമാണ് മാർത്തയുടെ ആഗ്രഹം.