‘അന്നേരം അവളുടെ കവിളിണകൾക്ക് ഒരു നൂറു പനിനീർപ്പൂക്കളുടെ തിളക്കമുണ്ടായിരുന്നു...’റോസ് പുഷ്പങ്ങളെ പ്രണയത്തോടു ചേർത്തുവച്ച് കവിഹൃദയങ്ങളിൽ ഇത്തരത്തിലുള്ള എത്രയോ ഉപമകൾ വിരിഞ്ഞിറങ്ങിയിട്ടുണ്ട്. ആദ്യക്കാഴ്ചയിൽ തന്നെ പ്രണയം തോന്നിപ്പിക്കുന്നയത്ര സൗന്ദര്യമുണ്ട് ഓരോ പനിനീർപ്പൂവിനും. ആ ഭംഗിക്കൊപ്പം യഥാർഥത്തിൽ തിളക്കം കൂടി വന്നുകഴിഞ്ഞാലത്തെ അവസ്ഥയോ? സ്വർണത്തിൽ സുഗന്ധം ചേർന്നാലുള്ള അതേ അവസ്ഥ തന്നെ. അത്തരമൊരു കാഴ്ചയാണ് ഇത്തവണ ഹോങ്കോങ്ങിലെ വലന്റൈൻസ് ഡേ ആഘോഷത്തെ ‘തിളക്ക’മാർന്നതാക്കിയത്. വിശാലമായൊരു പാർക്കു നിറയെ നിറഞ്ഞത് 25,000 റോസാപ്പൂക്കൾ.
പകൽനേരത്ത് വെളുത്ത പനിനീർപ്പാടം പോലെ തോന്നിപ്പിച്ച ആ പൂക്കളെല്ലാം ഇരുട്ടെത്തിയാൽ തിളങ്ങും– പിന്നെ കാണുക വെളിച്ചം പൂത്തുലഞ്ഞൊരു പനിനീർപ്പാടം. ഒറിജിനലിനെയും വെല്ലുന്ന ഈ തിളക്കപ്പൂക്കൾ സൃഷ്ടിച്ചത് ദക്ഷിണകൊറിയക്കാരൻ ആർടിസ്റ്റ് ജങ് യോങ് ജിൻ ആണ്. ഹോങ്കോങ്ങിലെ സെൻട്രൽ ആൻഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് പ്രോമിനാഡിൽ അദ്ദേഹം സംഘടിപ്പിച്ച ‘ലൈറ്റ് റോസ് ഗാർഡൻ’ എന്ന ആർട് ഇൻസ്റ്റലേഷൻ കാണാനായി എത്തിയത് പതിനായിരക്കണക്കിനാളുകളാണ്.
പാടത്ത് തിളങ്ങുന്ന എൽഇഡി പൂക്കൾക്കൊപ്പം സെൽഫിയെടുക്കാനായി കമിതാക്കളും സുഹൃത്തുക്കളും കുടുംബങ്ങളുമെല്ലാം തിക്കിത്തിരക്കുകയാണിപ്പോൾ. 22 വരെയാണു പ്രദർശനം. 2014 ഒക്ടോബറിൽ ആദ്യമായി ദക്ഷിണകൊറിയയിലെ സോളിലാണ് ജങ് യോങ് ലൈറ്റ് ഓഫ് ഗാർഡൻ ഒരുക്കിയത്. സംഗതി വൻഹിറ്റായിരുന്നു. അങ്ങനെ കഴിഞ്ഞ വർഷം ഏപ്രിലിൽ വീണ്ടും ഇൻസ്റ്റലേഷൻ ഒരുക്കേണ്ടി വന്നു. അതിന്റെ തുടർച്ചയായാണ് ലൈറ്റ് റോസ് ഗാർഡനുമായി വേൾഡ് ടൂർ നടത്താനുള്ള ഒരു ഏജൻസിയുടെ ക്ഷണവും ജങ്ങിനു ലഭിച്ചത്.
ഇതിന്റെ ഭാഗമായി ആദ്യം ഹോങ്കോങ്ങിലെത്തിയ തിളങ്ങും പൂപ്പാടമാകട്ടെ വൻഹിറ്റാവുകയും ചെയ്തു. വാട്ടർ പ്രൂഫ് ആയ കാൽലക്ഷം എൽഇഡി പൂക്കളാണ് ഗാർഡനിൽ വിന്യസിച്ചത്. അതും ഓരോ മൂന്നു ചതുരശ്രമീറ്റർ പ്രദേശത്തും 25 എണ്ണം വീതം എന്ന കണക്കിൽ. 70–80 സെ.മീ. ഉയരമായിരുന്നു ഓരോ എൽഇഡി പൂവിനും. ഏഴ് ഇതളുകളിലാണ് പൂക്കൾ ‘വിരിഞ്ഞു’ നിന്നത്.
കുടുംബങ്ങളെയും പ്രണയിനികളെയും ഒരുമിച്ച് ഒരിടത്തെത്തിച്ച് അവർക്ക് ആനന്ദം പകരുന്ന കാഴ്ച സമ്മാനിക്കുക എന്നതാണ് എൽഇഡി പൂപ്പാടം കൊണ്ടുദ്ദേശിച്ചതെന്നും ജങ് പറയുന്നു. അടുത്തതായി സിംഗപ്പൂരിലേക്കാണ് ലൈറ്റ് റോസ് ഗാർഡന്റെ യാത്ര. ശേഷം യൂറോപ്യൻ രാജ്യങ്ങളിലേക്കും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.