വർഷങ്ങളായി ശബ്ദങ്ങളും സ്പർശനവും മാത്രമാണ് മേരി ആൻ എന്ന എഴുപതുകാരിയുടെ കണ്ണ്. കഴിഞ്ഞ ഇരുപതു വർഷമായി ആനിനു കണ്ണിനു കാഴ്ച്ചയില്ല. 1993ൽ ഉണ്ടായ ഒരു അപകടമാണ് അവരുടെ കാഴ്ച്ച കവർന്നെടുത്തത്. പക്ഷേ ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ഫ്ലോറിഡ സ്വദേശിയായ മേരിയ്ക്ക് കാഴ്ച്ച തിരികെ കിട്ടിയിരിക്കുകയാണ്. ശസ്ത്രക്രിയയോ മരുന്നുകളോ ഒന്നുമല്ല മറിച്ച് വെറും ഭാഗ്യമാണ് മേരിയ്ക്കു തുണയായത്. വീടിനകത്തു തലയടിച്ചു വീണതാണ് എല്ലാത്തിനും നിമിത്തമായത്.
ഏറെക്കാലം ഓർമയില്ലാതിരുന്ന് പെട്ടെന്നൊരു ദിവസമുണ്ടാകുന്ന ഷോക്കിലൂടെയും ആഘാതത്തിലൂടെയുമൊക്കെ ഓർമ തിരിച്ചു കിട്ടുന്ന കഥകളൊക്കെ നാം സിനിമയിൽ കണ്ടിട്ടുണ്ട്. പക്ഷേ അന്നൊന്നും യഥാർഥ ജീവിതത്തിൽ അങ്ങനെയെല്ലാം സംഭവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു പോലുമിരിക്കില്ല. മേരിയുടെ ജീവിതത്തിലും അത്തരത്തിലൊരു അത്ഭുതമാണു സംഭവിച്ചത്. അന്നൊരു കാർ ആക്സിഡന്റിലാണു മേരിയ്ക്കു തന്റെ കാഴ്ച്ച നഷ്ടമായത്. വർഷങ്ങൾക്കിപ്പുറം മറ്റൊരു ആക്സിഡന്റ് ആ കാഴ്ച്ച തിരികെ നൽകുകയും ചെയ്തു. ഇതിനൊരു ശാസ്ത്രീയ നിർവചനം നല്‍കാനാവാതെ കുഴങ്ങിയിരിക്കുകയാണ് ഡോക്ടർമാർ.
എനിക്കൊന്നും കാണാൻ കഴിയുമായിരുന്നില്ല, ആകെ ഇരുട്ടായിരുന്നു. വാതിലിനരികിലേക്കു പോകുന്നതിനിടയിലാണ് തെന്നി തലയടിച്ചു വീണത്. അതിനുശേഷമാണ് ഹോസ്പിറ്റലില്‍ പോയത്. 2015 ആഗസ്റ്റിൽ നടന്ന വീഴ്ച്ചയ്ക്കു ശേഷം മേരി കഴുത്തിനു താങ്ങു നൽകാനായി നെക്ക് ബ്രേസ് ധരിച്ചിരുന്നു. ആഴ്ച്ചകൾക്കു മുമ്പാണ് കഴുത്തിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയ ചെയ്തത്. പിന്നീടു ബോധം വന്നപ്പോഴാണ് തനിക്കു കാഴ്ച്ച തിരികെ കിട്ടിയ കാര്യം മേരി മനസിലാക്കിയത്. എല്ലാം അത്ഭുതമെന്നു തന്നെയാണ് ഡോക്ടർമാർക്കും പറയാനുള്ളത്.
മേരിയ്ക്കു കാഴ്ച്ച കിട്ടിയതിനു പിന്നിലെ മറ്റൊരു നിഗമനം ഇതാണ്. ആക്സിഡന്റ് ആർട്ടറിയെ ബാധിക്കുകയും കാഴ്ച്ചയ്ക്കു സഹായിക്കുന്ന തലച്ചോറിന്റെ ഭാഗത്തേയ്ക്കുള്ള രക്തയോട്ടത്തെ തടഞ്ഞിട്ടുമുണ്ടാകും. അങ്ങനെയായിരിക്കും മുമ്പ് മേരിയുടെ കാഴ്ച്ച നഷ്ടമായത്. ഇങ്ങനെ ചുരുങ്ങിയ ആർട്ടറി പിന്നീടു സർജറി ചെയ്തപ്പോൾ വികസിക്കുകയും അങ്ങനെ വീണ്ടും രക്തയോട്ടം ഉണ്ടായി കാഴ്ച്ച തിരികെ കിട്ടിയതായിരിക്കും എന്നാണത്. കാഴ്ച്ച തിരികെ ലഭിച്ചതിനു പിന്നിൽ ദൈവാനുഗ്രമാണെന്നു വിശ്വസിക്കുന്ന മേരി ഇന്നു ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ വ്യക്തിയാണു താനെന്നു പറയുന്നു.