ജനുവരിയിലാണ് സിഡ്നിയിലെ ഫോട്ടോഗ്രാഫറായ ജെയിംസിന് നാൻസിയുടെയും ചാർലി മാക്ക്‌ലീനിന്റെയും വിവാഹം പകർത്താൻ അവസരം കിട്ടിയത്. വിവാഹസമയത്ത് സമയത്ത് തന്നെ പുതിയ അതിഥിയെ തങ്ങളുടെ ഇടയിലേക്ക് വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നാൻസിയും ചാർലിയും. പ്രസവത്തിന് ഏഴ് ആഴ്ച്ചകൾ മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
ദമ്പതികളുടെ ആഹ്ലാദനിമിഷങ്ങൾ പകർത്തുമ്പോൾ ജയിംസ് ഒരിക്കലും കരുതിയിരുന്നില്ല അവരുടെ കണ്ണീരിൽകുതിർന്ന മുഖങ്ങൾ പകർത്താനുള്ള നിയോഗവും തന്നിലേക്ക് തന്നെ വരുമെന്ന്. ഏഴ് ആഴ്ച്ചകൾക്ക് ശേഷം നാൻസി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവർ അവനെ എഡിസൺ എന്നു വിളിച്ചു. അവരുടെ ആഹ്ലാദത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്നതായിരുന്നു വിധിയുടെ കുസൃതികൾ. ജനിതക വൈകല്യമുള്ള എഡിസൺ ഒരാഴ്ച്ചയിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടറുമാർ വിധിയെഴുതി. അൽപ്പായുസായ മകന്റെ ദിനങ്ങൾ എന്നന്നേക്കും ഓർമ്മയിൽ പകർത്താൻ അവർ ജയിംസിനെ തന്നെ തിരഞ്ഞെടുത്തു.
എഡിസൺ ജീവിച്ചിരുന്ന ഏഴ് ദിവസത്തെ ചിത്രങ്ങൾ മനോഹരമായിത്തന്നെ ജയിംസ് പകർത്തി. ഒപ്പം വീഡിയോയും. കുഞ്ഞിന്റെ മരണശേഷം സോഷ്യൽമീഡിയയിലിട്ട ചിത്രങ്ങളും വീഡിയോയും 144,000 ത്തിലധികം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. കണ്ണുനനയിക്കുന്ന ചിത്രങ്ങൾ കണ്ട് ലോകത്തിന്റെ വിവിധ കോണിൽ നിന്നുവരെ ആളുകൾ നാൻസിക്കും ചാർലിക്കും സാന്ത്വനസന്ദേശങ്ങൾ അയച്ചു. കാലം കണ്ണീരുണക്കുമെന്ന പ്രതീക്ഷയിലാണ് നാൻസിയും ചാർലിയും.