മുഖത്തിന്റെ സൗന്ദര്യം മാത്രം നോക്കി മൊട്ടിടുന്ന പ്രണയത്തിന് കാലാവധി കുറവായിരിക്കും. എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ മൊയ്തീൻ പറയുന്നൊരു ഡയലോഗുണ്ട്. ഓൾടെ മുഖത്തേക്കാൾ മൊഞ്ച് ഓൾടെ ഖൽബിനാണെന്ന്... അതെ, പ്രണയിക്കേണ്ടത് പങ്കാളിയുടെ മനസിന്റെ സൗന്ദര്യം നോക്കിയാവണം. ടൈംപാസ് ഓൺലൈൻ പ്രണയങ്ങൾക്കിടയിൽ ഇവിടെ ഒരു ദമ്പതികൾ വ്യത്യസ്തരാവുകയാണ്. കാഴ്ച്ചയിലുള്ള കുറവുകളൊന്നും കുറവുകളല്ലെന്നു മനസിലാക്കി ഇവർ ഒരു ജീവിതം തുടങ്ങിയിരിക്കുകയാണ്. വെറും രണ്ടടിയും എട്ടിഞ്ചുമുള്ള അമാൻഡ ഫൈഫും ആറടിയും ഒരിഞ്ചുമുള്ള സ്റ്റീവനും വിവാഹിതരായപ്പോള്‍ പലരും തുറിച്ചു നോക്കി. എത്രനാൾ നിലനിൽക്കും ഈ വിവാഹജീവിതം? കാഴ്ച്ചയില്‍ ചേർച്ചയില്ലാത്ത ഇവരുടെ പ്രണയം അധികനാൾ നീണ്ടേക്കില്ലെന്നൊക്കെ മുൻവിധികൾ വന്നു. പക്ഷേ പരിഹസിച്ചവർക്കു മുന്നിൽ ഇന്നു ആറു വയസുള്ള മകൻ എയ്ഡനൊപ്പം തലയുയർത്തിപ്പിടിച്ചു ജീവിക്കുകയാണ് ഇരുവരും. രണ്ടടി മാത്രമുള്ള അമാന്‍ഡ ആറടിയുള്ള യുവാവിനെ വിവാഹം കഴിക്കുകയെന്നത് സ്വപ്നമായിത്തന്നെ തീരുമെന്നു കരുതിയതാണ്.
എല്ലുകൾ പതിയെ മുറിയുന്ന രോഗവുമായാണ് അമാൻഡയുടെ ജനനം. അതുകൊണ്ടു തന്നെ ഒരു പരിധിയിൽ കവിഞ്ഞു വളരുകയുമില്ല. അമാൻഡ ജനിച്ചപ്പോൾ തന്നെ ഡോക്ടർമാർ വിധിയെഴുതി ഈ കുഞ്ഞിന് അധികനാൾ ആയുസില്ലെന്ന്. എന്നാൽ വിധിയെ തിരുത്തി മുപ്പത്തിയൊന്നാം വയസിൽ ഭർത്താവിനും മകനുമൊപ്പം ജീവിക്കുമ്പോൾ കഴിഞ്ഞതൊക്കെ അത്ഭുതമായാണ് അമാന്‍ഡയ്ക്കു തോന്നുന്നത്.
ഇന്നു വീൽചെയറിന്റെ സഹായത്തോടെയാണ് അമാൻഡയുടെ ജീവിതം. 2007ലാണ് അമാൻഡ സ്റ്റീവിനെ പരിചയപ്പെടുന്നത്. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴും തങ്ങൾ ഒന്നിക്കാനിരിക്കുന്നവരാണെന്ന് അമാന്‍ഡ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. തന്റെ പൊക്കക്കുറവു മൂലം ആരും തന്നെ സ്വീകരിക്കില്ലെന്നു തന്നെ അമാന്‍ഡ കരുതി. പക്ഷേ ക്രമേണ സൗഹൃദം പ്രണയത്തിലേക്കു വഴിമാറി. പലരും തങ്ങൾക്കിടയിലെ ചേർച്ചക്കുറവിനെ നോക്കി കളിയാക്കി, എന്നാൽ അതൊക്കെയും കണ്ടില്ലെന്നു നടിച്ചു. വിവാഹം കഴിച്ചപ്പോഴും ഒരു കുഞ്ഞിനെ പ്രസവിക്കുന്നതു അമാൻഡയുടെ ജീവിതത്തിനു ന്നെ അപകടകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ ഗർഭിണിയായപ്പോൾ ആ കുഞ്ഞിനെ പ്രസവിക്കാൻ തന്നെ അമാൻഡ തീരുമാനിച്ചു. അമാൻഡയുടെ ആത്മവിശ്വാസം യാതൊരു പ്രശ്നങ്ങളുമില്ലാതെ പ്രസവം സുഗമമാക്കുകയും ചെയ്തു.
ഇന്നു തന്റെ വിധി പ്രവചിച്ച മെഡിക്കൽ ലോകത്തെയാകെ അത്ഭുതപ്പെടുത്തി ഭർത്താവിനും മകനുമൊപ്പം ജൈത്രയാത്ര തുടരുകയാണ് അമാൻഡ..
ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.