അപ്രതീക്ഷിതമായ ആസിഡ് ആക്രമണങ്ങൾ മൂലം, മുഖമില്ലാതായ ഒരു കൂട്ടം യുവതികൾ. കുടുംബ ജീവിതം സ്വപ്നം കണ്ടുതുടങ്ങുന്ന കാലത്ത് , സ്വന്തം മുഖം പുറത്തുകാണിക്കാൻ മടിച്ച്, ഇരുളിൽ കഴിഞ്ഞു കൂടേണ്ടി വന്നവർ. അവരിൽ , തുറിച്ച കണ്ണുകൾ ഉള്ളവർ കാണാം, ഉരുകിയൊലിച്ച മൂക്കുള്ളവർ കാണാം , കാഴ്ചനഷ്ടപ്പെട്ടവർ കാണാം. എന്നിട്ടും അവർ ജീവിക്കുന്നു. ആരൊക്കെയോ ചേർന്ന് ജീവിതത്തിൽ തങ്ങൾക്ക് നഷ്ടപ്പെടുത്താൻ ശ്രമിച്ച നിറമുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ ശ്രമിക്കുന്നു.
പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ നീരജ് ഗേര ഡൽഹിയിൽ സംഘടിപ്പിച്ച ' വിശുദ്ധ പരിണാമങ്ങൾ ' എന്ന് പേരിട്ട ഫോട്ടോ എക്സിബിഷന്റെ പ്രധാന ആകർഷണം ഇത്തരത്തിൽ മുഖമില്ലാത്ത സ്ത്രീ രൂപങ്ങൾ ജീവിതത്തോട് പടപൊരുതാൻ കാണിച്ച ആത്മ വീര്യമായിരുന്നു.
സ്റ്റോപ്പ് ആസിഡ് അറ്റാക് എന്ന സംഘടനയുമായി സഹകരിച്ചതാണ് ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചത്.
കാമുകനിൽ നിന്നും, അച്ഛനിൽ നിന്നും പേരറിയാത്ത അജ്ഞാതനിൽ നിന്നുമെല്ലാം ആസിഡ് ആക്രമണത്തിന് ഇരയായി ജീവിതം എറിഞ്ഞു തീർന്നവർ. അവർ നീരജിന്റെ കാമറയ്ക്ക് മുന്നിൽ മോഡലുകളായത്, ജീവിതം തകർത്ത ആസിഡ് ആക്രമണങ്ങളുടെ നേർമുഖം ജനങ്ങളിലേക്ക് എത്തുന്നതിനായിട്ടായിരുന്നു.
ഇനിയും മറ്റൊരുവൾ ആസിഡ് ആക്രമണത്തിന്റെ ഇരയാകാതിരിക്കുന്നതിനു വേണ്ടി.
വിശുദ്ധ പരിണാമങ്ങൾ എന്ന് പേരിട്ട എക്‌സിബിഷനിൽ പ്രദര്ശിപ്പിക്കപ്പെട്ട ഓരോ ചിത്രത്തിലൂടെയും ആസിഡ് ആക്രമണത്തിന്റെ ഇരകൾ തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവച്ചു.
ആരുടേയും കണ്ണ് നനയിക്കുന്ന ഈ ചിത്രങ്ങളിൽ പക്ഷെ ആത്മവിശവസം സ്ഫുരിക്കുന്ന മുഖങ്ങളുണ്ട്. വികൃതമാക്കാം , പക്ഷെ തോൽപ്പിക്കാനാവില്ല, ഓരോ മുഖങ്ങളും കാഴ്ചക്കാരോട് പറയുന്നതിതാണ്.