കാൻഡയിലെ സെന്റ് ജോര്‍ജ് നഗരത്തിലൂടെ നടന്നാൽ കാണാം ക്രിസ്തുമസ് മരങ്ങളും തൂങ്ങിക്കിടക്കുന്ന നക്ഷത്രങ്ങളും നിരത്തിൽ പൊഴിഞ്ഞിരിക്കുന്ന മഞ്ഞുമെല്ലാം. അതിനു ക്രിസ്തുമസ് ഡിസബംറിൽ അല്ലേ ഇനി കാനഡയിൽ നേരത്തെ ആക്കിയോ എന്നൊക്കെ സംശയിക്കാൻ വരട്ടെ. സെൻറ് ജോർജ് സ്വദേശികൾ ക്രിസ്തുമസ് നേരത്തെ ആഘോഷിച്ചത് അർബുദ രോഗിയായ ഒരു കുട്ടിയ്ക്കു വേണ്ടിയാണ്.ഏഴു വയസുകാരനായ ഇവാൻ ലെവർസേജ് വരുന്ന ഡിസംബർ വരെ ജീവിച്ചിരുന്നില്ലെങ്കിലോ എന്നു കരുതിയാണ് കുടുംബവും നാട്ടുകാരും ഇവിടെ വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ആഘോഷിച്ചത്.
ഇവാൻ രണ്ടു വയസുള്ളപ്പോഴാണ് ബ്രെയിൻ ട്യൂമർ ഉണ്ടെന്നു തിരിച്ചറിഞ്ഞത്. തുടർന്നിങ്ങോട്ട് ആശുപത്രികളും മരുന്നുമായിരുന്നു ഇവാന്റെ ഏറ്റവും വലിയ കൂട്ട്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോയിക്കൊണ്ടിരിക്കെ കഴിഞ്ഞ മാസമാണ് ഡോക്ടര്‍മാർ ഇവാന്റെ നില വഷളാകുന്നുവെന്ന കാര്യം അറിയിച്ചത്. ട്യൂമർ മിക്കയിടങ്ങളിലേക്കും വ്യാപിച്ചു. ഇവാൻ കൂടിപ്പോയാൽ ഒരുമാസം കൂടിയേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാര്‍ അമ്മ നിക്കോൾ വെൽഹുഡിനെ അറിയിച്ചു. അങ്ങനെയാണ് മകൻ ഈ ലോകം വിട്ടുപോവുംമുമ്പ് എന്നെന്നും ഓർമിക്കാൻ ഒരു ക്രിസ്തുമസ് ആഘോഷിക്കാൻ ഇവാൻ കുടുംബം തീരുമാനിച്ചത്.
മരിക്കുന്നതിനു മുമ്പായി ഒട്ടേറെ ആഗ്രഹങ്ങളുടെ പട്ടിക അവൻ അമ്മയ്ക്കു നൽകി. നയാഗ്രാ വെള്ളച്ചാട്ടം കാണുക, ട്രാൻസില്‍വാനിയ ഹോട്ടൽ കാണുക തുടങ്ങിയവയില്‍ ഏറ്റവും പ്രധാനമായി പറഞ്ഞത് ക്രിസ്മസ് ആഘോഷിക്കണമെന്നായിരുന്നു. ഇവാനു ക്രിസ്മസ് ആഘോഷിക്കണമെന്നു നിർബന്ധമാണെങ്കിൽ ഡിസംബർ വരെ കാത്തു നിൽക്കാതെ ഒക്ടോബറിൽ തന്നെ ആഘോഷിക്കാന്‍ ഡോക്ടർമാരും പറഞ്ഞു. പിന്നീട് മകന്റെ ആഗ്രഹം സാധിക്കാൻ നിക്കോൾ നഗരമാകെ വിവരം അറിയിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നീങ്ങി. വാർത്ത പരന്നതോടെ അയൽക്കാരും കടയുടമകളുമെല്ലാം ലൈറ്റുകൾ ഉൾപ്പെടെയുള്ള അലങ്കാരങ്ങള്‍ ഒരുക്കി. ഒക്ടോബറിൽ മഞ്ഞുണ്ടാകില്ലല്ലോ അതിനും കണ്ടു പോംവഴി. ഒരു ഫിലിം ക്രൂവിന്റെ വകയായി കൃത്രിമ മഞ്ഞു വീഴ്ച്ചയും ഒരുക്കി. ഇവാൻ ജനലിലൂടെ പുറത്തു നോക്കിയാൽ ക്രിസ്തുമസ് കാലമല്ലെന്നു പറയുകയേ ഇല്ല. സാന്താ ക്ലോസും ഡിന്നറുമൊക്കെയായി ഇവാൻ ഇതുവരെ കണ്ടിട്ടില്ലാത്തൊരു വ്യത്യസ്ത ക്രിസ്തുമസ്. തന്റെ മകന്റെ ക്രിസ്തുമസ് ആഘോഷം കെങ്കേമമാക്കാൻ മുന്നോട്ടുവന്ന എല്ലാവർക്കും നിറകണ്ണുകളോടെ നന്ദി പറയുകയാണ് നിക്കോൾ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.