ഇന്ത്യൻ ക്രിക്കറ്റിലെ തിളങ്ങും താരമാണ് ഓൾറൗണ്ടറായ സുരേഷ് റെയ്ന എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ മികച്ച ക്രിക്കറ്റർ എന്ന പദവിയിലെത്തും മുമ്പുള്ള തന്റെ ഭൂതകാലം റെയ്നയ്ക്ക് എന്നും പേടിപ്പെടുത്തുന്ന ഓർമകളുടേതു മാത്രമാണ്. ഒരിക്കൽ ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ച കാലമുണ്ടായിരുന്നുവെന്നും റെയ്ന പറയുന്നു. സ്പോർട്സ് ഹോസ്റ്റലിലെ ദിനങ്ങളാണ് ഇന്നും റെയ്നയെ വിടാതെ പിന്തുടരുന്നത്. ക്രിക്കറ്ററാകാനുള്ള സ്വപ്നവുമായി ആ ഹോസ്റ്റലിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ റെയ്ന ഒരിക്കലും കരുതിയിരുന്നില്ല ജീവിതത്തിലേക്കുള്ള കുറച്ചു കറുത്ത ദിനങ്ങൾ കൂടിയാണു വരാനിരിക്കുന്നതെന്ന്.
പതിമൂന്നാം വയസിൽ ട്രെയിനിൽ യാത്ര ചെയ്യവേ ഉണ്ടായ സംഭവം ഒരിക്കലും മറക്കാനാകില്ല. ഉറങ്ങുന്നതിനിടയിലാണ് തോള്‍വശത്തായി എന്തോ അമരുന്നതു പോലെ തോന്നിയത്. പിന്നീടാണു മനസിലായത് തന്റെ രണ്ടു കൈകളും കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന്. നെഞ്ചിനു മുകളിലിരുന്ന് വലിയൊരു കുട്ടി തന്റെ മുഖത്തേക്കു മൂത്രം ഒഴിക്കുകയാണ്. കൈകൾ കെട്ടിയിട്ടിരുന്നതിനാൽ ആ കുട്ടിയെ തള്ളിമാറ്റാൻ നന്നേ പാടുപെട്ടു.
സ്പോർട്സ് ഹോസ്റ്റലിലെ ദിനങ്ങളിലൊക്കെയും ആത്മഹത്യാ ചിന്തകളായിരുന്നു മനസിൽ. ഒരിക്കല്‍ ഹോക്കി സ്റ്റിക് ഉപയോഗിച്ചു തന്നെ മർദ്ദിച്ചതും തന്റെ കൂടെയുണ്ടായിരുന്ന കുട്ടി കോമയ്ക്കു സമാനമായ അവസ്ഥയിലായതുമെല്ലാം ഇന്നും ഓർക്കുന്നു. ഒരുവർഷം കഴിഞ്ഞപ്പോഴേയ്ക്കും ഹോസ്റ്റൽ ജീവിതം ഉപേക്ഷിച്ചു റെയ്ന തിരികെ പോന്നെങ്കിലും സഹോദരന്റെ നിർദ്ദേശത്താൽ രണ്ടു മാസത്തിനുശേഷം വീണ്ടും ചേരുകയായിരുന്നു. ക്രിക്കറ്റ് പ്രേമികൾ ഇന്നു അളവറ്റ് ആരാധിക്കുന്ന താരത്തിന്റെ ഭൂതകാലം, ആഗ്രഹിച്ചതു സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്യുന്നവർക്കുള്ള പാഠം കൂടിയാവുകയാണ്.