Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്നിലെ പൊതുപ്രവർത്തകനെ രൂപപ്പെടുത്തിയത് പിണറായി’

jaleel 02

രണ്ടായിരത്തിയാറിൽ കുറ്റിപ്പുറത്തു നിന്ന് അന്നു മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ വൻഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയാണു കെ.ടി. ജലീൽ തന്റെ പേരു കേരള രാഷ്ട്രീയത്തിൽ കുറിച്ചിട്ടത്. ഉജ്വലനായ വാഗ്മിയും ആദർശശാലിയായ പൊതുപ്രവർത്തകനുമെന്ന നിലയിൽ പ്രസിദ്ധനായ ജലീൽ അന്നു തൊട്ടിന്നോളം ഇടതുപക്ഷം ചേർന്നു നടക്കുന്നു. ആലുവ ഗസ്റ്റ് ഹൗസിൽ വച്ചാണ് അദ്ദേഹത്തെ കണ്ടത്. തട്ടും തടവുമില്ലാത്ത സംഭാഷണം. ചുമതല ഏറ്റെടുത്തതു മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ജലീൽ മന്ത്രിയെന്ന നിലയിലും വിജയം കൈവരിച്ചിരിക്കുന്നു. കെ.ടി. ജലീലുമായുള്ള സംഭാഷണത്തിൽനിന്ന് ...

കുട്ടിക്കാലം 

ഒരു സാധാരണ കുടുംബമാണ് എന്റേത്. തിരൂരിൽ ഉമ്മയുടെ വീട്ടിൽ 1967 മേയ് മുപ്പതിനായിരുന്നു എന്റെ ജനനം.  നാലാം ക്ലാസ് വരെ പഠിച്ചതു വീടിനു തൊട്ടടുത്തുള്ള വളാഞ്ചേരിയിലെ പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിലാണ്. ആ കാലത്ത് ഒരു സംഭവമുണ്ടായി. ബാപ്പ എന്റെ തല മൊട്ടയടിച്ചു. തുടർന്നു ക്ലാസിലെ കൂട്ടുകാർ കളിയാക്കുമോ എന്നു ഭയന്നു ഞാൻ സ്കൂളിൽ പോയില്ല. എന്നും രാവിലെ വീട്ടിൽനിന്നു സ്കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങും. പോകുന്ന വഴിയിൽ ഒരു കാടുണ്ട്. അവിടെ ഒളിച്ചിരിക്കും. അന്നു മലബാർ മേഖലയിലെ യാഥാസ്ഥിതിക മുസ്‌ലിം കുടുംബങ്ങളിൽ ആൺകുട്ടികൾക്കു മുടി വളർത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് എന്റെ തലയും മൊട്ടയടിച്ചത്. മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾ എന്‍റെ കൂടെ പഠിച്ചിരുന്ന ജമീല യാദൃച്ഛികമായി വീട്ടിൽ വന്നു. ജലീലിനെ ക്ലാസിലെങ്ങും കാണുന്നില്ലല്ലോ എന്നു പറഞ്ഞു. അപ്പോഴാണു ഞാൻ സ്കൂളിൽ പോകാത്ത വിവരം വീട്ടിൽ അറിയുന്നത്. ഞാൻ സത്യം തുറന്നു പറഞ്ഞു. പിന്നീട് ആ സ്കൂളിൽ പോയില്ല.  തുടർന്ന് എന്നെ ഹോസ്റ്റലിലേക്കു പറിച്ചു നടുകയാണുണ്ടായത്. തിരൂർക്കാട്ടുള്ള ഒരു എയ്ഡഡ് സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേർത്തു. ആറും ഏഴും എട്ടും ചേളാരി ഗവ. സ്കൂളിലും. അപ്പോഴും ഹോസ്റ്റലിൽത്തന്നെയായിരുന്നു. അന്നു ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നെങ്കിലും വലിയ വികൃതിയുമായിരുന്നു. ചേളാരി സമസ്താലയത്തിൽനിന്ന് രണ്ടു കാരണങ്ങളുടെ പേരിൽ എന്നെ പുറത്താക്കി. പക്ഷേ, പുറത്താക്കാൻ മാനേജർ കൊച്ചുമുഹമ്മദിനു താൽപര്യമുണ്ടായിരുന്നില്ല. പുറത്താക്കാനുള്ള കാരണങ്ങളിൽ ഒന്ന് രസകരമാണ്.

വേനലാകുമ്പോൾ കുളിക്കാൻ എല്ലാവരെയും തൊട്ടടുത്ത കിണറ്റിൻ കരയിലേക്കു വരിയായി കൊണ്ടുപോകും. വരിയിൽനിന്ന് അവിടെ പോയി കുളിക്കാൻ എനിക്കു വലിയ മടി. ടോയ്‌ലറ്റില്‍ പോകാന്‍   വലിയ വീപ്പകളിൽ അവിടെ വെള്ളം നിറച്ചു വയ്ക്കുമായിരുന്നു. അധികം പൊക്കമില്ലാത്ത കുട്ടിയായതുകൊണ്ടു ഞാൻ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കിയിട്ട് ഒരു വീപ്പയിലേക്ക്  എടുത്തു ചാടും. വേഗം തിരിച്ചു കയറി സോപ്പു തേച്ചിട്ട് അടുത്ത വീപ്പയിലേക്കു ചാടും. ടോയ്‌ലറ്റിലേക്ക് ഉപയോഗിക്കാൻ കൊണ്ടുവച്ച വെള്ളത്തിൽ പത കണ്ടപ്പോൾ ചില കുട്ടികൾ പരാതിപ്പെട്ടു. ഹോസ്റ്റലിൽ ഒരു രണ്ടാം വാർഡനുണ്ട്. ഉണ്ണിക്കമ്മു. അദ്ദേഹം ഒരു ദിവസം ഒളിച്ചിരുന്നു. ഞാൻ സാധാരണ ചെയ്യുന്നതു പോലെ ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ട് അതിനുള്ളിൽ ചാടി. സോപ്പു തേച്ചിട്ട് വീണ്ടും ചാടിയപ്പോൾ വാർഡൻ എന്റെ മുടിയിൽ പിടിച്ചു പൊക്കിയെടുത്തു. പുറത്താക്കാനുള്ള ഒരു കാരണം ഇതായിരുന്നു. അതുകൂടാതെ ഞാനും കൂട്ടുകാരനായ ഇംത്യാസ് ചാലുശേരിക്കാരനും കൂടി അടികൂടി. അതും ഒരു കാരണമായി.  അങ്ങനെ ഒൻപതും പത്തും കുറ്റിപ്പുറം ഗവ. ഹൈസ്കൂളിലാണു പഠിച്ചത്. പ്രീഡിഗ്രി ചേന്നമംഗലൂരിൽ  ഇസ്‌ലാഹിയ കോളജിലും. ബിരുദവും ബിരുദാനന്തര ബിരുദവും തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളജിലുമായിരുന്നു (പിഎസ്എംഒ). എംഎയ്ക്കു രണ്ടാം വർഷമായപ്പോൾ കോളജ് യൂണിയന്റെ ചെയർമാനായി. 

മികച്ച വിദ്യാർഥി

യൂണിയൻ ചെയർമാനായിരിക്കുമ്പോൾ ഒരു അവിസ്മരണീയമായ അനുഭവമുണ്ടായി. കോളജ് ഡേ ആഘോഷിക്കുമ്പോൾ ഓരോ ക്ലാസിലെയും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്കു സമ്മാനം കൊടുത്തിരുന്നു. ആഘോഷങ്ങളിലെ മുഖ്യാതിഥിയായിരിക്കും അങ്ങനെ സമ്മാനം കൊടുക്കുന്നത്. ഞാൻ ചെയർമാൻ ആയ വർഷം എനിക്കായിരുന്നു യൂണിവേഴ്സിറ്റി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്. ചെയർമാന്റെ കസേരയിൽനിന്ന് എഴുന്നേറ്റു സമ്മാനം വാങ്ങാൻ ചെന്നപ്പോൾ അന്നത്തെ വിശിഷ്ടാതിഥിയായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് സദസ്സിനു മുന്നിൽ വച്ച് എന്നെ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ചു. അഞ്ചുവർഷം ആ കോളജിൽ പഠിച്ചു കഴിഞ്ഞപ്പോഴേക്ക് ആ കോളജ് വിട്ടു പോരാൻ കഴിയാത്ത മാനസികാവസ്ഥയുണ്ടായി. അങ്ങനെയാണ് ആ കോളജിൽത്തന്നെ അധ്യാപകനാകണമെന്നു ഞാൻ ആഗ്രഹിച്ചത്. അക്കാലത്തു കോളജ് അധ്യാപക നിയമനത്തിന് എം.ഫിൽ ഡിഗ്രി നിർബന്ധമാക്കി. അന്നു കാലിക്കറ്റ് സർവകലാശാലയിൽ മാത്രമേ എം.ഫിൽ ഉള്ളൂ. ആകെ പന്ത്രണ്ടു സീറ്റുണ്ട്. അതിൽ ആറെണ്ണം അധ്യാപകർക്കും  ആറെണ്ണം വിദ്യാർഥികൾക്കും. അതിനു പ്രവേശനപ്പരീക്ഷയുമുണ്ട്. ഞാൻ മനസ്സിരുത്തി നല്ലതുപോലെ പഠിച്ചു പരീക്ഷ എഴുതി. എനിക്കു പ്രവേശനം ലഭിച്ചു. 93 അവസാനം എം.ഫിൽ കഴിഞ്ഞു. ഫലം അടുത്ത കൊല്ലം വന്നു. എന്റെ ഭാഗ്യം എന്നു പറയാം, പി.എസ്.എം. കോളജിൽ ചരിത്ര വകുപ്പിൽ ഒരു ഒഴിവുണ്ടായി. ഞാൻ അപേക്ഷിച്ചു. 94 ഡിസംബറിൽ ഞാൻ അവിടെ അധ്യാപകനായി ചേരുകയും ചെയ്തു. 

ആദ്യത്തെ ക്ലാസ്

അധ്യാപകനായി ചേർന്നതിനുശേഷം ആദ്യമായി ക്ലാസെടുക്കാൻ പോകുകയാണ്. വിദ്യാർഥിയേത് അധ്യാപകനേത് എന്നു വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. അവസാന വർഷ ബി.എ. ക്ലാസിലെ വിദ്യാർഥികളെയൊക്കെ എനിക്ക് അറിയാം. ചില കുട്ടികൾ എന്തോ അപശബ്ദം ഉണ്ടാക്കി. അപ്പോൾ ഞാൻ അവരോടു പുറത്തു പോകാൻ പറഞ്ഞു. അവർ പുറത്തേക്കു പോകുന്നതിനിടയിൽ എന്റെ അടുത്തു വന്നു പറഞ്ഞു, സാർ, ഞങ്ങൾ നിങ്ങൾക്കു വോട്ട് ചെയ്തവരാണ്. സത്യത്തിൽ ആ സമയത്ത് എന്നിലെ വിദ്യാർഥി നേതാവ് ഉണർന്നു. ഞാൻ അവർക്കു മാപ്പു കൊടുത്തു. ക്ലാസിലിരുന്നോളാൻ സമ്മതിച്ചു. അങ്ങനെയാണ് എന്റെ ക്ലാസിന്റെ തുടക്കം.  പതിനൊന്നു വർഷം ഞാൻ അധ്യാപകനായിരുന്നു. ആ സമയം തന്നെ കേരള സർവകലാശാലയിൽ പാർട്ട് ടൈം പി.എച്ച്ഡിക്കു റജിസ്റ്റർ ചെയ്തു. പി.എച്ച്ഡി. തീസിസ് എന്തായിരിക്കണമെന്ന് എനിക്കു നേരത്തേ തന്നെ ധാരണയുണ്ടായിരുന്നു. 1921ലെ മലബാർ കലാപത്തെ ്തുടർന്നു ധാരാളം മാപ്പിള കലാപകാരികൾ ആൻഡമാൻ ദ്വീപുകളിലേക്കു നാടുകടത്തപ്പെട്ടിരുന്നു. അവിടെപ്പോയി അവരെക്കുറിച്ച് ഒരു പഠനം നടത്തുക. മലബാറിലെ മാപ്പിളമാരുടെ സംസ്കാരവും അവിടെയുള്ളവരുടെ സംസ്കാരവും തമ്മിലുള്ള സമാനതകൾ പഠിക്കുക. എം.ഫിൽ ഗവേഷണ പ്രബന്ധവും മലബാർ കലാപവുമായി ബന്ധപ്പെട്ടായിരുന്നു. ആൻഡമാനിൽ എത്തിയ ആളുകൾ അവർ ഏതു പ്രദേശത്തുനിന്നാണോ പോയത് ആ പ്രദേശങ്ങളുടെ പേരാണു പുതിയ നാടിനുമിട്ടത്. അങ്ങനെ തിരൂരങ്ങാടി, വണ്ടൂർ, മേലാറ്റൂർ, മഞ്ചേരി, തുടങ്ങിയ സ്ഥലങ്ങളെല്ലാം അവിടെയുമുണ്ടായി. അവർ അവിടെ മാപ്പിള സംസ്കാരം തുടരുകയായിരുന്നു. ആ വിഷയത്തിൽ പി.എച്ച്ഡി. ചെയ്യാൻ സാധിക്കാതെ വന്നെങ്കിലോ എന്നു സംശയം വന്നു.  കാരണം ആ കാലത്താണു ഞാൻ യൂത്ത് ലീഗിന്റെ നേതൃത്വത്തിലെത്തിയത്. അങ്ങനെയാണ വാലിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസല്യാരുടെയും കലാപത്തിലെ പങ്കു വിഷയമാക്കി റജിസ്റ്റർ ചെയ്തത്. അത് അഞ്ചു വർഷത്തിനുള്ളിൽത്തന്നെ പൂർത്തിയാക്കാനും സാധിച്ചു.

വിവാഹം 

എം.ഫിലിനു പഠിക്കുന്ന കാലത്തായിരുന്നു വിവാഹം. 1992ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പു വന്നു. കോളജിൽനിന്നു പുറത്തുവന്ന് ഒരു വർഷം ആയിട്ടില്ല. അന്നാണു ജില്ലാ കൗൺസിലുകൾ വരുന്നത്. കുറ്റിപ്പുറം ഡിവിഷനിൽനിന്നു ജില്ലാ കൗൺസിലിൽ അംഗമായി. അന്നു കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർമാരിൽ ഒരാളായിരുന്നു ഞാൻ. വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായം ഇരുപത്തിരണ്ടു വയസ്സായിരുന്നു. ഇരുപത്തിരണ്ടു വയസ്സു കഴിഞ്ഞു രണ്ടു മാസമായപ്പോഴാണു ഞാൻ ജില്ലാ കൗൺസിലിൽ  വന്നത്. എം.ഫിലിനു ചേർന്നപ്പോഴാണു വിവാഹം കഴിഞ്ഞത്. ഞങ്ങളുടെ മൂത്താപ്പാന്റെ മകൻ കെ.പി. ഹംസ അന്നു ഫറൂഖ് കോളജിൽ പ്രഫസറായിരുന്നു. അദ്ദേഹത്തോട് എന്റെ ബാപ്പ എനിക്കൊരു പെണ്ണിനെ നോക്കാൻ പറഞ്ഞു. എം.എസ്‌സി. ഫിസിക്സ് വിദ്യാർഥിനി ആയിരുന്ന ഫാത്തിമക്കുട്ടിയെ ഞാൻ പെണ്ണുകാണാൻ ചെന്നത് അങ്ങനെയാണ്.  ആദ്യം ജോലി കിട്ടിയതു ഭാര്യയ്ക്കാണ്. പോസ്റ്റൽ ഡിപ്പാർട്മെന്റിൽ അവൾക്കു നേരത്തേ ജോലിയുണ്ടായിരുന്നു. എം.എസ്‍സി കഴിഞ്ഞു ബി.എഡ്. എടുത്തു ജോലിയിൽ കയറി. 

jaleel 01

മഹർ ആയി ഖുർആൻ

ഞങ്ങൾക്കു മൂന്നു മക്കളാണ്. മൂത്ത മകൾ അസ്മാബീവി കോഴിക്കോട് എൻ.ഐടിയിൽനിന്ന് ഇലക്ട്രോണിക് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് കഴിഞ്ഞു. ജി.ആർ.ഇയും ടോഫലും പാസ്സായി ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം കിട്ടി അവിടെ എം.എസിനു പഠിക്കുകയാണ്. അവസാന വർഷ വിദ്യാർഥിയായിരിക്കേ അവളുടെ വിവാഹം നടത്തി. വരൻ മങ്കട ഇലിക്കോട്ടിൽ അജീഷ്. അജീഷും ബിടെക്. കഴിഞ്ഞു ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ് കഴിഞ്ഞ് ഇപ്പോൾ കലിഫോർണിയയിൽ ജോലിചെയ്യുന്നു. അവരുടെ കല്യാണം വേറിട്ട ഒരു അനുഭവമായിരുന്നു. ഒരു തരി സ്വർണമോ ഒരു രൂപയോ കൊടുക്കാതെയാണു വിവാഹം നടത്തിയത്. ജീവിതത്തിൽ ഇന്നുവരെ അവൾ സ്വർണം അണിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിൽ മുസ്‌ലിം പെൺകുട്ടികൾ സ്വർണമിടാതെ പോകുന്നത് അപൂർവമാണ്. വിശുദ്ധ ഖുർആന്റെ ഒരു കോപ്പിയാണു പുതിയാപ്ല നമുക്കു മഹർ ആയി തന്നത്. മൂവായിരം രൂപ കൊടുത്തു തറവാട്ടിൽ പോകും. ഉമ്മ നഫീസ്. വല്യുമ്മ പാത്തുമ്മ ഹജുമ്മ. വല്യുമ്മയായിരുന്നു എന്റെ സ്പോൺസർ. ബാപ്പ ചീത്ത പറയുകയോ അടിക്കുകയോ ചെയ്താൽ അതിൽ ഇടപെടാൻ ശേഷിയും കെൽപ്പും വല്യുമ്മയ്ക്കേ ഉണ്ടായിരുന്നുള്ളൂ. സ്നേഹമുള്ള സിംഹം എന്ന് ബാപ്പയെക്കുറിച്ചു ഞങ്ങൾ പറയും. ബാപ്പ വീട്ടിൽ വന്നാൽ പിന്നെ പൂർണ നിശ്ശബ്ദതയാണ്. ബാപ്പ ജയിൽ വാർഡറുടെ പോസ്റ്റിലേക്ക് അപേക്ഷ കൊടുത്താൽ ഇന്റർവ്യൂ പോലുമില്ലാതെ നിയമിക്കുമെന്നു ഞങ്ങൾ തമാശ പറയുമായിരുന്നു. 

പിണറായി 

ബാപ്പയുടെ അതേ സ്വഭാവമാണു ഞാൻ പിണറായിയിലും കണ്ടിട്ടുള്ളത്. കർക്കശക്കാരനാണ്. തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ല. ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത് തലശ്ശേരി പിലാക്കണ്ടി മുഹമ്മദ് അലിയുടെ വീട്ടിൽ വച്ചാണ്. ഞാൻ ലീഗിൽനിന്ന് അകന്നുനിൽക്കുന്ന സമയമാണ്. മുന്‍പു ലീഗുകാരനായിരുന്നു പിലാക്കണ്ടി. ഒരു കല്യാണനിശ്ചയത്തിൽ പങ്കെടുക്കാനാണു ഞാൻ അവിടെ ചെന്നത്. അവിടെ പിണറായി ഉണ്ടായിരുന്നു. കണ്ടകാഴ്ചയിൽത്തന്നെ അദ്ദേഹത്തിന്റെ രൂപഭാവങ്ങളൊക്കെ എന്റെ ബാപ്പയെ ഓർമിപ്പിച്ചു. പിന്നെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ സ്നേഹവും ശാസനയും എന്നിലെ പൊതുപ്രവർത്തകനെ രൂപപ്പെടുത്തുന്നതിൽ വളരെ സഹായകമായി. പിണറായി നടത്തിയ ആദ്യത്തെ കേരള യാത്രയിൽ ഞാൻ അംഗമായി. അന്നു ഞാൻ പാർട്ടിയിൽ അംഗമല്ല. എന്നിട്ടും അന്ന് അദ്ദേഹം തന്ന പരിഗണന മറ്റാരിൽനിന്നും ജീവിതത്തിൽ എനിക്കു കിട്ടിയിട്ടില്ല. സാധാരണ ജാഥാ ക്യാപ്റ്റന്റെ സാന്നിധ്യത്തിൽ മറ്റൊരു പ്രസംഗകനെയും അനുവദിക്കാറില്ല. കാസർകോട്ട് യാത്രയെത്തി. ജാഥാ ക്യാപ്റ്റൻ വന്നു. അടുത്തതായി ജാഥാ ക്യാപ്റ്റനെ വിളിക്കാൻ പോകുമ്പോൾ അദ്ദേഹം പറഞ്ഞു, ജലീൽ പ്രസംഗിക്കട്ടെ, എന്നിട്ടു ഞാൻ പ്രസംഗിക്കാം. എനിക്ക് അതു വലിയൊരു അനുഭവമായിരുന്നു. ലീഗിന്റെ ധാരാളം ജാഥകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ആ വിധമൊരു പരിഗണന കിട്ടിയിട്ടില്ല. പിന്നെ ഒരു മാസം നീണ്ടുനിന്ന ജാഥയിൽ വീട്ടിൽ പോലും പോകാതെ പങ്കെടുത്തു. അതിനു സാധിച്ചത് ജാഥാ ക്യാപ്റ്റന്റെ മാന്യമായ ഇടപെടൽ മൂലമാണ്. നമുക്കു നിൽക്കാൻ പറ്റുന്ന ഇടമായി സി.പി.എം. മാറി. അതു കഴിഞ്ഞു രണ്ടാമത്തെ യാത്രയിലും എന്നെ ഉൾക്കൊള്ളിച്ചു. ജാഥാ ക്യാപ്റ്റനും അംഗങ്ങളും ഒന്നിച്ചിരുന്നാണു ഭക്ഷണം കഴിക്കുന്നത്. ഞങ്ങളുടെയൊക്കെ ഭക്ഷണക്കാര്യത്തിൽപോലും പിണറായി ശ്രദ്ധിക്കും. ലീഗിൽ എന്നെ വളർത്തിയത് കൊരമ്പയിൽ അഹമ്മദ് ഹാജി ആയിരുന്നു. അദ്ദേഹം ഇതുപോലെതന്നെ പരിഗണന നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ എനിക്ക് ഒരു രക്ഷാകർത്താവിന്റെ കൈത്താങ്ങു നഷ്ടമായി. അതു വീണ്ടുകിട്ടിയതു പിണറായിയിലൂടെയാണ്. 

ഡോ. കെ.ടി. ജലീൽ:

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, 

കോർപറേഷൻ, ഗ്രാമവികസനം, നഗരാസൂത്രണം, 

വികസന അതോറിറ്റികൾ, കില, ന്യൂനപക്ഷ ക്ഷേമം, 

വഖഫ്, ഹജ് തീർഥാടനം എന്നീ വകുപ്പുകൾ.

വിലാസം: റൂം നമ്പർ 401 ഫോർത്ത് ഫ്ളോർ

അനക്സ് നഗർ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം

ഫോൺ: 0471–2327796, 2327895. ഫാക്സ് 0471–2330102.