ഓട്ടിസം ബാധിച്ച കുഞ്ഞിനെ ദത്തെടുത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ സിംഗിള്‍ പാരന്റ് ആയിമാറി ജീവിതത്തിനു പുതിയ മാനങ്ങൾ നൽകിയ ഇൻഡോർ സ്വദേശി ആദിത്യ തിവാരി വിവാഹിതനാകുന്നു. ഇതോടെ ആദിത്യ അച്ഛനും അമ്മയുമായി വളർത്തിയ അവനിഷ് എന്ന അവിക്ക് യഥാർത്ഥത്തിൽ ഒരമ്മയുടെ സ്നേഹം കൂടി കിട്ടാൻ പോകുന്നു.
ഓട്ടിസം ബാധിച്ചതിന്റെ പേരിൽ അച്ഛനും അമ്മയും ഉപേക്ഷിച്ച അവനിഷ് എന്ന കൊച്ചു മിടുക്കനെ ഇൻഡോറിലെ ഒരു അനാഥാലയത്തിൽ വസിച്ചാണ് ആദിത്യ കണ്ടത്. കുഞ്ഞിനോട് കൂടുതൽ അടുത്തതോടെ അവനെ ദത്തെടുത്ത് സ്വന്തം വീട്ടിൽ വളർത്ഥം എന്ന ചിന്തയായി. എന്നാൽ അവിവിവാഹിതനായ ഒരു യുവാവ് എന്ന നിലയിൽ ദത്തെടുക്കൽ സാധ്യമാകുന്നതിനായി ആദിത്യക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഒടുവിൽ നിയമങ്ങൾ അനുകൂലമായി വന്നപ്പോൾ അവി ആദിത്യക്ക് സ്വന്തമായി.
ആദിത്യയെയും അവിയേയും ഒരുപോലെ ഉൾക്കൊണ്ട് സ്നേഹിച്ച് ആദിത്യയുടെ ജീവിത സഖിയാകുന്നത് ഇൻഡോർ സ്വദേശിനിയായ യുവതിയാണ്. ആദിത്യയെയും അവിയേയും സ്നേഹിക്കുന്ന ജനങ്ങൾ ആദിത്യയുടെ വിവാഹത്തെ അവിയുടെ വളർച്ച മുൻനിർത്തി ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇൻഡോറിൽ തികച്ചും ലളിതമായി നടക്കുന്ന വിവാഹത്തിന്റെ ഭാഗമായി 10000ൽ പരം അഗതികൾക്കും 1000ൽ പരം തെരുവിൽ അലയുന്ന സാധു മൃഗങ്ങൾക്കും ഭക്ഷണം നൽകും. മാത്രമല്ല, വിവാഹത്തിന്റെ ഭാഗമായി വധൂവരന്മാർ ചേർന്നു 100 മരങ്ങൾ ഇൻഡോറിൽ നടും.
അടുത്ത കുടുംബാംഗങ്ങൾ അല്ലാതെ ആരെയും വിവാഹത്തിനു ക്ഷണിക്കുന്നില്ല. കല്യാണത്തിന്റെ ആർഭാടങ്ങൾക്കായി പണം ചെലവാക്കാൻ തനിക്ക് താൽപര്യമില്ല. പകരം ആ തുക മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിനായി ഉപയോഗിച്ച് കൂടെ എന്നാണ് ആദിത്യ ചോദിക്കുന്നത്. ആദിത്യയുടെ അതേ അഭിപ്രായം തന്നെയാണ് ഇക്കാര്യത്തിൽ വധുവിനും ഉള്ളത്. ഇപ്പോൾ താൻ ഏറെ സ്നേഹിക്കുന്ന അച്ഛനൊപ്പം തനിക്ക് ഒരമ്മയെ കൂടി കിട്ടുന്നതിന്റെ സന്തോഷത്തിലാണ് അവി. കുഞ്ഞു വാവയുടെ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയിൽ അവിയെ നെഞ്ചോട് ചേർക്കുകയാണ് ആദിത്യയുടെ കുടുംബം.