ഓരോ ആദിവാസി ഊരിനും ഓരോ കഥ പറയാനുണ്ടാകും. അത്, എല്ലായ്പ്പോഴും ഇല്ലായ്മയുടെയും വല്ലായ്മയുടെയും പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥതന്നെ ആകണമെന്ന് ഒരു നിർബന്ധവുമില്ല. കാടിന്റെ മക്കളുടെ നാടറിയാത്ത നേട്ടങ്ങളെ പറ്റി അറിയണം എന്നുണ്ടെങ്കിൽ വയനാടിന്റെ ഹൃദയത്തുടിപ്പുകൾക്ക് കാതോർക്കാം.
വയനാടിന്റെ ടൂറിസം സാധ്യതകളിൽ ആദിവാസി ഗോത്ര വിഭാഗങ്ങള കൂടി ഭാഗമായതോടെ ചുരം കേറി എത്തുന്ന യാത്രികർ ഏറ്റവും കൂടുതൽ അന്വേഷിച്ച പേരാണ് ഗോവിന്ദൻ ആശാന്റെത്. ആരാണ് ഗോവിന്ദനാശാൻ എന്ന് പറയുന്നതിനേക്കാൾ രസകരമായി വയനാട്ടിലെ അമ്പലവയൽ നിവാസികൾക്ക് വേറെ എന്താണുള്ളത് ?
ചുരം കയറി , മലയും കാടും പിന്നിട്ടാൽ സമുദ്രനിരപ്പിൽ നിന്നും ആയിരക്കണക്കിന് അടി ഉയരത്തായുള്ള അമ്പലവയൽ എന്ന ഉൾനാടൻ ഗ്രാമത്തിലെത്താം. വയനാട്ടിലെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ പ്രധാനികളായ കുറിച്ച്യ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന സ്ഥലമാണിത്. ആദിവാസികൾക്കിടയിൽ പഠനത്തിനും അടക്കും ചിട്ടയുമാർന്ന ജീവിത ശൈലിക്കും പ്രമുഖരാണ് കുറിച്ച്യ വിഭാഗക്കാർ. അത് മാത്രമല്ല, അമ്പെയ്ത്ത് , അസ്ത്ര വിദ്യയിലെ അതികായന്മാർ കൂടിയാണ് കുറിച്ച്യ വിഭാഗക്കാർ.
പറഞ്ഞു വരുന്നത് , ഗോവിന്ദനാശാനെ കുറിച്ചാണ് . കുറിച്ച്യ ആദിവാസി വിഭാഗത്തിലെ പ്രമുഖനാണ് ഗോവിന്ദൻ ആശാൻ. രുദ്രാക്ഷമാലയും നീട്ടിവളർത്തിയ തലമുടിയും കയ്യിൽ നാലടി നീളത്തിൽ അമ്പും വില്ലും അപ്പോൾ, ഇനി പ്രത്യേകിച്ചൊരു മുഖവുരയുടെ കാര്യമില്ലല്ലോ, അമ്പെയ്ത്തിലെ പ്രാവീണ്യം തന്നെയാണ് ഗോവിന്ദനാശാനെ വ്യത്യസ്തനാക്കുന്നത്. ആകാശത്തിലൂടെ പറക്കുന്ന പക്ഷിയെ പോലും അമ്പെയ്ത്ത് വീഴ്ത്താൻ തക്ക കഴിയും ഉന്നവും ഉള്ള വ്യക്തിയാണ് ഗോവിന്ദനാശാൻ.
വയനാട് കാരാപ്പുഴ ജലസംഭരണി പിന്നിട്ട് 7 കിലോമീറ്റർ മുന്നോട്ടു പോയാലാണ് അമ്പലവയൽ എത്തുക. അവിടെ തികച്ചും പരമ്പരാഗതമായ ആദിവാസി ഗോത്ര ആചാരങ്ങളോടെ ഗോത്രകലയായ അമ്പെയ്ത്ത് പരിശീലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഗോവിന്ദൻ ആശാനെ നമുക്ക് കാണാം. ഇനും ഗോത്രത്തിന് അകത്തും പുറത്തുമായി നിരവധിപ്പേർക്ക് അമ്പെയ്ത്തിന്റെ പാഠങ്ങൾ ഗോവിന്ദനാശാൻ പകർന്നു നൽകുന്നു.
പല വലുപ്പത്തിലുള്ള മുളയിൽ തീർത്ത യദാർത്ഥ അമ്പിന്റെയും വിള്ളിന്റെയും വൻ ശേഖരം തന്നെ ഗോവിന്ദനാശാന്റെ വീട്ടിലുണ്ട് . വയനാട് ട്രൈബൽ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി ഗോവിന്ദനാശാൻ മാറിയതിൽ പിന്നെ ഈ അമ്പിനും വില്ലിനുമെല്ലം കാഴ്ചക്കാർ ഏറെയാണ് . വീട്ടിൽ വയ്ക്കാൻ അമ്പിനേയും വില്ലിന്റെയും മാതൃക വേണ്ടവർക്ക് ആശാൻ അത് നിർമ്മിച്ച് തരികയും ചെയ്യും. ആശാൻ തൊടുക്കുന്ന ഓരോ അമ്പും കാടിനുള്ള കാവലാണ്.
ഇനി അമ്പെയ്ത്തിൽ അൽപം ഭാഗ്യം പരീക്ഷിക്കണം എന്നുള്ളവർക്ക് ആശാനോപ്പം മലകയറാം , ആ മലമുകളിൽ നിന്നും ആശാൻ തൊടുത്തു വിടുന്ന ശരങ്ങളിൽ ഒന്ന് പോലും ലക്ഷ്യം കാണാതിരുന്നിട്ടില്ല. എങ്ങനെ ഇത് സാധിക്കുന്നു എന്ന് അത്ഭുതത്തോടെ കാണികൾ ചോദിച്ചാൽ, മലമുകളിലെ ദൈവം കാടിന്റെ മക്കൾക്കും അവരുടെ കലയ്ക്കും കാവൽ എന്ന് പറഞ്ഞ് അടുത്ത അമ്പ് തൊടുക്കും ഗോവിന്ദനാശാൻ, അതും ഉന്നം തെറ്റാതെ ലക്ഷ്യ സ്ഥാനത്തേക്ക് . കാലം ഏറെ മാറിയിട്ടും കുറിച്ച്യ ഗോത്രത്തിന്റെ ചുറ്റുവട്ടങ്ങളിൽ ജീവിച്ച് കാടിന്റെ താളത്തിനൊപ്പം ജീവിതം ആസ്വദിക്കുകയാണ് ഗോവിന്ദനാശാൻ.