മക്കൾക്ക് കടലോളം സ്നേഹം വാരിക്കോരി നൽകുന്ന ഒരാളേ ഈ ഭൂമിയിലുള്ളൂ. അത് അമ്മയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ചെറുപ്പത്തിൽ നമ്മെ പോറ്റിവളർത്തിയ, നമുക്ക് വേണ്ടി ജീവിതത്തിലെ സുഖങ്ങൾ വേണ്ടന്നുവച്ച അമ്മമാർക്ക് വാർധക്യം ബാധിക്കുമ്പോൾ അവരെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ പരിപാലിക്കാൻ നാം ബാധ്യസ്ഥരാണ്. എന്നാൽ അവശനിലയിൽ കിടക്കുന്ന അമ്മയെ പരിപാലിക്കേണ്ട ഏക മകന് കൈകൾ ഇല്ലെങ്കിലോ? കൈകൾ ഇല്ലെങ്കിലും അവൻ പൊന്നു പോലെ നോക്കും അമ്മയെ, തന്റെ ജീവിതം കൊണ്ട് അത് തെളിയിക്കുകയാണ് ജപ്പാൻ സ്വദേശിയായ ചെൻ സിൻയിങ് .
ചെന്നിന് ഇപ്പോൾ 50 വയസ്സാണ് പ്രായം. അമ്മക്ക് പ്രായം 90 കഴിഞ്ഞു. ഏഴാം വയസ്സിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റതിനെ തുടർന്ന് ചെന്നിന് തന്റെ ഇരുകൈകളും നഷ്ടപ്പെട്ടു. പിന്നീട് അച്ഛന്റെ തണലിൽ ചെൻ വളർന്നു. കൈകൾ ഇല്ലാത്തതിനാൽ പഠനം പൂർത്തിയാക്കാനായില്ല. 20)ം വയസ്സിൽ അച്ഛൻ മരിച്ചതോടെ ചെൻ ഇനിയെന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. അമ്മയെ ജോലിക്ക് വിട്ടു ജീവിക്കാൻ ചെൻ തയ്യാറല്ലായിരുന്നു.
പകരം വയ്ക്കാൻ വഴികൾ ഇല്ലാത്തതിനാൽ തന്നെ നാട്ടുകാർ ചെന്നിനോടും അമ്മയോടും ഭിക്ഷാടനം ഒരു ജീവിതോപാധിയായി സ്വീകരിക്കാൻ ഉപദേശിച്ചു. എന്നാൽ ചെൻ അതിനു തയ്യാറല്ലായിരുന്നു. കൈകൾ ഇല്ലെങ്കിലും എനിക്ക് രണ്ടു കാലുകൾ ഉണ്ട്, ഞാൻ അതുപയോഗിച്ച് ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്തും ചെൻ പറഞ്ഞു. തന്റെ കുറവുകൾക്ക് മുന്നിൽ അടിപതറാതെ ആ യുവാവ് കാലുകളും വായും ഉപയോഗിച്ച കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. കൈകൾ ചെയ്യേണ്ട പാതി ചുമതല പല്ലുകളും ബാക്കി പാതി കാലുകളും ഏറ്റെടുത്തു.
എങ്ങനെ കാലുകൾ കൊണ്ട് ഭക്ഷണം പാചകം ചെയ്യാമെന്നും കൊട്ട നെയ്യാമെന്നും ചെൻ പഠിച്ചു. ഇപ്പോൾ 91 വയസ്സായ അമ്മയുടെ പൂർണ്ണ സംരക്ഷണ ചുമതല ചെന്നിനാണ്. അമ്മക്കായി ഭക്ഷണം ഉണ്ടാക്കി, സ്പൂണിൽ കടിച്ചു പിടിച്ച ഭക്ഷണം വാരിക്കൊടുത്താണ് ഈ യുവാവ് അമ്മയെ നോക്കുന്നത്. തണുപ്പിനെ അതിജീവിക്കാനായി തനിക്ക് കാലുകളിൽ സോക്സ് ധരിക്കാൻ കഴിയാത്തതു മാത്രമാണ് ചെന്നിന്റെ വിഷമം.
14 വയസ്സുമുതൽ വീടിന്റെ ചുമതകളുടെ ഒരു പങ്ക് വഹിച്ചിരുന്ന ചെന്ന് അച്ഛൻ മരിച്ചതിനു ശേഷം ആ ചുമതല പൂർണമായും ഏറ്റെടുക്കുകയായിരുന്നു. ആദ്യമായി കാലുകൾ കൊണ്ട് പച്ചക്കറി അറിഞ്ഞപ്പോൾ കാൽ വിരൽ മുറിഞ്ഞത് ചെൻ ഇന്നും ഓർക്കുന്നു. അതിനുശേഷം ഇന്നേ വരെ അപകടങ്ങൾ തന്നെ തേടി വന്നിട്ടില്ലയെന്ന് ഈ യുവാവ് സാക്ഷ്യപ്പെടുത്തുന്നു.
വീടിനടുത്തായുള്ള സ്ഥലത്ത് അത്യാവശ്യം കൃഷിയും ചെൻ ചെയ്യുന്നുണ്ട്. ചോളം പാകുന്നതും നനയ്ക്കുന്നതും വിളവെടുക്കുന്നതും എല്ലാം ചെൻ തന്നെ. ഏറെ അവശതകൾക്കിടയിലും തന്നെ പൊന്നു പോലെ നോക്കുന്ന മകനെ ഓർത്ത് ഈ അമ്മയ്ക്ക് എന്നും സന്തോഷം മാത്രം. മികച്ച സാഹചര്യങ്ങൾ ഏറെ ഉണ്ടായിട്ടും പെറ്റമ്മയെ വൃദ്ധസദനത്തിലും തെരുവിലും തള്ളുന്ന നമ്മുടെ നാട്ടിലെ ന്യൂജെൻ മക്കൾ കണ്ടു പഠിക്കണം ചെൻ എന്ന ഈ മകനെ. ഇതായിരിക്കണം, എങ്ങനെയായിരിക്കണം ഒരു മകൻ!