സന്ദീപ് പരാമാണിക് എന്ന ഒരു വയസുകാരന്റെ കഥ ആരുടേയും കണ്ണുകൾ നനയ്ക്കും. അമ്മയായ ഏകദോഷിയുടെയും അച്ഛൻ പ്രസന്നയുടെയും ഒരേയൊരു മകനാണ് സന്ദീപ്. താൻ ഗർഭിണിയാണ് എന്ന് അറിഞ്ഞ നിമിഷം മുതൽ ഓരോ ദിവസവും ഏകദോഷിയെ സംബന്ധിച്ച് ആഘോഷമായിരുന്നു. എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. സന്ദീപ് മുച്ചുണ്ടോടു കൂടിയാണ് പിറന്നു വീണത്. തന്റെ മകന്റെ മുഖത്തുണ്ടായ വൈരൂപ്യത്തെ പോലെ തന്നെ ഏകദോഷിയെ വിഷമിപ്പിച്ചത് ഭർതൃ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ ആയിരുന്നു.
മുച്ചുണ്ടിനെ കുറിച്ചു കൂടുതലായി അറിയാത്ത ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും വൈകല്യത്തോട് കൂടിയ കുഞ്ഞിനെ പ്രസവിച്ചതിന് ഏകദോഷിയെ കുറ്റപ്പെടുത്തി. നാടും വീട് കുറ്റപ്പെടുത്തിയ അവസ്ഥയിലും ആ അമ്മ തന്റെ മനസ്സാന്നിധ്യം കൈവിട്ടില്ല. അങ്ങനെയിരിക്കെയാണ് 2015 നവംബറിൽ മിഷൻ സ്‌മൈൽ എന്ന സംഘടനയെക്കുറിച്ചും മുച്ചുണ്ട് മാറ്റാനുള്ള സൗജന്യ ശസ്ത്രക്രിയയെ കുറിച്ചും അറിയുന്നത്. മിഷൻ സ്മൈലിന്റെ സഹായത്തോടെ ഭർത്താവിനെയും കുടുബത്തെയും മുച്ചുണ്ടിനെ കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തി.
ഒടുവിൽ നവംബർ മാസത്തിൽ ശസ്ത്രക്രിയക്ക് ഒടുവിൽ കുഞ്ഞു സന്ദീപ് ചിരിച്ചപ്പോൾ, അത് ആ കുടുംബത്തിന്റെ തന്നെ രണ്ടാം ജന്മമാകുകയായിരുന്നു. മുച്ചുണ്ട് എന്നത് ഒരാളുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുന്നു എന്ന് ഈ ഒരൊറ്റ സംഭവത്തിൽ നിന്നും മനസിലാക്കാം.
മുച്ചുണ്ടുള്ള 10 പേരിൽ ഒരാൾ ആദ്യ പിറന്നാളിന് മുൻപായി മരിക്കുന്നു
കേട്ടാൽ നിസ്സാരമെന്നു തോന്നുമെങ്കിലും തോന്നുമെങ്കിലും ഇന്ന് ഇന്ത്യൻ ജനസംഖ്യയിലെ പ്രധാന പ്രശ്‌നമാണ് മുച്ചുണ്ടുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ. കണക്കുകൾ പ്രകാരം ഓരോ മൂന്നു മിനിട്ടിലും ഒരാൾ ജനിച്ചു വീഴുന്നത് മുച്ചുണ്ടുമായാണ്. മുച്ചുണ്ടുള്ള 10 പേരിൽ ഒരാൾ വീതം ആദ്യത്തെ പിറന്നാളിന് മുൻപായി മരിക്കുകയും ചെയ്യുന്നു.
ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും പുഞ്ചിരിക്കാനും കളിക്കാനും സന്തോഷിക്കാനുമെല്ലാം അവകാശമുണ്ട്. എന്നാൽ മുച്ചുണ്ട് എന്ന ജനിതക വൈകല്യം ആ പുഞ്ചിരിക്ക് മുകളിൽ കരിനിഴൽ പടർത്തുകയാണ്. ഇതിനു പ്രതിവിധിയായി എന്തു ചെയ്യാനാകും ? ശസ്ത്രക്രിയയിലൂടെ ഈ പ്രശ്നം പരിഹരിക്കുക എന്നതു മാത്രമാണ് ഏക പ്രതിവിധി.
ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് മിഷൻ സ്‌മൈൽ എന്ന സംഘടന തങ്ങളുടെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി മുച്ചുണ്ടുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ ചികിത്സ നൽകി ശസ്ത്രക്രിയയിലൂടെ മുച്ചുണ്ട് മാറ്റുക എന്നതാണ് മിഷൻ സ്‌മൈൽ ഉദ്ദേശിക്കുന്നത്.
കുരുന്നുകൾക്കൊപ്പം തന്നെ മുതിർന്നവരിലും മുച്ചുണ്ട് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ സംഘടനാ നടത്തുന്നുണ്ട്. നിലവിൽ കൊൽക്കത്ത കേന്ദ്രീകരിച്ച് നടത്തിയ കാമ്പയിനിലൂടെ 100ൽ പരം കുരുന്നുകളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാൻ കഴിഞ്ഞു.