മലയാള സിനിമയിൽ ലുക്കുകളുടെ തമ്പുരാൻ ആരെന്നു ചോദിച്ചാൽ അന്നും ഇന്നും ഉത്തരം ഒന്നുമാത്രം; മമ്മൂട്ടി. ഓർമയില്ലേ അലക്സാണ്ടറിനെ?, മലയാള സിനിമയുടെ അധോലോക സങ്കൽപങ്ങൾ മാറ്റിമറിച്ച സാമ്രാജ്യത്തിലെ നായക കഥാപാത്രം വ്യത്യസ്തമായ ലുക്ക് കൊണ്ടും ശ്രദ്ധേയമായിരുന്നു. ദുബായ്, ബിഗ്ബി, ഗ്യാങ്സ്റ്റർ, വൈറ്റ്.. ഗെറ്റപ്പുകൾ കൊണ്ടു മമ്മൂട്ടി ശ്രദ്ധേയമാക്കിയ എത്രയോ ചിത്രങ്ങൾ.
ഈ വർഷം മോളിവുഡ് ബോക്സ് ഓഫിസിനും മമ്മൂട്ടി ആരാധകർക്കും ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിലൊന്നാണു ഗ്രേറ്റ് ഫാദർ. ഡേവിഡ് നൈനാൻ എന്ന ബിൽഡറുടെ വേഷത്തിലാണു മമ്മൂട്ടി വരുന്നത്. ചിത്രത്തിന്റെ ടീസറുകൾ, മോഷൻ പോസ്റ്റർ തുടങ്ങിയവയ്ക്കു പ്രേക്ഷകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ മമ്മൂട്ടിയുടെ തകർപ്പൻ ഗെറ്റപ്പ് കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കൻ മാഫിയാ തലവൻമാരെ അനുസ്മരിപ്പിക്കുന്ന നീണ്ട ഇടതൂർന്ന താടി, റഗ്ഡ് ജീൻസും ഡിസൈനർ ജാക്കറ്റുകളും, കൈയിൽ ബ്രാൻഡഡ് വാച്ചുകളും ട്രെൻഡ്സെറ്റിങ് ബ്രേസ്‌ലറ്റുകളും. ഡേവിഡ് നൈനാൻ റഫാണ്, സ്റ്റൈലിഷും.
എന്നാൽ ഈ ലുക്കിനു പിന്നിൽ വ്യത്യസ്തമായ ഒരു പശ്ചാത്തലമുണ്ട്. ധനികനായ ബിസിനസുകാരൻ എന്നതിനപ്പുറം മകളെ വളരെയധികം സ്നേഹിക്കുന്ന അച്ഛനുമാണ് ഡേവിഡ് നൈനാൻ. മകൾക്ക് അച്ഛൻ എപ്പോഴും സ്റ്റൈലിഷായി നടക്കാനാണ് ആഗ്രഹം. ഡേവിഡ് ഇതു സാധിച്ചു കൊടുക്കുന്നു.
ചിത്രത്തിന്റെ ഒരുക്കങ്ങൾ മുതൽ തന്നെ മമ്മൂട്ടിക്ക് ശ്രദ്ധേയമായ ലുക്ക് നൽകണമെന്ന് അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. ലുക്കിന്റെ ഏകദേശരൂപം മമ്മൂട്ടിക്കു മുൻപിൽ അവതരിപ്പിക്കുകയും ചെയ്തു. തുടർന്നു മമ്മൂട്ടിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച ശേഷമാണു ഗെറ്റപ്പ് ചിട്ടപ്പെടുത്തിയത്. കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, മമ്മൂട്ടിയുടെ പഴ്സനൽ സ്റ്റൈലിസ്റ്റ് അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കോസ്റ്റ്യൂം തീരുമാനിച്ചത്. കോസ്റ്റ്യൂം വാങ്ങാൻ ഇവരോടൊപ്പം മമ്മൂട്ടിയും ദുബായിൽ പോയിരുന്നു.
ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായ ആര്യയുടെ ആൻഡ്രൂ ഈപ്പനും ലുക്കിൽ ഒട്ടും പിന്നിലല്ല. ആര്യയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടു പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിനു കിട്ടിയ ലൈക്കുകൾ തെളിവ്. സാധാരണ പൊലീസ് കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു ‘കൂൾ കോപ്പ്’ ഗെറ്റപ്പിലുള്ള കഥാപാത്രാണ് ആൻഡ്രൂ. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ആര്യ, ഷാജി നടേശൻ എന്നിവരുടെ നിർമാണത്തിൽ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദർ 30നു റിലീസ് ചെയ്യും.