തലക്കെട്ടു വായിച്ച് അതിശയിക്കേണ്ട, ഇതു യഥാർഥ ജീവിതത്തിൽ സംഭവിച്ചതു തന്നെയാണ്. പീഡിപ്പിച്ച പുരുഷനും അതിനിരയായ സ്ത്രീയും ഒന്നിച്ചൊരു വേദിയിൽ അനുഭവങ്ങൾ പങ്കുവച്ചത് കാഴ്ച്ചക്കാര്‍ക്കൊരു അത്ഭുതമായിരുന്നു. ഇരുപതു വർഷത്തിനിപ്പുറം അവർ രണ്ടുപേരും ആ അനുഭവങ്ങളെല്ലാം ഒരു പുസ്തകമാക്കി ഒന്നിച്ചു പുറത്തിറക്കുകയും ചെയ്തു. സിനിമയെപ്പോലും വെല്ലുന്ന കാഴ്ച്ചകൾ നടന്നത് ഐൽഡിലാണ്.
ഐലൻഡ് സ്വദേശിയായ തോർഡിസ് എൽവ എന്ന പെൺകുട്ടിയും മുൻകാമുകൻ ടോം സ്ട്രേഞ്ചറുടെയും കഥയറിയാൻ ഏതാണ്ട് ഇരുപതു വർഷം പുറകിലേക്കു പോകണം. ആസ്ട്രേലിയയില്‍ നിന്നും ഐലൻഡിലെത്തിയ ടോമും ഐലൻഡ് സ്വദേശിയായ എൽവയും 1996ലാണ് കണ്ടുമുട്ടുന്നത്. സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറി. പക്ഷേ ആ കൗമാരപ്രണയം അവസാനിച്ചത് നടുക്കുന്നൊരോർമയോടെയാണ്. അന്ന് എൽവയുടെ പ്രായം പതിനാറും ടോമിന്റെ പ്രായം പതിനെട്ടും ആണ്.
സ്കൂൾ ഡാൻസ് കഴിഞ്ഞ് അൽപം മദ്യപിച്ചാണ് ഇരുവരും തിരിച്ചത്. എൽവ തനിച്ചു പോകേണ്ടെന്നു പറഞ്ഞ് ടോം കൂട്ടുവരികയും ചെയ്തു. എന്നാൽ തന്റെ കാമുകൻ ഒരിക്കലും തന്നെ വഞ്ചിക്കുമെന്ന് അവൾ കരുതിയില്ല. ആ രാത്രിയിൽ ടോം എൽവയെ പീഡിപ്പിച്ചു. മദ്യപാനത്തിന്റെ ക്ഷീണം മൂലം തന്റെ പ്രതിരോധമൊന്നും ഫലം കണ്ടില്ല. പീഡിപ്പിക്കപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നു മുക്തമാകും മുമ്പ് ടോം തിരികെ ആസ്ട്രേലിയയിലേക്കു പോവുകയും ചെയ്തു.
സ്ത്രീകളുടെ പാവാടയുടെ ഇറക്കം കുറഞ്ഞാലോ അവൾ ഒരിത്തിരി അധികം ചിരിച്ചാലോ അവളുടെ ശ്വാസത്തിന് മദ്യത്തിന്റെ ഗന്ധം ഉണ്ടെങ്കിലോ ഒക്കെ പീഡിപ്പിക്കപ്പെട്ടേക്കാം എന്നു പറഞ്ഞു തഴമ്പിച്ച ലോകത്താണ് എൽവ വളർന്നത്. ആദ്യമൊക്കെ ഇക്കാരണങ്ങൾ കൊണ്ടാകാം താനും പീഡനത്തിനിരയായതെന്ന് വിശ്വസിച്ചു പോന്നു. എന്നാൽ വൈകിയാണ് തന്റെ വസ്ത്രമോ ചിരിയോ നല്ലതായാൽ പീഡനത്തെ തടുക്കാൻ കഴിയില്ലെന്നു ബോധ്യം വന്നത്. ഒരൊറ്റ കാര്യം കൊണ്ടു മാാത്രമേ അതിനെ ചെറുക്കാൻ കഴിയുമായിരുന്നുള്ളു, അതു തന്റെ കാമുകനു മാത്രമാണ്, പുരുഷൻ വിചാരിച്ചാൽ മാത്രമേ താൻ ആ പീഡനത്തിൽ നിന്നും മുക്തമാകൂ.
എന്നാൽ ടോമിനെ സംബന്ധിച്ചിടത്തോളം അതൊരിക്കലും ഒരു പീഡനമായിരുന്നില്ല മറിച്ച് തന്റെ കാമുകിയെ എല്ലാ അർഥത്തിലും പ്രണയിക്കലായിരുന്നു. മാത്രമല്ല മദ്യപിച്ചിരുന്നതിനാൽ ബോധത്തോടെയായിരുന്നില്ല ടോമിന്റെ പ്രവർത്തികൾ. അതുകൊണ്ടു തന്നെ ആ രാത്രി തന്നെ വേട്ടയാടിയതുമില്ല. സത്യത്തെ നിഷേധിച്ച് അതു സെക്സ് മാത്രമായിരുന്നു റേപ് ആയിരുന്നില്ലെന്ന് തന്നെത്തന്നെ പഠിപ്പിച്ച് ഒരു വലിയ കള്ളവും പേറി ടോം നടന്നു. പതിയെ ടോം ആ കാലം മറക്കുക തന്നെ ചെയ്തു.
കാലങ്ങൾ കടന്നുപോയി, തന്റെ ജീവിതത്തെ കഴിഞ്ഞകാലം വേട്ടയാടുന്നുവെന്നു തോന്നിയതോടെ എൽവ ടോമിന് ഒരു കത്തയക്കാൻ തീരുമാനിച്ചു. ടോമിനു ക്ഷമ നൽകണമോ എന്നതു മാത്രമായിരുന്നില്ല തനിക്കു ജീവിതത്തിൽ ഒരു സമാധാനം വേണം എന്നു കൂടി ആഗ്രഹിച്ചാണ് എൽവ എഴുതിയത്. അക്കാര്യത്തിൽ ടോമിന്റെ വാദം എന്തെന്നു കൂടി അറിയണമായിരുന്നു.
ഒരിക്കലും ഒരു മറുപടി പ്രതീക്ഷിച്ചല്ല അവൾ എഴുതിയതെങ്കിലും മറുപടി കിട്ടി. അത്ഭുതമെന്നു പറയട്ടെ ആ കത്തിൽ നിറഞ്ഞു നിന്നത് കുറ്റബോധവും മാപ്പു പറച്ചിലും ഒക്കെയായിരുന്നു.
എൽവയുടെ കത്ത് കിട്ടുന്നതോടെയാണ് സംഭവത്തിൽ വീണ്ടും വഴിത്തിരിവുകൾ ഉണ്ടാകുന്നത്. എട്ടുവർഷത്തെ എഴുത്തുകളുമായി കാലം കടന്നുപോയി. ടോം തന്നെ വേദനിപ്പിച്ച അത്രയും തിരിച്ചും വേദനിപ്പിക്കുക എന്നതായിരുന്നു ആദ്യം ഉദ്ദേശമെങ്കിലും ഒന്നിച്ചിരുന്നു സംസാരിച്ചതോടെ അതിനു മാറ്റം വന്നു. അങ്ങനെ വീണ്ടും കാണാനും കഴിഞ്ഞ കാലത്തെക്കുറിച്ചെല്ലാം സംസാരിച്ചു തീർക്കാനും ശ്രമിച്ച് കേപ് ടൗണിലെത്തി. അന്നാണ് പീഡനനിമിഷങ്ങളെ ഒരു പുസ്തകമാക്കി പുറത്തിറക്കാൻ തീരുമാനിച്ചത്.
ലൈംഗികാതിക്രമം സ്ത്രീയുടെ മാത്രം കുറ്റം കൊണ്ടു സംഭവിക്കുന്നതാണെന്ന സമൂഹത്തിന്റെ വാദത്തിനുള്ള മറുപടിയാണ് തങ്ങളുടെ പുസ്തകമെന്ന് എൽവ പറയുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും എതിരെയുണ്ടാകുന്ന ഭൂരിഭാഗം ലൈംഗിക അക്രമണങ്ങളും നടത്തുന്നത് പുരുഷന്മാർ തന്നെയാണ്. ''ഒരിക്കൽ ഒരാൾ പീഡിപ്പിക്കപ്പെട്ടാൽ അയാളെ ഒറ്റപ്പെടുത്താനും സമൂഹത്തിൽ നിന്നും അവഗണിക്കാനുമാണ് ശ്രമിക്കാറുള്ളത്. അതുപോലെ തന്നെ മറ്റൊരാൾ റേപിസ്റ്റ് എന്നു മുദ്രകുത്തുന്നതോടെ അയാൾ പിശാചും മനുഷ്യത്വമില്ലാവനുമൊക്കെയാകും. –എൽവ പറയുന്നു. സ്ത്രീകളുടെ കുറ്റമാണ് സെക്ഷ്വൽ വയലൻസ് എന്ന ചിന്താഗതിക്കു മാറ്റം വരേണ്ട സമയമായിരിക്കുന്നുവെന്നും എൽവ പറഞ്ഞു.
റേപ് ചെയ്യുന്ന പുരുഷനേക്കാൾ അതിന് ഇരയാകുന്ന സ്ത്രീയാണ് കുറ്റക്കാരിയായി ചിത്രീകരിക്കപ്പെടുന്നത്. തങ്ങളുടെ സംഭവത്തിൽ തന്നെ തെറ്റ് തന്റെ ഭാഗത്താണെന്ന് തിരിച്ചറിയാൻ ഒത്തിരി കാലമെടുത്തു–ടോം പറഞ്ഞു. പുസ്തകത്തോട് അനുബന്ധിച്ച് ഇരുവരും ഒരേ വേദിയിൽ വച്ച് ആ ദിവസത്തെയും പിന്നീടുണ്ടായ അനുഭവങ്ങളെയും പങ്കുവെക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.