മരണം എന്നും നമുക്കൊരു വേദനയാണ്. പ്രത്യേകിച്ച് മരിയ്ക്കുന്ന വ്യക്തി നമ്മുക്ക് പ്രിയപ്പെട്ടവർ ആകുമ്പോൾ പറയുകയും വേണ്ട. പിന്നീട് കുറെക്കാലം നമ്മൾ ജീവിക്കുക മരിച്ചവരുടെ മരിക്കാത്ത ഓർമ്മകളുമായാണ്. അധികം വൈകാതെ മരിച്ചയാളുടെ ശരീരം നമ്മെ വിട്ടുപോകുന്നതു പോലെ തന്നെ ആ ഓർമകളും എന്നെന്നേക്കുമായി വിടപറയും... മറവി അനുഗ്രഹമാകുന്നത് അപ്പോഴാണ്. പിന്നെ, ഓർമ്മ ദിവസത്തെ അനുസ്മരണങ്ങളിലൊതുങ്ങുന്നു ആ പ്രിയപ്പെട്ടവരുടെ ഓർമ്മ. ഇതാണ് നമ്മളെ സംബന്ധിച്ചിടത്തോളം മരണത്തിന്റെ തത്വം. എന്നാൽ അങ്ങ് ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ ഇതല്ല അവസ്ഥ. അവിടെയുള്ള ടോറാജൻ വിഭാഗത്തിലെ ആളുകൾ മരണശേഷവും അവരുടെ പ്രിയപ്പെട്ടവർക്കൊപ്പം ജീവിച്ചുകൊണ്ടിരിക്കും.
നാഷണൽ ജോഗ്രാഫിക് പുറത്തു വിട്ടിട്ടുള്ള വിഡിയോ അവരുടെ ജീവിതങ്ങളുടെ ചിത്രം വ്യക്തമാക്കുന്നതാണ്. മരണത്തെ ടൊറാജൻ ജനത കാണുന്നത് തീർത്തും വ്യത്യസ്തമായാണ്. സാധാരണയായി മരിച്ചു കഴിഞ്ഞാലുടൻ മൃതശരീരം മറവു ചെയ്യുകയോ അതാതു ആചാരപ്രകാരങ്ങളോടെ ദഹിക്കിപ്പിക്കുകയോ ഒക്കെയാണെങ്കിൽ ടൊറാജൻ വിഭാഗങ്ങൾ മരണശേഷവും മൃതശരീരങ്ങളെ സൂക്ഷിക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തേക്കല്ല ആഴ്ച്ചകളും മാസങ്ങളും വർഷങ്ങളും അവർ ജീവൻ വെടിഞ്ഞ ശരീരങ്ങളെ കാത്തുസൂക്ഷിക്കുന്നു. കുടുംബത്തിലെ മറ്റു അംഗങ്ങളെപ്പോലെ തന്നെ അവർ മരിച്ചുപോയവർക്കും സ്ഥാനം നൽകുന്നു.
മരണത്തോടെ ഒരു വ്യക്തിയുടെ ജീവിതം അവസാനിച്ചുവെന്നു വിശ്വസിക്കുന്നവരല്ല ടൊറാജൻ വിഭാഗക്കാർ മറിച്ച് മരണത്തിനുശേഷം ബന്ധം അതുപോലെ തന്നെ നിലനിൽക്കും എന്നു വിശ്വസിക്കുന്നവരാണ്. വിവാഹം പോലെ ഒരു ഫാമിലി റീയൂണിയൻ കൂടിയാണ് അവർക്കു മരണം. മരിച്ചു കഴിഞ്ഞ വ്യക്തിക്കു മുന്നിൽ മറ്റുള്ളവരുടേതുപോലെ നാലുനേരവും ഭക്ഷണങ്ങളെത്തും. ദിവസങ്ങൾക്കു ശേഷം സംഗീത അകമ്പടികളോടെയും നൂറോളം പേർക്കു വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കി മൃതദേഹത്തെ ബെഡിൽ നിന്നും ശവപ്പെട്ടിയിലേക്കു മാറ്റും. പിന്നീടു മാസങ്ങൾക്കു ശേഷമേ ശവസംസ്കാരം നടക്കുകയുള്ളു. അതുവരെയും മൃതദേഹത്തം ശവപ്പെട്ടിയ്ക്കുള്ളിൽ ഭദ്രമായിരിക്കും. അതുവരെയ്ക്കും ഭാര്യയും അടുത്ത ബന്ധുക്കളും മൃതദേഹത്തിന് അരികിൽ തന്നെ ഉണ്ടായിരിക്കും. മരിച്ചയാളെ ഒറ്റക്കാക്കരുത് എന്ന ആചാരം മുൻനിർത്തിയാണിത്.
ശവകുടീരത്തിനുള്ളിൽ അടക്കി കഴിഞ്ഞാലും ടൊറോജൻ വിഭാഗക്കാർ മൃതശരീരത്തിനു രണ്ടാമതൊരു ഫ്യൂണറൽ സെറിമണി കൂടി സംഘടിപ്പിക്കും. മാ നെനെ എന്നു പേരുള്ള ഈ ചടങ്ങിനു മുമ്പായി മൃതശരീരത്തെ പുറത്തേക്കെടുത്ത് വൃത്തിയായി കഴുകി അവയ്ക്കു വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം ചുറ്റും പരേഡ് ചെയ്യുന്നു. ദൈവസ്തുതികളുടെയും ബൈബിൾ വചനങ്ങളുടെയും അകമ്പടിയോടെയാണിത്. എത്രകാലമായി ഈ ആചാരം പിന്തുടരുന്നുവെന്നതിനെ സംബന്ധിച്ച് ഇന്നും വ്യക്തതയില്ല. ടൊറോജൻ സംസ്കാരം രേകഖളിൽ എഴുതപ്പെടാതെ വായ്മൊഴികളിലൂെട കൈമാറുന്നതാണ് അതിനു പ്രധാന കാരണം. ഇങ്ങനെയാണെങ്കിലും ടൊറോജൻ ശവകുടീരങ്ങളുടെ ശേഷിപ്പുകളിൽ കാർബൺ ഡേറ്റിങ് നടത്തിയ പുരാവസ്തു ഗവേഷകർ ഈ ആചാരത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ടാകുമെന്നാണ് അനുമാനിക്കുന്നത്.