ഒഴിവു വേളകളില്‍ വിനോദത്തിനൊപ്പം വിജ്ഞാനപ്രദവുമായ കാര്യങ്ങൾ െചയ്യാനിഷ്ടമുള്ളവരുണ്ട്. അത്തരക്കാർ തങ്ങളുടെ ബോറടി മാറ്റാൻ പാർക്കുകളും തിയ്യേറ്ററുകളുമൊന്നുമല്ല പകരം മ്യൂസിയങ്ങളും ലൈബ്രറികളുമൊക്കെയാണു തിരഞ്ഞെടുക്കാറുള്ളത്. സമയം കൊല്ലുക എന്നതിനൊപ്പം ചരിത്രാതീത കാലം തൊട്ടുള്ള അടയാളപ്പെടുത്തലുകളിലേക്ക് ഒരെത്തിനോട്ടം എന്നതു കൂടിയാണ് ഇത്തരക്കാർ മ്യൂസിയം സന്ദർശനങ്ങളിലൂടെയൊക്കെ ലക്ഷ്യമിടുന്നത്. പണ്ടത്തെ പ്രൗഡഗംഭീരമായ കൊട്ടാരങ്ങളും രാജാക്കന്മാര്‍ മുതൽ താഴേക്കിടയിലുള്ളവർ വരെ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുമെല്ലാം അടുത്തറിയാനുള്ള അവസരം കൂടിയാണ് മ്യൂസിയം സന്ദർശന വേളകളിൽ ലഭിക്കുക.
വിനോദത്തിനും വിജ്ഞാനത്തിനുമൊപ്പം അൽപം ഭീതിപ്പെടുത്തുന്നതു കൂടിയായ ഒരു മ്യൂസിയത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. മെക്സിക്കോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന 'ദി മ്യൂസിയം ഓഫ് മമ്മീസ്' ( മ്യൂസിയോ ഡി ലാസ് മൊമിയാസ് ഡി ഗ്വാനാജുവാറ്റോ) ആണത്, ചുരുക്കി പറഞ്ഞാൽ പ്രേതങ്ങളുടെ മ്യൂസിയം. ഇനി ഈ മ്യൂസിയം ഉണ്ടാകാനിടയായ ചരിത്രം കൂടി പരിശോധിച്ചാൽ ഒരൽപം കൗതുകകരമായ കാര്യമാണ് അതിനു പിന്നിൽ എന്നു മനസിലാക്കാം. 1833ൽ മെക്സിക്കോയിൽ പടർന്നു പിടിച്ച കോളറയാണ് മ്യൂസിയത്തിലേക്കു നയിച്ചതെന്നാണ് പറയപ്പെടുന്നത്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ മ്യൂസിയത്തിന് ഇവിടെ കാണുന്ന രൂപങ്ങളെല്ലാം ജീവനോടെ അടക്കിയ മനുഷ്യ ശരീരങ്ങളുടേതാണ്.
കോളറ ഭീതിതമായ രീതിയിൽ പടർന്നു പിടിച്ചതിനാൽ ഒട്ടേറെ പേർ മരണപ്പെടുകയും അതിലേറെ പേർ രോഗബാധിതരാവുകയും ചെയ്തിരുന്നു. രോഗം പിടിപെട്ടവരിൽ നിന്നു വീണ്ടും മറ്റൊരാളിലേക്ക് അതു പടരാതിരിക്കാനായാണ് ജീവനോടെ അടക്കിയിരുന്നത്. ഇതു നഗരത്തിലെ സെമിത്തേരി കുത്തിനിറച്ചു. ഈ സാഹചര്യത്തിൽ മരണം കുത്തനെ വർധിക്കാൻ തുടങ്ങിയതോടെ സർക്കാർ മരണപ്പെട്ടവരുടെ ബന്ധുക്കൾ ഗ്രേവ് ടാക്സ് അടക്കണമെന്ന നിയമം 1865ൽ കൊണ്ടുവന്നു. നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടവരുടെ ബന്ധുക്കളുടെ മൃതദേഹങ്ങൾ ശവകുടീരങ്ങളിൽ നിന്നു പുറന്തള്ളുകയും ആ സ്ഥലം മറ്റുള്ള മൃതശരീരങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു.
നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടവർ അവരുടെ ബന്ധുക്കളുടെ മൃതദേഹങ്ങൾ മണ്ണുനീക്കി അടക്കം ചെയ്യുകയാണുണ്ടായത്. 90 ശതമാനം പേരും ഇത്തരത്തിലായിരുന്നു അടക്കിയിരുന്നത്. അതിൽ തന്നെയും രണ്ടുശതമാനം പേർ നാച്ചുറലി മമ്മിഫൈ ചെയ്തിരുന്നു. ഈ മമ്മിഫൈ ചെയ്ത ശരീരങ്ങൾ ഒരു കെട്ടിടത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇവയിലേക്കാണ് 1900മായതോടെ വിനോദ സഞ്ചാരികള്‍ ആകൃഷ്ടരായെത്തുന്നത്. 1958 ൽ ഗ്രേവ് നികുതി പിൻവലിച്ചെങ്കിലും അപ്പോഴേക്കും ആളുകളുടെ വരവില്‍ കുത്തനെ വർധനവുണ്ടായതോടെ സെമിത്തേരി അധികൃതർ അവയെ പ്രദർശിപ്പിക്കാൻ തന്നെ തീരുമാനിച്ചു. കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുന്നതിനായി സെമിത്തേരി അധികൃതർ നിശ്ചിത തുകയും ഏർപ്പെടുത്തി.
പിൽക്കാലത്ത് മമ്മികളാൽ നിറഞ്ഞ ഈ കെട്ടിടം മ്യൂസിയം ആയി മാറുകയും ദ മ്യൂസിയം ഓഫ് മമ്മീസ് എന്ന പേരു ലഭിക്കുകയുമായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ശരീരങ്ങൾ അടക്കുമ്പോൾ അവർ പരിഭ്രാന്തരാകുന്നതുകൊണ്ടു തന്നെ ഇത്തരം ഞെട്ടലും പേടിയുമുൾപ്പെടെയുള്ള മുഖഭാവങ്ങളിലാണ് ഇവിടുത്തെ മമ്മികളെ കാണുന്നത്. നാലുമാസം പ്രായമുള്ള ഭ്രൂണത്തിന്റെ ശരീരം മുതൽ പ്രായമായവരുടേതു വരെ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്നു ഗ്വാനാജുവാറ്റോ മമ്മി മ്യൂസിയത്തിൽ 108ഓളം മമ്മിഫൈ ചെയ്ത ശവശരീരങ്ങളുണ്ട്. മെക്സിക്കോയിലെ പോപുലർ ടൂറിസ്റ്റ് സ്പോട്ട് എന്ന രീതിയിലും പ്രസിദ്ധമായ ഈ മ്യൂസിയത്തിൽ ആഴ്ച്ചയിൽ നാലായിരത്തിൽപ്പരം സന്ദർശകരാണ് എത്തുന്നതെന്ന് അധികൃതർ പറയുന്നു.