സ്ത്രീയെ സംന്ധിച്ചിടത്തോളം മുടി അവളുടെ അലങ്കാരമാണ്. സാധാരണയിൽക്കൂടുതൽ മുടി പൊഴിഞ്ഞു കണ്ടാൽ തന്നെ ആശങ്ക തുടങ്ങും. അപ്പോൾ കീമോതെറാപ്പിയ്ക്കു ശേഷവും മറ്റു രോഗബാധകൾക്കു ശേഷവും മുടി മുഴുവനായി കൊഴിയുന്നവരെക്കുറിച്ചു ചിന്തിച്ചു നോക്കൂ. തല തൊപ്പിയോ തുണിയോ വച്ചു മറച്ചു മാത്രം പുറത്തിറങ്ങുന്ന അവർക്ക് മനോഹരമായ മുടിയഴകിനെപ്പറ്റി സ്വപ്നം കാണാനേ പറ്റില്ല. ഇത്തരക്കാർക്ക് കൈത്താങ്ങാവുകയാണ് ഒരു പെൺകൊടി. അമേരിക്കക്കാരിയായ ഹോളീ ഉർബേർ എന്ന യുവതി മുടി മുഴുവൻ കൊഴിഞ്ഞവർക്കായി തലയിൽ മൈലാഞ്ചികൊണ്ടു ിസൈൻ ചെയ്യുകയാണ്.
കഴിഞ്ഞ നാലുവർഷമായി മുപ്പത്തിയൊപ്പതുകാരിയായ ഹോളി മുടി കൊഴിഞ്ഞവർക്കായി വിഗ് വയ്ക്കുന്നതിനു പകരം തലയിൽ ചിത്രപ്പണികളൊരുക്കുന്നു. മറ്റൊന്നുകൂടിയുണ്ട് ഹോളിയ്ക്കിത് ലാഭം പ്രതീക്ഷിച്ചുള്ള ഒരു ബിസിനസല്ല, തീർത്തും സൗജന്യമായൊരു പ്രവർത്തനം. ഹെന്ന ആർട്ടിസ്റ്റ് ആയതുകൊണ്ടു തന്നെ കൈകളിലും കാലുകളിലും മൊഞ്ചുള്ള മൈലാഞ്ചിയണിയാനും ഹോളിയ്ക്കറിയാം. തുടക്കത്തിൽ തന്റെ കൈകളിൽ മാത്രം തുടങ്ങിയ കലാവിരുതിനെ മറ്റുള്ളവർ അംഗീകരിക്കാൻ തുടങ്ങിയതോടെയാണ് അതൊരു ജോലിയായി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
പിന്നീട് കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെട്ട ഒരു സ്ത്രീയാണ് തലയിൽ ടാറ്റൂ ചെയ്യാമോയെന്നു ചോദിക്കുന്നത്. അതിനിടയിൽ കാൻസർ ബാധിച്ച സ്വന്തം അമ്മയുടെ ദുരിതങ്ങളും നേരിട്ടു കണ്ടതോടെ മുടി നഷ്ടപ്പെടുന്നവർക്കു തുണയാകുവാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഹോളി പറയുന്നു.