നന്മയുടെ സന്ദേശമോതി മടങ്ങിവരാനൊരു മഹാബലിയുള്ളതു കൊണ്ടാണ് മലയാളിയുടെ ആഘോഷങ്ങളില്‍ ഓണത്തിന് ഏറെ പ്രാധാന്യമുള്ളത്. എല്ലാ വിശേഷാവസരങ്ങളും സ്വര്‍ഗ്ഗതുല്യമായ ആഘോഷത്തിന്റെയും ആഹ്‌ളാദത്തിന്റേതുമാക്കി മലയാളി മാറ്റാറുണ്ട്. മലയാളിയുടെ ആഘോഷപ്പൂരങ്ങളുടെ കാലമാണ് ഓണം. ഇത്തരം അവസരങ്ങളുടെ മാറ്റു കൂട്ടാന്‍ കേരളീയരുടെ മനസ് എന്നും ചേര്‍ന്നു നില്‍ക്കുന്നത് പുതുവസ്‌ത്രങ്ങളോടു തന്നെയാണ്. പരമ്പരാഗത വസ്‌ത്രസങ്കല്‍പ്പങ്ങളാണ് മലയാളി എന്നും മനസില്‍ സൂക്ഷിക്കാറുള്ളതെങ്കിലും വസ്‌ത്രത്തിലെ പുതിയ വൈവിധ്യങ്ങളും ട്രെന്‍ഡായി മാറാറുണ്ട്. അതുകൊണ്ടു തന്നെ ഓണമെന്നാല്‍ പുതുവസ്‌ത്രങ്ങളുടെ കാലം കൂടിയായി മാറുന്നു.
കേരളീയന്റെ ഓണക്കാല ഓര്‍മകളിലേക്ക് വസ്‌ത്രങ്ങള്‍ എത്തിച്ചേര്‍ന്നതെന്നാണ് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. സമൃദ്ധിയുടെയും നന്മയുടെയും തിരിച്ചുവരവിനൊപ്പം പുതുവസ്‌ത്രങ്ങളും സ്ഥാനം പിടിച്ചിട്ട് കാലമേറെയായിക്കഴിഞ്ഞു. പുതുമണം മാറാത്ത ഓണപ്പുടവയും വസ്‌ത്രങ്ങളും മലയാളിക്ക് എന്നുമൊരു അനുഭൂതിയാണ്. ഇക്കുറി വ്യാപാരികള്‍ക്കും വിപണിക്കും ജിഎസ്‌ടിക്കു ശേഷമുള്ള ആദ്യ ഓണം കൂടിയാണ്. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിപണി ഏറ്റവും കൂടുതല്‍ സജീവമാകുന്ന കാലം കൂടിയാണിത്. പരമ്പരാഗത വസ്‌ത്രങ്ങളായ മുണ്ടും ഷര്‍ട്ടും സെറ്റുമുണ്ടുമെല്ലാം ഇക്കുറിയും ഓണവിപണിയുടെ മാറ്റു കൂട്ടുന്നുണ്ട്. വസ്‌ത്രവൈവിധ്യമില്ലാത്ത ഓരോണക്കാലത്തെക്കുറിച്ച് മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. ഓണിവിപണിയെന്നാല്‍ വസ്‌ത്രവിപണിയാണെന്നു ചുരുക്കം. എല്ലാ ആഘോഷക്കാലത്തെയും പോലെ പട്ടു വസ്‌ത്രങ്ങളോടാണ് മലയാളിക്ക് ഏറെ പ്രിയം.
‘‘പട്ടുപോലുള്ള മനസാണവൾക്കെ‘’ന്ന് ഇഷ്‌ടക്കാരിയെപ്പറ്റി ഒരാൾ കൂട്ടുകാരനോടു പറയും. നാളികേരം പട്ടുപോലെ അരച്ചെടുക്കണമെന്നു പറയുമ്പോൾ ഒരു വീട്ടമ്മ അർഥമാക്കുന്നതെന്താണ്? പട്ടുമെത്തയിൽ കിടന്നാൽ സുഖമുണ്ടെന്ന് ഒരിക്കൽപ്പോലും കിടന്നിട്ടില്ലാത്തവരും വിശ്വസിക്കുന്നു. പട്ടിനോളം പകിട്ടും കുലീനതയും മറ്റൊന്നിനുമില്ലെന്ന് മനുഷ്യർ വിശ്വസിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പട്ടുടയാടകളെക്കുറിച്ചുള്ള പട്ടിൽ പൊതിഞ്ഞ കഥകളും പട്ടുപോലെ മനോഹരം. പട്ടിനെ വിശേഷിപ്പിക്കാൻ മറ്റൊന്നിന്റെയും സഹായം വേണ്ട. മറ്റുള്ളവയുടെ മഹത്വത്തെയും മനോഹാരിതയെയും ആകർഷണീയതയെയും വർണിക്കാൻ പട്ടിനോളം പോന്ന മറ്റൊന്നില്ല
ശുഭകാര്യത്തിന് പട്ടുവസ്‌ത്രമില്ലാതെ മലയാളിക്കു ചിന്തിക്കാന്‍ കഴിയുമോ. പട്ടും വജ്രവുമുണ്ടെങ്കില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുമെന്നൊരു വിശ്വാസം കൂടി നിലനില്‍ക്കുമ്പോള്‍, ഏറെ പ്രാപ്യമായ പട്ടിനാണ് എല്ലാവരും മുന്‍ഗണന നല്‍കുക. എഴുതിരിയിട്ട വിളക്കും പട്ടു വസ്‌ത്രമുടുത്ത മലയാളി പെണ്‍കുട്ടിയും ഐശ്വര്യത്തിന്റെ പ്രതീകം കൂടിയായി മാറുന്നത് ഇത്തരം വിശ്വാസങ്ങളിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിറ്റ്‌്‌ലര്‍ എന്ന മലയാള സിനിമ പുറത്തിറങ്ങിയപ്പോള്‍, അതിലെ സില്‍ക്ക് ഷര്‍ട്ട് ട്രെന്‍ഡായി മാറിയതോര്‍മ്മയുണ്ടോ. അരക്കൈയ്യന്‍ കളര്‍ഫുള്‍ ഷര്‍ട്ട് ധരിച്ച മമ്മൂട്ടിയെ പിന്നീട് എത്രയെത്ര തലമുറകള്‍ അനുകരിച്ചു പോന്നു.
ആദ്യകാലത്ത് ചൈനയുടെ കുത്തകയായിരുന്ന പട്ട് ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. പരമ്പരാഗത രീതിയില്‍ കാട്ടില്‍പ്പോയി പട്ടു ശേഖരിക്കുന്ന ആദിവാസികള്‍ വരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഇന്ത്യയില്‍ മള്‍ബറി നോണ്‍ മള്‍ബറി പട്ടുകളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എണ്‍പതു ശതമാനത്തോളം മള്‍ബറി വിഭാഗം ഇടം പിടിക്കുമ്പോള്‍ നോണ്‍ മള്‍ബറിയെ ടസാര്‍, എറി, മൂക എന്നീ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാടുകളിലെ മരത്തില്‍ വളര്‍ന്ന അതിലെ ഇലകള്‍ ഭക്ഷിച്ചു ജീവിക്കുന്ന പുഴുക്കളില്‍ നിന്നാണ് ടസാര്‍ പട്ടുനൂലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പരമ്പരാഗതമായി ആദിവാസികള്‍ ശേഖരിച്ചെടുക്കുന്നവയാണ് മൂക. ആസാമില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മൂക വിഭാഗത്തിലുള്ള ഇതു സ്വാഭാവിക സ്വര്‍ണ്ണ നിറത്തിന് ഏറെ പ്രശസ്‌തവുമാണ്. പുഴുവിനെ കൊല്ലാതെ തന്നെ പട്ടുനൂല്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ് എറി. പട്ടുനൂല്‍ ഉല്‍പ്പാദിപ്പിച്ച ശേഷം ഇവ പൂമ്പാറ്റകളായി പറന്നു പോകുമെന്ന കൗതുകം കൂടി ശേഷിക്കുന്നു.
യഥാർഥ പട്ടാണെങ്കിൽ ഉരുക്കിനേക്കാൾ ബലമുണ്ടാകുമത്രേ. ഒരേ വണ്ണമുള്ള ഒരു ഉരുക്കുനൂലും പട്ടു നൂലും താരതമ്യം ചെയ്‌താൽ പട്ടു നൂലിനായിരിക്കും ബലം. എന്നാല്‍ നല്ല പട്ടു വസ്‌ത്രങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്നൊരു ആശയക്കുഴപ്പം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. പട്ടു കത്തിച്ചാല്‍ മുടിയുടെ ഗന്ധം വരുമെന്നതുള്‍പ്പടെ പരമ്പരാഗത രീതികള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും, മലയാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പവഴി റെപ്യൂട്ടഡായ നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്. പട്ടു വസ്‌ത്രവിപണിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നവരെ തിരിച്ചറിയുക എന്നതാണ് ഫലപ്രദമായ മാര്‍ഗം. അര്‍മാനി, ഡീസല്‍, സ്‌കോട്ട്‌് വില്‍സണ്‍ എന്നിവയാണ് പട്ടു വസ്‌ത്രവിപണിയിലെ പ്രമുഖ ബ്രാന്‍ഡുകള്‍. രാജ്യാന്തര നിലവാരമുള്ള ഗുണമേന്മ കാത്തു സൂക്ഷിക്കുന്നതു കൊണ്ടു തന്നെ സില്‍ക് ഫാബ്രിക്‌സിന്റെ ലോകത്ത് ഈ ബ്രാന്‍ഡുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.
ഓണവിപണിയില്‍ ഇക്കുറി നിറഞ്ഞു നില്‍ക്കുന്നതു ലോകത്തിലെ വലിയ പട്ടു വസ്‌ത്ര നിര്‍മാതാക്കളിലൊരാളായ യൂറോപ്യന്‍ അമേരിക്കന്‍ ബ്രാന്‍ഡായ സ്‌കോട്ട് വില്‍സണ്‍ ആണ്. ഈ ഓണത്തിന് 2000 ത്തില്‍ പ്പരം വ്യത്യസ്‌ത കളര്‍ പാറ്റേണുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നു സ്‌കോട്ട് വില്‍സണ്‍ പ്രതിനിധി പറയുന്നു. കേരളത്തിലെ സില്‍ക്ക് ഷര്‍ട്ട് ഫാബ്രിക്‌സ് ലോകം ഇപ്പോള്‍ ഇവരുടെ നിയന്ത്രണത്തിലാകാന്‍ കാരണം മറ്റൊന്നല്ല, കാലങ്ങളായി ഗുണമേന്മയും വിശ്വാസവും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമാണ്.
പട്ടു വസ്‌ത്രം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. ആദ്യം ഡ്രൈ ക്ലീനിങ്ങാണ് അഭികാമ്യം
. ശുദ്ധവെള്ളത്തിൽ മാത്രം അലക്കുക
. വീര്യം കുറഞ്ഞ അലക്കുപൊടികൾ ഉപയോഗിക്കുക
. അലക്കുമ്പോൾ ഉരയ്‌ക്കുകയോ അടിക്കുകയോ ചെയ്യരുത്
. ചെറുനാരങ്ങ നീര് പിഴിഞ്ഞ ഇളം ചൂടു വെള്ളത്തിൽ രണ്ടു മൂന്നു തവണ മുക്കിയെടുത്താൽ അഴുക്ക് പോകും
. തണലിൽ മാത്രമേ ഉണങ്ങാൻ വിരിക്കാവൂ.
. അകവശം മാത്രം ഇസ്‌തിരിയിടുക
. ഒരു തവണ ഉപയോഗിച്ചാൽ തണലിൽ വിരിച്ച് ഉണക്കിയ ശേഷം മാത്രം എടുത്തുവയ്‌ക്കുക
. മടക്കിവയ്‌ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. സ്‌ഥിരമായി മടങ്ങി ഇരിക്കുമ്പോൾ നൂലിഴകൾ പൊട്ടാൻ സാധ്യതയുണ്ട്.
. സോഫ്‌റ്റ് പേപ്പർ ചേർത്തു മടക്കിവയ്‌ക്കുന്നത് ഈർപ്പം മാറാൻ സഹായിക്കും
. കാർഡ്‌ബോർഡ് പെട്ടിയിലോ പ്ലാസ്‌റ്റിക് കവറിലോ ഇട്ടുവയ്‌ക്കരുത്.
. ബ്രൗൺ പേപ്പറിൽ ഇട്ടു വയ്‌ക്കുന്നത് കസവ് കറുത്തുപോകാതിരിക്കാൻ സഹായിക്കും
. മഴ നനഞ്ഞാൽ ശുദ്ധജലത്തിൽ കഴുകി തണലിൽ ഉണക്കണം
. അഞ്ചു മാസത്തിൽ ഒരിക്കലെങ്കിലും പട്ടുവസ്‌ത്രം തണലിൽ വിരിച്ച് ഉണക്കണം.
Read more: Lifestyle Malayalam Magazine