Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചിലുണ്ടാകും, മരിക്കാതെ; ജിഷ്ണുവിന്റെ കണ്ണീരോർമകൾ പങ്കുവച്ച് ദീപ നിശാന്ത്

Jishnu

യുവനടൻ ജിഷ്ണു രാഘവൻ മരിച്ചുവെന്ന വാർത്ത കേട്ടു ഞെട്ടാത്തവരുണ്ടാകില്ല. അത്രത്തോളം പോസിറ്റീവ് ചിന്താഗതിയോടെ ജവിതത്തെ കണ്ട ആ കലാകാരൻ അർബുദത്തെ തോൽപിച്ചു തിരിച്ചു വരുമെന്നു തന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ മലയാളി മനസുകളിലാകെ സങ്കടക്കടലായാണ് ഇന്നു ജിഷ്ണു നമ്മെ വിട്ടുപോയെന്ന വാർത്ത പരന്നത്. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനും ജിഷ്ണുവിനെക്കുറിച്ച് ഒരുപാടു കണ്ണീരോർമകളുണ്ട്... കണ്ണുനിറയാതെ വായിച്ചു തീർക്കാനാവില്ല ഈ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ അകാരണമായ ഒരു വിഷാദം മനസ്സിനെ പിടികൂടിയിരുന്നു. ചില ദിവസങ്ങൾ അങ്ങനെയാണ്.വിഷാദനിർഭരമായാണ് ആരംഭിക്കുക.

ഫേസ്ബുക്ക് തുറന്നു നോക്കിയപ്പോൾ മെസേജുകളുടെ നീണ്ട പ്രളയം.... തലേന്നിട്ട പോസ്റ്റുമായി ബന്ധപ്പെട്ട് ഒരു കമൻ്റ് ടൈപ്പു ചെയ്യുന്നതിനിടയിലാണ് " രാഘവൻ്റെ മോൻ മരിച്ചു " എന്ന് അച്ഛൻ പറയുന്നത് കേട്ടത്. അതേ സമയത്താണ് ഗിരീഷിൻ്റെ മെസേജും വന്നത്... ഞാൻ തറഞ്ഞിരുന്നു പോയി.

ടി.വി.യിൽ ജിഷ്ണുവിൻ്റെ ചിരിക്കുന്ന മുഖം... കണ്ണു നിറയുന്നുണ്ട്. ഇത്ര അഗാധമായ വേദന അനുഭവിച്ചിട്ടില്ല അടുത്തൊന്നും. ഏറ്റവും വേണ്ടപ്പെട്ട ഒരാൾ പെട്ടെന്ന് നഷ്ടപ്പെട്ടതു പോലെ. ഞാനെഴുന്നേറ്റ് മുറിയിലേക്കു നടന്നു. ആ വാർത്ത സത്യമാകാതിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി. ജിഷ്ണു മരിച്ചെന്ന് മുമ്പും വാർത്ത വന്നിരുന്നൂലോ..... അതുപോലാവും....... അതുപോലാകണേ.....

ജിഷ്ണുവുമായുള്ള അടുപ്പത്തിൻ്റെ ആഴമറിയുന്ന ചിലർ വിളിച്ചു. സാന്ത്വനിപ്പിച്ചു. നിശ്ശബ്ദതയിൽ അഭയം പ്രാപിച്ച് ഞാനിരുന്നു. എന്തിനാണ് ഇത്ര വേദനിക്കുന്നത്? ആരാണെനി ക്ക് ജിഷ്ണു ? ഒരു ചലച്ചിത്ര താരം.. അത്രയല്ലേയുള്ളൂ... ഇത്ര വിഷമിക്കേണ്ട കാര്യമൊന്നുമില്ല. കൽപ്പന പോയില്ലേ? കലാഭവൻ മണി പോയില്ലേ? ഒ.എൻ.വി. പോയില്ലേ? അക്ബർ കക്കട്ടിലും വി.ഡി.രാജപ്പനും ഒക്കെ പോയില്ലേ? അതുപോലെ തന്നെ ഇതും.... ഹൃദയത്തിൽ തങ്ങിനിർത്താതെ ഒഴുക്കിക്കളയണം ഈ വേദനയെയും.. . എന്താണതിനു സാധിക്കാത്തത്? നിശാന്ത് വിളിച്ചപ്പോഴും ഒന്നും സംസാരിക്കാൻ കഴിയാതെ ഞാൻ കേട്ടു നിന്നു."സാരമില്ല " എന്ന ഒറ്റവാക്കിൽ ഒതുങ്ങുന്നതാവില്ലല്ലോ ചില സങ്കടങ്ങൾ....

ജിഷ്ണുവിനെക്കുറിച്ച് എഴുതേണ്ടിയിരുന്നില്ല. അതെഴുതിയതാണ് അടുപ്പത്തിനു കാരണമായത്. അല്ലെങ്കിൽ നിസ്സംഗമായി ഈ മരണത്തെ എനിക്കതിജീവിക്കാമായിരുന്നു. രണ്ടു ദിവസം മുൻപാണ് " ജിഷ്ണൂ..." എന്ന് ഞാനവൻ്റെ ഇൻബോക്സിൽ നീട്ടിവിളിച്ചത്. അവനതു കേട്ടില്ല. ആ മെസേജ് മറുപടിയില്ലാതെ അനാഥമായി ഇൻബോക്സിൽ കിടപ്പുണ്ട്....

കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ആദ്യമായി ജിഷ്ണുവിൻ്റെ മെസേജ് എൻ്റെ ഇൻബോക്സിലേക്കു വരുന്നത്. ഞാൻ ജിഷ്ണുവിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ച കാര്യം പറയാനായി വന്നതാണ്. തികച്ചും ഔപചാരികമായ ഒന്നോ രണ്ടോ വാചകങ്ങളിൽ ആ സംഭാഷണമൊതുങ്ങി.

പിന്നെപ്പിന്നെ ഞാനെഴുതുന്ന എല്ലാ കുറിപ്പുകളും വായിച്ച് ജിഷ്ണു മെസേജയക്കുമായിരുന്നു. തികച്ചും സത്യസന്ധമായ അഭിപ്രായം പറയാൻ ജിഷ്ണു മടി കാട്ടാറില്ല. എഴുതിയത് ഇഷ്ടമായില്ലെങ്കിൽ ജിഷ്ണുവത് തുറന്നു പറയുമായിരുന്നു. കഴിഞ്ഞ വർഷത്തെ ഓണത്തിനാണ്. അന്ന് ആര്യമോൾടെ പിറന്നാളു കൂടിയാണ്. പിറന്നാളാശംസ അറിയിച്ച് ജിഷ്ണുവിൻ്റെ മെസേജ് വന്നപ്പോൾ ഞാൻ ജിഷ്ണുവിൻ്റെ നമ്പർ ചോദിച്ചു. എനിക്ക് ജിഷ്ണുവിനോട് സംസാരിക്കണമെന്നു തോന്നി. " നമ്പർ താ.... തനിക്കൊരു ഓണാശംസ നേരാനാ " എന്നു പറഞ്ഞ് ഞാൻ മെസേജയച്ചു. ജിഷ്ണു അൽപ്പസമയം കഴിഞ്ഞാണ് നമ്പർ അയച്ചത്. ഞാൻ വിളിച്ചു.

അപ്പുറത്ത് അവ്യക്തമായ ഒരൊച്ച കേട്ടു. ഞാൻ സംസാരിച്ചുകൊണ്ടേയിരുന്നു. അപ്പുറത്തു നിന്നും ചില മൂളലുകൾ മാത്രം.. ഞാൻ ഫോൺ വെച്ചു. " എനിക്ക് സംസാരിക്കാനൽപ്പം ബുദ്ധിമുട്ടാണ് ...." എന്ന് ജിഷ്ണുവിൻ്റെ മെസേജ്.ഒപ്പം ഒരു സെൽഫിയും. സഹോദരിയുടെ മകനെ ചേർത്തു പിടിച്ച്.... പുറകിൽ രാഘവൻ സാറിൻ്റെ അവ്യക്ത രൂപം.......

ആ ചിത്രം കണ്ട ആഘാതത്തിൽ ഞാൻ പെട്ടെന്ന് നിശ്ശബ്ദതയിലേക്ക് മുഖം പൂഴ്ത്തി. ജിഷ്ണു തൻ്റെ അസുഖകാല ചിത്രങ്ങൾ ഫേസ് ബുക്കിൽ പോസ്റ്റാൻ മടിക്കാറില്ലെങ്കിലും അത്ര ഭീകരമാണ് ജിഷ്ണുവിൻ്റെ അവസ്ഥയെന്ന് ആ ചിത്രം കാണുന്നതു വരെ എനിക്കറിയില്ലായിരുന്നു.തൊണ്ടയിൽ വലിയൊരു മുറിവുമായി ഇരിക്കുന്ന ആളോടാണ് "സദ്യ കഴിച്ചോ? " എന്ന് ഞാനന്വേഷിച്ചത്.ശബ്ദിക്കാനാവാത്ത നിസ്സഹായതയോടാണ് ഞാനതുവരെ വാതോരാതെ സംസാരിച്ചത്.... എനിക്ക് കുറ്റബോധം തോന്നി. ഞാനൊന്നും മിണ്ടാതെയിരുന്നു... ഇൻബോക്സിലേക്ക് തുടരെത്തുടരെ ജിഷ്ണുവിൻ്റെ മെസേജുകൾ വന്നു കൊണ്ടിരുന്നു. ആ ചിത്രത്തിലേക്കു നോക്കി ഞാനിരുന്നു. വർഷങ്ങൾക്കു മുമ്പ് എം.എ.ക്ക് പഠിക്കുമ്പോൾ കോളേജിലേക്ക് വന്ന ചെറുപ്പക്കാരനാണിത്. മനോഹരമായ ചിരിയാൽ.. ഭംഗിയുള്ള വാക്കുകളാൽ ആ ഓഡിറ്റോറിയത്തെ ആവേശഭരിതമാക്കിയ ചെറുപ്പക്കാരനാണിത്.... കോടിയ ചിരിയുമായി ,കഴുത്തിലെ ആഴമേറിയ മുറിവുമായി, ഒന്ന് മിണ്ടാനാവാതെ ദൂരെയെവിടെയോ അവനിരിക്കുന്നുണ്ടെന്ന ഓർമ്മ എന്നെ പൊള്ളിച്ചു. എനിക്ക് ഉറക്കെയുറക്കെ കരയാനാണ് അപ്പോൾ തോന്നിയത്.ആ മുറിയിൽ തനിച്ചിരുന്ന് ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു. ഒടുവിൽ മൊബൈലെടുത്ത് ഒന്നും സംഭവിക്കാത്തതുപോലെ ഇൻബോക്സിൽ കിടക്കുന്ന ജിഷ്ണുവിൻ്റെ മെസേജുകളോട് പ്രതികരിച്ചു. "സദ്യക്ക് എന്തൊക്കെ കറികളാണ് ഉണ്ടാക്കിയതെന്ന് " ചോദിച്ചപ്പോൾ അപ്പോൾ തോന്നിയ കറികളുടെയെല്ലാം പേരെഴുതി അയച്ചു. " എനിക്കൊരു പിടി ചോറുണ്ണണം..... എത്ര നാളായെന്നോ ഞാനീ ജ്യൂസുകളുടെ ബലത്തിൽ ജീവിക്കുന്നത്. ഇലയിൽ ചോറുണ്ട് അവസാനം രണ്ടു മൂന്ന് ഗ്ലാസ്സ് പായസോം കുടിച്ച് ഒരൊറ്റ ഏമ്പക്കം! അടുത്ത ഓണത്തിന് ഞാനങ്ങനത്തെ ഒരു ഫോട്ടോ അയക്കും... " എന്നു പറഞ്ഞ് ജിഷ്ണു പൊട്ടിച്ചിരിക്കുന്ന സ്മൈലിയിട്ടപ്പോൾ ഞാനും കൈയിൽ കിട്ടിയ ഒരു സ്മൈലി അങ്ങോട്ടും അയച്ചു.

" എൻ്റെ ഫോട്ടോ കണ്ടപ്പോൾ ഷോക്കായീലേ ?" ജിഷ്ണു ചോദിച്ചു. "ഏയ്..... എന്തിന്? അതൊക്കെ മാറി താൻ ഉഷാറായി വരൂലോ" ഞാനതിനെ നിസാരവത്കരിച്ചു കൊണ്ട് പറഞ്ഞു.

വിജയചിഹ്നംകാട്ടിയുള്ള ഒരു സ്മൈലിയിൽ ജിഷ്ണു അതിൻ്റെ മറുപടിയൊതുക്കി. പിന്നീട് ഇടക്കിടെ ജിഷ്ണു സംസാരിക്കുമായിരുന്നു.ഇൻബോക്സിൽ വരുന്നതിനു മുമ്പ് " തിരക്കിലാണോ?" എന്ന മെസേജ് മൊബൈലിലേക്കയക്കും. തിരക്കില്ലാത്തപ്പോൾ ജിഷ്ണു സംസാരിക്കും. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ....... കണ്ട ജീവിതങ്ങളെക്കുറിച്ച്..... സിനിമയെക്കുറിച്ച്..... സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങളെക്കുറിച്ച്...... തൻ്റെ 'അവസാനചിത്ര'മെടുക്കാൻ പാടുപെടുന്ന സംവിധായകരെക്കുറിച്ച്..... പൊതുവെ ടീച്ചർമാർക്കില്ലാത്ത ഒരു ഗുണമാണ് നല്ല ശ്രോതാവായിരിക്കാൻ കഴിയുക എന്നത്. ഞാൻ ജിഷ്ണുവിൻ്റെ നല്ല കേൾവിക്കാരിയായിരുന്നു. ജിഷ്ണു അയക്കുന്ന നീണ്ട മെസേജുകൾ വായിക്കുമ്പോൾ ആ മനുഷ്യൻ്റെ ചിന്തയുടെ ആഴം നമ്മെ അത്ഭുതപ്പെടുത്തും. ചിലപ്പോൾ അപ്രതീക്ഷിതമായി ജിഷ്ണു ഇൻബോക്സിൽ നിന്ന് അപ്രത്യക്ഷനാകും." വയ്യ " എന്ന ഒറ്റവാക്കിലങ്ങ് കടന്നു കളയും.പിന്നെ കുറേ നാൾ കഴിഞ്ഞ് അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള ഒരു സ്മൈലിയിൽ പ്രത്യക്ഷനാകും. അസുഖത്തിൻ്റെ കാര്യം സംഭാഷണത്തിൽ കടന്നുവരാതിരിക്കാൻ ഞങ്ങളിരുവരും ശ്രദ്ധിച്ചിരുന്നു. യാത്രകൾ ഒരുപാടിഷ്ടമായിരുന്ന ജിഷ്ണു യാത്രകളെക്കുറിച്ച് എഴുതുമായിരുന്നു. ജീവിതാനുഭവങ്ങളും എഴുതി ജിഷ്ണു അയക്കും.ഒരിക്കൽ ജിഷ്ണു ഒരാഗ്രഹം പറഞ്ഞു. ജിഷ്ണുവിൻ്റെ കുറിപ്പുകളെ ഞാൻ മലയാളത്തിൽ പരിഭാഷപ്പെടുത്തണമെന്ന് .സന്തോഷപൂർവ്വം ഞാനത് ഏറ്റെടുത്തു.. എനിക്ക് സാധിക്കുന്ന വിധത്തിൽ ചെയ്തു കൊടുത്തു. അതിനിടയിൽ എൻ്റെ ജീവിതം അപ്രതീക്ഷിതമായി ചില വഴിത്തിരിവുകളിലേക്ക് കടന്നു.ഞാൻ ആ തിരക്കിൽ ജിഷ്ണുവിനെ മറന്നു. സംഘർഷഭരിതമായ ആ സമയത്ത് മൊബൈലിലേക്കൊരിക്കൽ ജിഷ്ണുവിൻ്റെ മെസേജ് തേടിയെത്തി...." തീവ്രാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് നാം നമ്മുടെ ശക്തിയും ദൗർബല്യവും തിരിച്ചറിയുക..... ധൈര്യമായിരിക്കൂ " ആ സന്ദേശം ഒരു ഊർജ്ജം തന്നെയായിരുന്നു. അനുഭവത്തിൽ നിന്നാണ് ആ വാക്കുകൾ.... ഒരു ഞണ്ട് കാർന്നുതിന്നാൻ ശ്രമിക്കുമ്പോഴും പുല്ലുപോലെ അതിനെ അവഗണിച്ച് പൊരുതുന്ന ഒരാളുടെയായിരുന്നു ആ വാക്കുകൾ.'അന്യദുഃഖത്തിൻ്റെ അപാരസമുദ്രങ്ങൾക്കിടയിൽ എൻ്റെ ദുഃഖങ്ങൾ വെറും കടൽ ശംഖുകൾ ' മാത്രമാണെന്ന് ബോധ്യപ്പെടുത്താൻ ജിഷ്ണുവിൻ്റെ വാക്കുകൾക്ക് ശക്തിയുണ്ടായിരുന്നു.ശുഭാപ്തി വിശ്വാസത്തിൻ്റെ ആ ആറടിപ്പൊക്കം പലപ്പോഴും എന്നെ വാക്കുകൾ കൊണ്ട് വിസ്മയിപ്പിച്ചിരുന്നു.

എൻ്റെ പുസ്തക പ്രകാശനത്തിന് ഞാനാദ്യം വിളിച്ചത് ജിഷ്ണുവിനെയാണ്. ജിഷ്ണു ആ ചടങ്ങിൽ പങ്കെടുക്കണമെന്ന തീവ്രമായ ആഗ്രഹം എനിക്കുണ്ടായിരുന്നു. സൗഹൃദമായതിനു ശേഷം ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല. ഒരിക്കൽ നിശാന്ത് നാട്ടിലുള്ള സമയത്ത് ജിഷ്ണുവിനെ കാണാൻ പോകാൻ ഞാനുറപ്പിച്ച് അഡ്രസ് ആവശ്യപ്പെട്ടു.

" ഈ ഞണ്ടെന്നെ വല്ലാതെ കാർന്നുതിന്നു ദീപ..... പിന്നീട് കാണാം.. ചിരിച്ചു കൊണ്ട് തന്നെ കാണണമെന്നാണാഗ്രഹം... താനിപ്പോ വരണ്ട "

പിന്നെ ഞാൻ നിർബന്ധിച്ചില്ല. പുസ്തക പ്രകാശനത്തിന് വരാമോ എന്ന് ചോദിച്ചപ്പോൾ ആരോഗ്യ പ്രശ്നം കാരണം വരാൻ കഴിയില്ലെന്നറിയിച്ചു... പുസ്തക മയക്കാനായി അഡ്രസ് ചോദിച്ചപ്പോൾ പറഞ്ഞു.

"ഭൂതകാലക്കുളിരു വാങ്ങാനായി എനിക്ക് കേരളവർമ്മയിലേക്കു വരണം.... അന്ന് നേരിട്ടു തന്നാൽ മതി" ഞാൻ സമ്മതിച്ചു. നേരിട്ടു തരാനായി മാറ്റി വച്ച കോപ്പി ഇപ്പോഴും കയ്യിൽ ഭദ്രമാണല്ലോ ജിഷ്ണൂ.... ആർക്കാണിനി ഞാനത് നൽകുക? കണ്ണു നിറക്കുന്നുണ്ടിപ്പോഴും നിൻ്റെ വാക്കുകൾ... " ഞാനിപ്പോ ഒരു കൂട്ടിലാണ്.... പറക്കാൻ കഴിയുന്ന ഒരു ദിവസം ഞാൻ വരും കേരളവർമ്മയിലേക്ക്...... കേരളവർമ്മയിലെ ഒരു മരക്കൊമ്പിൽ പറന്നിറങ്ങി ആ പുസ്തകം വാങ്ങും... " ജിഷ്ണൂ....

ഏത് മരക്കൊമ്പിലാണ് പ്രിയപ്പെട്ട പക്ഷീ നീയിരിക്കുന്നത്?

ഏതു പൂമണമായാണ് നീയലിഞ്ഞു ചേർന്നത്?

ഏതു കാറ്റിലാണ് നിൻ്റെ ശ്വാസമിരിക്കുന്നത്?

സാന്ത്വനത്തിനൊരു ചുമൽ പോലുമില്ലല്ലോ എനിക്ക്....

ഓർമ്മകൾക്ക് ശ്രാദ്ധമൂട്ടേണ്ടത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്....

ഭൂതകാലപ്പൊള്ളലായി നീയിങ്ങനെ ഉള്ളിൽ നിറയുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നോട് ഒരിക്കലും അടുക്കില്ലായിരുന്നു.....

സ്നേഹിക്കാതിരുന്നെങ്കിൽ പ്രാണനിൽ പരിക്കേൽക്കില്ലായിരുന്നല്ലോ ജിഷ്ണൂ.

നീയിനി എന്നെ കാണാനായി ഒരിക്കലും വരില്ല....

ഊഴം കാത്തു നിന്ന് നിന്നെ എനിക്കും കാണണ്ട.

നെഞ്ചിലുണ്ടാകും. ....മരിക്കാതെ.......

Your Rating: