ചില ദാമ്പത്യങ്ങൾ നമ്മെ സന്തോഷക്കണ്ണീർ അണിയിക്കും. ജീവവായുപോലെ ഓരോ നിമിഷവും ഒപ്പമുണ്ടാകുന്ന ഒരേയൊരു ബന്ധമാണത്. രണ്ടിലൊരാൾ മരിച്ചാലും തുടർന്നങ്ങോട്ടുള്ള ജീവിതം ദുസഹമായിരിക്കും. പങ്കിട്ടു ചെയ്ത കാര്യങ്ങള്‍ പലതും ഒറ്റയ്ക്കു നിർവഹിക്കേണ്ട അവസ്ഥ... ദിനത്തിലേറെയും പങ്കാളിയുടെ ഓർമകളും പേറി ഒറ്റയ്ക്കിരിക്കേണ്ടി വരിക. എത്ര മക്കളുണ്ടായാലും നല്ല പാതിയെ നഷ്ടപ്പെട്ടാൽ ആ കുറവും നികത്താൻ ആർക്കും കഴിയില്ല. ഇവിടെ ഭർത്താവു മരിച്ചു പന്ത്രണ്ടു വർഷം കഴിഞ്ഞെങ്കിലും ഓരോദിനവും അദ്ദേഹത്തിന്റെ ഓർമകളിൽ മുഴുകി ജീവിക്കുകയാണ് വൃദ്ധയായ ഒരമ്മ. മുംബൈ സ്വദേശിയായ ഈ അമ്മ ഇന്ന് താനിതുവരെയും ഭര്‍ത്താവിനെ അറിയിക്കാതിരുന്ന രഹസ്യം ഒരു കുറ്റസമ്മതം പോലെ തുറന്നു പറയുകയാണ്. ഇതു നിങ്ങളുടെ കണ്ണു നനയിക്കും, തീർച്ച .
ഫേസ്ബുക്കിലൂടെയാണ് ഈ അമ്മയുടെ കഥ ലോകം അറിയുന്നത്. ഭർത്താവുമൊത്തു പങ്കിട്ട നല്ല നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് അവർ. തങ്ങൾ ഇരുവരും ഒരുമിച്ച് ചിത്രം വരയുകയും വീട് അലങ്കരിക്കുകയും പാചകം ചെയ്യുകയും ടിവി കാണുകയും െചയ്തിരുന്നു. ഇവയിലെല്ലാം അദ്ദേഹത്തിന് ഏറ്റവും പ്രിയം വൈകുന്നേരങ്ങളിൽ ഒന്നിച്ചുള്ള നടത്തമായിരുന്നു. റോഡ് മുറിച്ചു കടക്കേണ്ട അവസരങ്ങളിലെല്ലാം തന്റെ കൈ മുറുകെ പിടിക്കും മറുവശം എത്തിയതിനു ശേഷം മാത്രമേ കൈ സ്വതന്ത്രമാക്കൂ. പന്ത്രണ്ടു വർഷങ്ങള്‍ക്കു മുമ്പ് ഉറക്കത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ശേഷം മക്കൾക്കൊപ്പവും പുറത്തുമെല്ലാമായി സ്വയം തിരക്കുകളിൽ ഏർപ്പെടാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹമുള്ളതു പോലെ വന്നില്ല.
ഇതുവരെയും ഭര്‍ത്താവിനോടു പറയാത്ത രഹസ്യവും ആ അമ്മ പങ്കുവച്ചു - ഈ 89ാം വയസിലും ധീരതയോടെ ഒന്നിനെയും ഭയക്കാതെ ജീവിക്കുന്ന തനിക്ക് ഇപ്പോഴും ഒരു കാര്യം മാത്രം തനിയെ ചെയ്യാൻ ഭയമാണ്, തനിയെ റോഡു മുറിച്ചു കടക്കാൻ! എപ്പോഴും കൂടെയുണ്ടായിരുന്ന ആ കൈകള്‍ ഈ അവസരങ്ങളിൽ വല്ലാതെ മിസ് ചെയ്യുന്നു. ഇന്നും അദ്ദേഹമില്ലാതെ താൻ പേടിയോടെ ചെയ്യുന്ന ഒരേയൊരു കാര്യം അതു മാത്രമാണെന്ന് വേദനയോടെ പറയുന്നു ആ അമ്മ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.