ഏതാനും നാളുകൾക്ക് മുമ്പുവരെ ചിലങ്ക കെട്ടിയ ആ കാലുകൾ നമുക്ക് അഭിമാനമായിരുന്നു. കലാരംഗത്ത് ഇന്ത്യയുടെ പ്രശസ്തി വാനോളം ഉയർത്താൻ അസമിൽ നിന്നുള്ള പുരഭി ബാറുവക്ക് കഴിഞ്ഞിരുന്നു. ഒഡീസി നൃത്തത്തിൽ പുരഭിയുടെ ചുവടുകൾക്കു പകരം വെക്കാൻ തക്ക വിധത്തിലുള്ള നർത്തകിമാർ ഉണ്ടായിരുന്നില്ല. ഒരിക്കൽ പുരഭിയെക്കുറിച്ചോർത്ത് ആത്മാഭിമാനം കൊണ്ട ഇന്ത്യക്കാർ ഇന്ന് ആ വനിതയുടെ അവസ്ഥ എന്തെന്നുകൂടി അറിഞ്ഞിരിക്കണം. ചിലങ്കയിട്ട ആ കാലുകൾ ഇന്നു നൃത്തം ചെയ്യാനല്ല, മറിച്ചു ജീവിതത്തിലേക്കു തിരിച്ചുവരാൻ മാത്രമാണ് ആഗ്രഹിക്കുന്നത്.
ആഗസ്റ്റ് 6 നാണ് പുരഭിയെ അസമിലെ ഇന്റർനാഷണൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 18 നു നടന്ന ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവാണ് പുരഭിയെ ആജീവനാന്തം ആശുപത്രിക്കിടക്കയിലാക്കിയത്. ഇന്നത്തെക്കാലത്തു ഗർഭാശയത്തിൽ മുഴ നീക്കം ചെയ്യുക എന്നത് തീർത്തും സാധാരണമായ ഒരു ശസ്ത്രക്രിയയാണ്. എന്നാൽ പുരഭിയുടെ കാര്യത്തിൽ മുഴ നീക്കം ചെയ്തപ്പോൾ ഒപ്പം ഉദരകോശത്തിലെ ഒരുഭാഗവും നീക്കം ചെയ്യപ്പെട്ടു. അതോടെ രക്തം വിഷമയമാവുകയായിരുന്നു.
ഹയാത്ത് ആശുപത്രിയിലെ ഡോക്ടർമാർ കുടലിൽ വിടവ് കണ്ടെത്തിയതിനെത്തുർന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ നടത്തി. എന്നാൽ ഇതുകൊണ്ടു ഫലമുണ്ടായില്ല. കുടലിലെ വിടവു പഴയതുപോലെ തുടർന്നു. തുടർച്ചയായി ശസ്ത്രക്രിയകൾ ചെയ്തതോടെ പുരഭിയുടെ ആരോഗ്യം വഷളായി. ശ്വാസകോശം രോഗബാധിതമാവുകയും താമസിയാതെ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തു. അതോടെ ഹയാത്ത് ആശുപത്രിയിൽ നിന്നും ഇന്റർനാഷണൽ ആശുപത്രിയിലേക്കു പുരഭിയെ മാറ്റി.
തുടർ ചികിത്സയ്ക്കായി ഏകദേശം 18 ലക്ഷം രൂപ വേണം. എന്നാൽ അത്രയും ഭീമമമായ തുക കണ്ടെത്തുന്നതെങ്ങനെ എന്നറിയാത്ത അവസ്ഥയിലാണ് പുരഭിയുടെ കുടുംബാംഗങ്ങള്‍.