Just when the caterpillar thought the world was over, it became a butterfly. ഇരുട്ടും മടുപ്പും നിറഞ്ഞ നാലുചുവരുകൾക്കുള്ളിലെ ജീവിതത്തിൽ നിന്നു അതിരില്ലാത്ത ആകാശത്തിലേക്കു ചിറകു വിടർത്തുമ്പോൾ ചിത്രശലഭത്തിന്റെ കഥയോർക്കാതെയെങ്ങനെ. കഥ പക്ഷേ മറവിക്കു കൈമാറാനുള്ളതല്ല, ആത്മാവിൽ മായാതെ കുറിച്ചിടാനുള്ളതാണ്; ശരീരത്തിലും.
ടാറ്റൂ വെറും ഫാഷനോ ട്രെൻഡോ മാത്രമല്ലാതാകുന്നത് ഇവിടെ. ഓർമകളിലേക്കുള്ള മടങ്ങിപ്പോക്ക്, കുട്ടിക്കാലം കയ്യെത്തി തൊടുംപോലെ, പ്രിയപ്പെട്ടൊരാളെ എന്നും ശരീരത്തോടു ചേർത്തുപിടിക്കും പോലെ, സ്വയം മാറാനും ജീവിതത്തെ മാറ്റിമറിക്കാനും തീരുമാനിച്ച ഒരു നിമിഷം എന്നന്നേക്കുമായി േരഖപ്പെടുത്തിയിടുംപോലെ – ടാറ്റൂ ചെയ്യാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ. " A tattoo is like wearing one's heart on one's skin", എന്നു കവയിത്രി സിൽവിയ പ്ലാത്ത് പറഞ്ഞതുപോലെ സ്ത്രീകൾക്കു ഹൃദയം തൊടുന്ന വികാരമാണ് ഓരോ ടാറ്റൂവും.
കയ്യിൽ ഭംഗിയുള്ളൊരു ചിത്രമെഴുതിച്ചേർത്ത് സ്റ്റൈലിഷ് ആകാം എന്ന ആൺചിന്തകളേക്കാൾ ആഴമുണ്ട് സ്ത്രീകളുടെ ടാറ്റൂ കഥകൾക്ക്. ഫെമിനിസവും ബോൾഡ്‌നെസും മുതൽ തന്റേടവും താൻപോരിമയും വരെ ചേർത്താണ് ടാറ്റു ചെയ്യുന്ന സ്ത്രീകളെ കൂട്ടിവായിക്കുന്നത്. ടാറ്റു ചെയ്യുന്ന സ്ത്രീകൾ ‘feeling broken" വിഭാഗത്തിൽപ്പെടുന്നുവെന്ന ശാസ്ത്രീയപഠനം വരെയുണ്ട് ഇക്കൂട്ടത്തിൽ. എന്തുമാകട്ടെ, സ്വന്തം ശരീരത്തിലേക്ക് സ്ഥിരമായൊരു ആൾട്ടറേഷൻ ചെയ്യാൻ തീരുമാനിക്കുന്ന ‘ബോൾഡ്’ ഡിസിഷൻ തന്നെയാണു ടാറ്റൂ ചെയ്യുന്ന സ്ത്രീകളെ വേറിട്ടു നിർത്തുന്നത്.
മാലിനിയുടെ ശലഭച്ചിറക്
സ്വാതന്ത്ര്യമെന്നത് ഇരുട്ടിലൂടെ വെളിച്ചം തേടി മുന്നോട്ടുള്ള യാത്രയാണെന്നു തീരുമാനിക്കുന്ന നിമിഷം ‘രാമന്റെ ഏദൻതോട്ടത്തിലെ’ മാലിനി അതു കയ്യിൽ പച്ചകുത്തുന്നുണ്ട്. ചിറകുവിടർത്തിയ മനോഹരമായൊരു ചിത്രശലഭം. ‘‘മാലിനി ടാറ്റൂ ചെയ്യുന്നത് ലിബറേഷന്റെ ഭാഗമായാണ്. സ്വാതന്ത്ര്യം എന്ന മാനസികാവസ്ഥയിലേക്ക് വരുന്ന നിമിഷം. ജീവിതത്തിനു ചിറകു ലഭിച്ചു പ്യൂപ്പയിൽ നിന്നു മാലിനി പുറത്തുവരികയാണ്. ചിത്രശലഭ ടാറ്റൂ അതാണ് അർഥമാക്കുന്നതും ’’, സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്നു.
ചിറകു വിടർത്തും പെൺപക്ഷി
ബോളിവുഡ് ചിത്രം ‘പിങ്ക്’ പുറത്തിറങ്ങിയപ്പോൾ ശ്രദ്ധിക്കപ്പെട്ടത് പ്രമേയവും അഭിനയമികവും മാത്രമല്ല, നായിക തപ്‌സി പന്നു തോളെല്ലിൽ പച്ചകുത്തിയ പക്ഷിച്ചിത്രങ്ങൾ കൂടിയാണ്. ഒരു പക്ഷി ചിറകു വിടർത്തി പറക്കുന്നതു വരെയുള്ള നാലുഘട്ടങ്ങളായിരുന്നു തപ്‌സിയുടെ ടാറ്റൂ. സ്വാതന്ത്ര്യം മോഹിക്കുന്ന സ്ത്രീമനം തന്നെയാണ് ആ ടാറ്റൂവിന്റെ അർഥമെന്നു ഫാഷനിസ്റ്റകളും നിശ്ചയിച്ചു. ശേഷം കണ്ടത് ടാറ്റൂ സലൂണുകളിൽ പക്ഷിച്ചിത്രം പച്ചകുത്താനുള്ളവരുടെ തിരക്ക്.
മഴയുടെ കൂട്ടുകാരി
കയ്യിൽ രണ്ടിടത്തായി ടാറ്റു ചെയ്തിട്ടുണ്ട്. മകൾ ധ്വനിയുടെ പേരാണ് ആദ്യമായി പച്ചകുത്തിയത്. ഒരേയൊരു മകൾ, അവളുടെ പേര് ശരീരത്തിന്റെ കൂടി ഭാഗമാകണമെന്ന ആഗ്രഹം. ഇന്ത്യൻ സാൻസ്ക്രിറ്റ് ഫോണ്ടിലാണ് അതു ഡിസൈൻ ചെയ്തത്. പിന്നീട് ‘അംബ്രെല’ ടാറ്റൂ ചെയ്തു. കുട്ടിക്കാലം മുതലേ മഴ വളരെ ഇഷ്ടമാണ്. മഴയെത്തുമ്പോൾ പെട്ടെന്നു സന്തോഷമാകും. കുട്ടിക്കാലത്തേക്കുള്ള ഒരു കണക്ട് ആണ് മഴ. ഞാൻ ബ്ലോഗ് എഴുതുന്നതും മഴയുടെ കൂട്ടുകാരി എന്ന പേരിലാണ്. ആ മഴയെക്കൂടി ശരീരത്തിന്റെ ഭാഗമാക്കി.
ഇത്തരം നൊസ്റ്റാൾജിയക്കപ്പുറം സ്വന്തം ശരീരത്തിൽ ഒരു പെർമനെന്റ് ആൾട്ടറേഷൻ നടത്താനുള്ള ബോൾഡ് ഡിസിഷൻ ആണ് എന്നെ സംബന്ധിച്ചടത്തോളം ടാറ്റൂ – പനമ്പിള്ളി നഗറിലെ സുകൃതി ജ്വല്ലറി സ്റ്റോർ ഉടമ ജ്യോതി ജവഹർ പറയുന്നു.