ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നവരാണ് നാമോരോരുത്തരും. ഓരോ ആഘോഷവും പ്രിയപ്പെട്ടവർക്കൊപ്പം സുന്ദരമാക്കുവാൻ ശ്രമിക്കുന്നവർ. പക്ഷേ, നമുക്കിടയിൽ തന്നെ ആഗ്രഹങ്ങൾ ഉണ്ടായിട്ടും അവ തുറന്നു പറയാൻ ആരോരുമില്ലാത്ത, ഒരു കൈത്താങ്ങു കിട്ടിയാൽ ഉയരങ്ങളിൽ പിടിച്ചു കയറണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളെക്കുറിച്ച് ഓർത്തിട്ടുണ്ടോ? അപാര കഴിവുകളും ബുദ്ധിശക്തിയുമുണ്ടെങ്കിലും പരിമിതികൾക്കുള്ളിൽ നിന്നു മാത്രമേ അനാഥക്കുഞ്ഞുങ്ങൾ ആഗ്രഹിക്കാറുള്ളു. ഈ ക്രിസ്മസ് നാളുകളിൽ വിവിധ അനാഥാലയങ്ങളിലെ കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി മുന്നോട്ടു വന്നിരിക്കുകയാണ് ഒരു ചാരിറ്റബിൾ സൊസൈറ്റി. കുട്ടികളുടെ വിദ്യാഭ്യാസവും യുവാക്കളുടെ ഉന്നമനവും പ്രധാനലക്ഷ്യമാക്കി 2013 മുതൽ പ്രവർത്തിച്ചുവരുന്ന ദൃക്ഷ്യ ഇത്തവണ സർപ്രൈസ് സമ്മാനങ്ങളുമായി അനാഥക്കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുവാൻ ഒരുങ്ങുകയാണ്. ഇരുപതിനു ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് അനാഥക്കുഞ്ഞുങ്ങളുടെ ആഗ്രഹസഫലീകരണത്തിനായി അശ്രാന്തപരിശ്രമം നടത്തുന്ന ദൃക്ഷ്യയ്ക്കു പിന്നിൽ.
വിവിധ അനാഥാലയങ്ങളിലെ കുട്ടികളിൽ നിന്നും അവരുടെ ആഗ്രഹങ്ങൾ ശേഖരിച്ച് കൊച്ചിയിലെ ഒബ്‍റോൺ മാളിൽ ഒരു വിഷ് ട്രീ ഒരുക്കിയിരിക്കുകയാണിവർ. ഓരോ കുട്ടികളും ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈ വിഷ് ട്രീയിൽ നൽകിയിട്ടുണ്ടാകും. മാളിൽ വരുന്നവർക്ക് ഈ മരത്തിൽ നിന്നും കുട്ടികളെഴുതിയ ആഗ്രഹമേതെങ്കിലും എടുത്ത് അവ ലക്ഷ്യയുടെ വളന്റിയർമാരെ ഏൽപ്പിക്കാവുന്നതാണ്. ഒബ്റോൺ മാളിലെ കടകളിൽ നിന്നു തന്നെ കുട്ടികളുടെ ആഗ്രഹത്തിനനുസരിച്ചുള്ള സാധനങ്ങൾ വാങ്ങുന്നതിനു ഡിസ്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഡിസംബർ 20നു വച്ചു ഒബ്‍റോണ്‍ മാളിൽ വച്ചുതന്നെ നടക്കുന്ന പരിപാടിയിൽ വച്ച് കുട്ടികൾക്ക് അവർക്കിഷ്ടപ്പെട്ടവ കൈമാറും. ഇക്കഴിഞ്ഞ 12ന് മൂന്നുമണി മുതല്‍ ആരംഭിച്ച പരിപാടി ഡിസംബർ 20നാണ് സമാപിക്കുക.
ഒരാഴ്ചയ്ക്കുള്ളിൽ 70 ആഗ്രഹങ്ങളെങ്കിലും സഫലമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദൃക്ഷ്യ പരിപാടിയ്ക്കു തുടക്കം കുറിച്ചതെങ്കിലും കൊച്ചി പോലൊരു നഗരം തങ്ങളുടെ ഉദ്യമത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിനുദാഹരണമാണ് വെറും രണ്ടാം ദിവസം ആയപ്പോഴേക്കും 160 ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ കഴിഞ്ഞതെന്നു സംഘടനയുടെ ചെയർമാനായ മുഹമ്മദ് മുസ്തഫ പറഞ്ഞു. ജില്ലയിലെ കൂടുതൽ അനാഥാലയങ്ങളിൽ നിന്നു ഇനിയും ആഗ്രഹങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണിവർ. ഒരുപോലെ കൈകോർക്കാം ആരുമില്ലാത്തവര്‍ക്കൊരു കൈനീട്ടം നൽകാൻ....
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.