പ്രോത്സാഹിപ്പിക്കാനും കൈയടിക്കാനും നിറഞ്ഞ സദസ്സ് ഉണ്ടെങ്കിൽ മാത്രമേ കലാകാരന്മാർ വളരൂ എന്ന് കരുതിയെങ്കിൽ തെറ്റി. വർഷങ്ങളോളം താൻ വരച്ചിടുന്ന ചിത്രങ്ങൾ ആരെയും കാണിക്കാതെ വച്ച ഈ കലാകാരന്റെ മുന്നിൽ അത്തരം പറച്ചിലുകൾ നിരർത്ഥകമാകുന്നു. ഇത് , വയനാട് തൃക്കൈപ്പറ്റ സ്വദേശി രമേശൻ, നിറങ്ങളും ചായങ്ങളും രമേശന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് 3 പതിറ്റാണ്ടുകൾ കഴിഞ്ഞു. ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ തന്റെ കുടിലിനുള്ളിൽ ആരാലും അംഗീകരിക്കപ്പെടാതെ ഇരിക്കുമ്പോഴും രമേശന് പരാതിയില്ല.
ആദിവാസി പണിയ വിഭാഗത്തിൽ പെട്ട ആളാണ് രമേശൻ. വളരെ ചെറിയ പ്രായം മുതൽ ചിത്രങ്ങൾ വരയ്ക്കുന്ന രമേശന് പക്ഷെ ആരിൽ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിട്ടില്ല. അന്യം നിന്ന് കൊണ്ടിരിക്കുന്ന ആദിവാസി ആചാരങ്ങളാണ് രമേശന്റെ ബഹുഭൂരിപക്ഷം ചിത്രങ്ങളുടെയും പ്രമേയം. പണിയ വിഭാഗത്തിലെ ഉത്സവം, ജനനം, മരണം, ആദ്യ ആർത്തവം എന്ന് വേണ്ടാ ഒരു മനുഷ്യായുസ്സിനെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും രമേശൻ ചിത്രങ്ങളിലൂടെ വരച്ചിട്ടിരിക്കുന്നു.
തൃക്കൈപ്പറ്റ ഊരിലെ കുടിലിൽ നിരത്തി വച്ച് ചിത്രങ്ങൾക്ക് നടുവിലിരുന്ന് ഓരോ ചിത്രങ്ങളും കാണിച്ച് , ആദിവാസി ഗോത്രാചാരങ്ങളെ കുറിച്ച് വാചാലനാകുമ്പോൾ തന്റെ കഴിവ് കാണികൾ അംഗീകരിക്കുന്നതിന്റെ നേരിയ സന്തോഷം രമേശന്റെ കണ്ണുകളിൽ കാണാം. ഇടക്ക് കൂലിപ്പണിക്ക് പോകും എന്നതൊഴിച്ചാൽ സ്ഥിരമായൊരു വരുമാനമില്ല രമേശന്. കൂലിപ്പണി ചെയ്തു കിട്ടുന്ന പണത്തിൽ നിന്നും മിച്ചം വെച്ചാണ് നിറക്കൂട്ടുകൾ വാങ്ങുന്നത്,
ട്രൈബൽ ടൂറിസം സർക്യൂട്ടിൽ രമേശന്റെ വീടും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് വിനോദ സഞ്ചാരികൾ ഈ അനുഗ്രഹീത കലാകാരനെ കാണുന്നതിനായി എത്തുന്നു. ചിലർ ചിത്രങ്ങൾ ഇഷ്ടപ്പെട്ടാൽ വാങ്ങുന്നു. വിൽക്കുന്ന ചിത്രങ്ങൾക്ക് നിശ്ചിത തുക പറഞ്ഞ് ഈടാക്കാൻ രമേശന് അറിയില്ല. മനസറിഞ്ഞു വല്ലതും തന്നാൽ സന്തോഷം അത്രതന്നെ .
ആകെയുള്ള ആഗ്രഹം, പറഞ്ഞ് കേട്ടിട്ടുള്ള പോലെ ഒരു ചിത്ര പ്രദർശനം നടത്തണം എന്നതാണ്. എന്നാൽ ഇത് എങ്ങനെ യാഥാർഥ്യമാക്കും എന്നത് സംബന്ധിച്ച് രമേശന് യാതൊരു അറിവുമില്ല. ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും രമേശൻ ഇനിയും വരക്കും, ചാലിക്കുന്ന നിറങ്ങളുടെ ശോഭ ജീവിതത്തിന് ഇല്ലെങ്കിലും ചിത്രങ്ങളിൽ അതുണ്ടെന്നു രമേശന് ഉറപ്പുണ്ട്. ഇതിനോടകം നൂറിൽ പരം ചിത്രങ്ങളാണ് രമേശൻ വരച്ചു സൂക്ഷിച്ചിരിക്കുന്നത്
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.