പ്രണയം നിർവചനങ്ങൾക്ക് അതീതതമാണ്. പ്രണയിതാവിനു വേണ്ടി എന്തൊക്കെ സമ്മാനങ്ങൾ നൽകിയാലും ചിലർക്കു മതിയാവില്ല. പലപ്പോഴും അസാധ്യം എന്നു തോന്നുന്ന കാര്യങ്ങൾ പോലും പ്രണയത്തിൽ നിസാരമായായിരിക്കും സാധ്യമാവുക. ചിലപ്പോഴൊക്കെ ചില പ്രണയങ്ങൾ മറ്റുള്ളവർക്കു കൂടി നൽകുന്ന പ്രചോദനം ചില്ലറയല്ല. നമ്മുടെ താജ്മഹല്‍ തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. പ്രാണന്റെ പകുതിയായി സ്നേഹിച്ചയാൾ ഭൂമി വിട്ടുപോയാലു അവർ എന്നെന്നും ഓർമകളിൽ നിലനിൽക്കാനായി ചില സ്മാരകങ്ങളും നല്ലപാതിക്കായി പണിയും.
ഷാജഹാൻ മുംതാസിനു വേണ്ടി പണിത പ്രണയ സ്മാരകത്തിനു സമാനമായൊരു കഥയുണ്ട്.എഴുപതുകളില്‍ നടന്ന ഈ സംഭവത്തിലെ കഥാനായകൻ പെഡ്രോ മാർട്ടിൻ യുറേറ്റ എന്നയാളാണ്. അർജന്റീനക്കാരായ പെഡ്രോയും പത്നി ഗ്രാഷ്യേല റൈസോസും പരസ്പരം ജീവനുതുല്യം സ്നേഹിച്ചു വരികയായിരുന്നു. അങ്ങനെയിരിക്കെയാണ് തങ്ങളുടെ കൃഷിനിലത്തിൽ വ്യത്യസ്തമായൊരു പദ്ധതി ആവിഷ്കരിക്കാൻ അവർ ശ്രമിച്ചത്. മറ്റൊന്നുമല്ല പച്ചപ്പു നിറഞ്ഞുതൂവുന്ന കിടിലൻ കാടായിരുന്നു അവരുടെ ലക്ഷ്യം.
അതും വെറുതെ അങ്ങു പണിയുകയല്ല, മറിച്ച് ഗിറ്റാറിന്റെ രൂപത്തിൽ. ഗിറ്റാറായിരുന്നു ഗ്രാഷ്യേലയുടെ ഏറ്റവും പ്രിയപ്പെട്ട ഉപകരണം എന്നതുകൊണ്ടാണ് വനം ഉണ്ടാക്കുമ്പോൾ അതേ രൂപത്തിൽ തന്നെ ആവണമെന്നു തീരുമാനിച്ചത്. പക്ഷേ 1977ൽ തന്റെ സ്വപ്നം പൂവണിയും മുമ്പേ ഗ്രാഷ്യേല ഈ ലോകത്തു നിന്നും വിടവാങ്ങി. തന്റെ അഞ്ചാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന വേളയിൽ സെറിബ്രൽ അന്യുറിസം ബാധിച്ചാണ് ഗ്രാഷ്യേല മരിച്ചത്. അന്നവളുടെ പ്രായം വെറും ഇരുപത്തിയഞ്ചു വയസു മാത്രമായിരുന്നു.
അങ്ങനെ രണ്ടുവർഷങ്ങൾക്കു ശേഷം പെഡ്രോയും മക്കളും തങ്ങളുടെ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ തുടങ്ങി. ഗിറ്റാറിന്റെ രൂപത്തിൽ നിറയെ സൈപ്രസ് മരങ്ങൾ ആ ഭൂമിയിൽ നിറഞ്ഞു നിന്നു. അതെ, നന്മയുള്ള നിസ്വാർഥമായ ഇത്തരം പ്രണയങ്ങളാണ് എന്നും ചരിത്രതാളുകളിൽ ഇടം നേടുക...