Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബില്‍ ഒറിജിനലല്ല, നന്മയുടെ കഥ നടന്നത്

Akhilesh Kumar സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഹോട്ടൽ ബിൽ, അഖിലേഷ് കുമാർ

ഒരു ഹോട്ടൽ ബില്ലും ഒപ്പം ഹൃദയസ്പർശിയായ ഒരു സംഭവകഥയും മിനുട്ടുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിശന്നു തളർന്നു മുന്നില്‍ക്കണ്ട കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങിച്ചു കൊടുത്ത അഖിലേഷ് കുമാര്‍ എന്ന യുവാവും തുക രേഖപ്പെടുത്തുന്നതിനു പകരം മനുഷ്യത്വത്തിനു വിലയിടാനുള്ള യന്ത്രം ഇവിടെയില്ല എന്നെഴുതിയ ബില്ലുമെല്ലാം മലയാളവും കടന്ന് ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായി. നന്മ മനുഷ്യനു‍ നല്ലതു വരട്ടെയെന്നു പറഞ്ഞു വാർത്തകള്‍ ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. പക്ഷേ ഇതിനിടയിലാണ് ബിൽ കെട്ടിച്ചമച്ചതാണെന്ന പ്രചരണമുണ്ടാകുന്നത്. വൈറലായ വാർത്തയെയും തുടർന്നുണ്ടായ പ്രചരണത്തെയുംകുറിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് അഖിലേഷ്:

സംഭവം 2013ൽ നടന്നതാണ്. കമ്പനി സംബന്ധമായ മീറ്റിങ്ങിനു മലപ്പുറത്തു പോയതായിരുന്നു. വിശപ്പു തോന്നിയപ്പോൾ അടുത്തുകണ്ട ഒരു ഹോട്ടലിൽ കഴിക്കാൻ കയറി. ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് പുറത്തുനിൽക്കുന്ന കുട്ടികളെ കണ്ടതും ഭക്ഷണം വാങ്ങിക്കൊടുത്തതും. തുകയ്ക്കു പകരം മനുഷ്യത്വത്തിന്റെ വിലയിടാനുള്ള യന്ത്രം ഇവിടെയില്ലെന്നെഴുതിയ ബില്ലു കണ്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി. അപ്പോഴത്തെ വികാരത്തിൽ അധികമൊന്നും സംസാരിക്കാതെ തിരിച്ചിറങ്ങിപ്പോരുകയും ചെയ്തു. പിന്നെ തന്റെ പ്രവർത്തിയിൽ ആശ്ചര്യം തോന്നേണ്ട കാര്യമൊന്നുമല്ല. പലരും ചെയ്യുന്നതാണിത്. സോഷ്യൽ മീ‍ഡിയയിൽ പ്രചരിക്കുന്നതു പോലെ ഹീറോ പരിവേഷത്തിനു േവണ്ടി ചെയ്തതുമല്ല. മുമ്പേ കഥയും കവിതയും എഴുതുമായിരുന്നു. അടുത്തിടെ വീണ്ടും എഴുത്തുകൾ പൊടി തട്ടിയപ്പോഴാണ് പഴയ അനുഭവം തന്നെ എഴുതാൻ തീരുമാനിക്കുന്നത്. ഭക്ഷണത്തിനു േവണ്ടി ആരു കൈനീട്ടിയാലും കാണാതെ പോകരുത്, അതു മാത്രമേ ഞാനും ചെയ്തുള്ളു.

അതിനിടെ ബില്ലു സംബന്ധിച്ച ആശയക്കുഴപ്പങ്ങളോടും അഖിലേഷ് പ്രതികരിച്ചു. ആ ബിൽ പിന്നീടു നഷ്ടപ്പെടുകയായിരുന്നു. ഇപ്പോഴുള്ളത് ഞാൻ തന്നെ ഗൂഗിളിൽ നിന്നും സെർച്ച് ചെയ്തെടുത്ത് അന്നു ബില്ലിൽ ഉണ്ടായിരുന്ന അതേ വാക്കുകൾ വീണ്ടും എഴുതിയതാണ്. അതു നിഷേധിക്കുന്നില്ല. എന്നാൽ സംഭവം തന്റെ സൃഷ്ടിയല്ലെന്നും നടന്നതു തന്നെയാണെന്നും അഖിലേഷ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ്:

മലപ്പുറത്ത് കമ്പനി മീറ്റിങ്ങിനു പോയതായിരുന്നു അവൻ , അതെ മുടങ്ങാതെ നടക്കുന്ന വാർഷിക സമ്മേളനം .....നൂറു പേർ വന്നു എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങച്ചങ്ങൾ പറഞ്ഞു ഇനിയെന്തു എന്ന ചോദ്യ ചിഹ്നവുമായി പോകുന്ന യന്ത്രങ്ങളുടെ സമ്മേളനം .....അത് കൊണ്ട് തന്നെ മനസ്സും യന്ത്രം പോലെയായിരുന്നു ......കരിപുരണ്ട യന്ത്രം പോലെ

മീറ്റിംഗ് കഴിഞ്ഞു , വൈകുന്നേരം ഒരു ലോഡ്ജു എടുത്തു , ഫ്രഷ്‌ ആയിട്ടു രാവിലെ പോകാമെന്ന് ഓർത്ത്‌...വിശപ്പാണേൽ പിടി മുറുക്കുന്നു , ഒന്നു കുളിച്ചു ഡ്രെസ്സും മാറി നേരെ അടുത്തു കണ്ട ഹോട്ടലിൽ കയറി ....എല്ലാവരും ഭക്ഷണം കഴിക്കുന്നു , നല്ല മണവുമുണ്ട് ....മലപ്പുറത്തുകരുടെ ഭക്ഷണത്തിന്റെ കാര്യം പറയുകയേ വേണ്ട ,വിശപ്പിന്റെ കാഠിന്യം വീണ്ടും ഒന്നു കൂടെ ഇരട്ടിയായി .....

രണ്ടു പൊറോട്ടയും ഒരു ചിക്കൻ കറിയും ചായയും പറഞ്ഞു , ആവി പറക്കുന്ന സാധനം മുന്നിലെത്തി ....കടയുടെ ജനൽചില്ലിലുടെ രണ്ടു കുഞ്ഞു കണ്ണുകൾ അയാൾ കണ്ടു ...അത് അകത്തേക്കുള്ള എല്ലാവരുടെയും പാത്രങ്ങളിലേക്ക് മാറി മാറി നോക്കുകയായിരുന്നു ....ഒരു ചാക്ക് കെട്ടും കയ്യിലുണ്ടായിരുന്നു ....വിശപ്പിന്റെ വിളിയാണ് , ആരും നോക്കുന്നില്ല എല്ലാവരും കഴിച്ചു കൊണ്ടിരിക്കുന്നു ......

യന്ത്രന്മായ മനസ്സിൽ എന്തോ വേദന അറിഞ്ഞു അയാൾ , കൈ കൊണ്ട് മാടി അവനെ വിളിച്ചു അകത്തേക്ക് വരാൻ , അകത്തേക്ക് വന്നപ്പോളാണ് കണ്ടത് ഒറ്റക്കായിരുന്നില്ല ഒരു കുഞ്ഞു പെണ്‍കുട്ടിയുമുണ്ടായിരുന്നു കൂടെ , പെങ്ങള് കുട്ടിയാണെന്ന് തോന്നി ...വന്നപ്പോളെ അയാളുടെ പാത്രത്തിലെക്കായിരുന്നു രണ്ടു പേരുടെയും കണ്ണ് ...അവിടെയിരിക്കുവാൻ പറഞ്ഞു ....മുഷിഞ്ഞ വസ്ത്രങ്ങൾ ആയിരുന്നു രണ്ടു പേരുടെയും , അവർ മുന്നിൽ രണ്ടു ചെറിയ കസേരകളിലായി ഇരുന്നു ...

എന്താ വേണ്ടതെന്നു ചോദിച്ചു കഴിക്കാൻ , അപ്പോൾ അവൻ അയാളുടെ പാത്രത്തിലേക്ക് വിരൽ ചൂണ്ടി കാണിച്ചു ..അയാൾ വീണ്ടും പൊറോട്ടയും കറിയും ഓർഡർ ചെയ്തു ...അത് അവരുടെ മുന്നിൽ വന്നു ...അവൻ കഴിക്കാൻ പാത്രത്തിലേക്ക് കയിടാൻ പോയപ്പോൾ അനിയത്തി അവന്റെ കയ്യിൽ കേറി പിടിച്ചു , എന്തോ മനസിലായ പോലെ അവൻ എണിറ്റു, എന്നിട്ട് അവളെയും കൊണ്ട് കൈ കഴുകുന്ന സ്ഥലത്തേക്ക് പോയി ,അവളവനെ കൈ കഴുകാൻ വിളിച്ചതായിരുന്നു ......

എല്ലാവരും ഉറ്റു നോക്കുന്നുണ്ടായിരുന്നു , എന്തോ വലിയ സംഭവം കാണുന്ന പോലെ ...അവർ അയാളുടെ മുന്നിൽ ഇരുന്നു അത് മുഴുവൻ കഴിച്ചു , തമ്മിൽ നോക്കുകയോ ഒന്നും മിണ്ടുകയോ , ചിരിക്കുകയോ ഉണ്ടായിരുന്നില്ല .....എല്ലാം കഴിച്ചു കഴിഞ്ഞു അയാളെ ഒന്നു നോക്കിയിട്ട് കൈ കഴുകി അവർ പോയി ...അയാൾ അന്നേരവും മുന്നിൽ വച്ചിരുന്ന ഭക്ഷണം തോട്ടിരുന്നില്ല , പതുക്കെ തന്റെ വിശപ്പും ദാഹവും ശമിചിരിക്കുന്നതായി അയാളറിഞ്ഞു ....

എന്തൊക്കെയോ മനസ്സിലുടെ മിന്നി മറഞ്ഞു പോയ നിമിഷം , വേഗം കഴിച്ചു തീർത്തു, ഇനിയൊന്നു ഉറങ്ങണം നല്ല ക്ഷീണമുണ്ട് .... ബില്ലെടുക്കാൻ പറഞ്ഞു .അയാൾ കൈ കഴുകി വന്നു മേശപ്പുറത്തിരുന്ന ബിൽ പാഡിൽ നോക്കി ,,....

അതില്‍ ഇങ്ങനെ എഴുതിയിരുന്നു 'മനുഷ്യത്വത്തിന്‍റെ ബില്‍ അടിക്കാന്‍ പറ്റിയ യന്ത്രം ഇവിടെയില്ല.... നന്മയുണ്ടാകട്ടെ! "

കണ്ണിൽ നിന്നും ഇത് വരെ വീഴാതെ സൂക്ഷിച്ച എന്തോ ഒന്നു കവിളിളുടെ അയാളറിയാതെ ഒലിച്ചിറങ്ങി ... അവിടെ കൌണ്ടറിൽ ഇരുന്ന തടിച്ച മനുഷ്യനെ മുഖമുയർത്തി ഒന്നു നോക്കി ...അയാളും തിരികെ നോക്കി ചിരിച്ചു ..... അതെ പച്ചയായ മനുഷ്യന്റെ യന്ത്രവൽകരിക്കപെടാത്ത മനസ്സിന്റെ ചിരി ,നഷ്ടപെട്ടിട്ടില്ല ഒന്നും , ...നഷ്ടപെടുകയുമില്ല ....തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സും വലുതായിരുന്നു , എല്ലാവരും യന്ത്രങ്ങൾ പോലെ അല്ലെന്നുള്ള തിരിച്ചറിവും ......