കോവിഡ് കാരണം ജോലി പോയി; എയർപോർട്ട് തീമിൽ കഫേ തുടങ്ങി പൈലറ്റ്
Mail This Article
കോവിഡ് മഹാമാരി വ്യോമയാന വ്യവസായത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ഈ കൂട്ടത്തിൽ പൈലറ്റുമാരും എയർഹോസ്റ്റസുമാരും ഒക്കെ ഉൾപ്പെടും. ഈ പ്രതിസന്ധി മറികടക്കാൻ എയർപോർട്ട് തീം അടിസ്ഥാനമാക്കി ഒരു കഫേ തുടങ്ങിയിരിക്കുകയാണ് ബെൽഫാസ്റ്റിൽ ഒരു പൈലറ്റ്.
അലക്സാണ്ടർ ടോറസ് എന്ന ഫ്രഞ്ചുകാരനാണ് അതിജീവനത്തിന്റെ പുതിയ കഥകൾ പറയുന്നത്.വടക്കൻ അയർലൻഡിലെ ബെൽമോണ്ട് റോഡിലാണ് ഫ്ലൈറ്റ് 7 എന്ന കഫേ ആരംഭിച്ചത്. പറക്കാനുള്ള തന്റെ ഇഷ്ടത്തെ ഭക്ഷണവുമായി കൂട്ടി കെട്ടുകയാണ് അലക്സാണ്ടർ ഈ കഫെയിലൂടെ.
കഴിഞ്ഞവർഷം ഖത്തർ എയർവേസിനു വേണ്ടി ജോലി ചെയ്യുകയായിരുന്നു അലക്സാണ്ടർ. ഫ്ലൈറ്റുകൾ കുറഞ്ഞു തുടങ്ങിയതോടെ തന്നെ ജോലി പോകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അപ്പോഴാണ് ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടത്തെ ഒരു തൊഴിൽ ആക്കി മാറ്റാം എന്ന ചിന്ത ഉണ്ടായത്. തൊഴിൽ നഷ്ടപ്പെട്ടതോടെ അലക്സാണ്ടർ ദോഹയിൽ നിന്നും ബെൽഫാസ്റ്റിൽ എത്തി.
തുടക്കത്തിൽ ഓൺലൈൻ ആയിരുന്നു സംരംഭം. വീട്ടിലിരുന്ന് പാചകം ചെയ്തു ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിലെത്തിക്കും.പക്ഷെ അത് അത്ര വിജയിച്ചില്ല.തുടർന്നാണ് ബെൽമോണ്ട് റോഡിൽ നല്ലൊരു ഇടം കണ്ടെത്തിയതും അവിടെ ഒരു കഫേ തുടങ്ങിയതും. പൈലറ്റ് ആയിരുന്ന സമയത്ത് ലോകം മുഴുവൻ ചുറ്റിക്കറങ്ങിയ അലക്സാണ്ടർ പലയിടങ്ങളിൽ നിന്നും മികച്ച ഭക്ഷണം ആസ്വദിച്ചു കഴിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അത്തരം രുചികൾ തന്റെ കഫേയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അലക്സാണ്ടർ. സാൻവിച്ചുകളും ടോസ്റ്റുകളും പേസ്ട്രികളും എല്ലാം ഫ്ലൈറ്റ് 7 നിലെ രുചി വൈവിധ്യത്തിൽ ഉൾപ്പെടുന്നു.
ഏതു പ്രതിസന്ധിയിൽ നിന്നും തിരിച്ചുവരാനുള്ള കരുത്ത് തന്റെ പൈലറ്റ് ജീവിതമാണ് നൽകിയതെന്ന് അലക്സാണ്ടർ പറയുന്നു. നിലവിൽ ഫ്ലൈറ്റ് 7 വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെങ്കിലും എന്നെങ്കിലും പൈലറ്റ് ജോലിയിലേക്ക് മടങ്ങണം എന്നാണ് ആഗ്രഹം. കാരണം പറക്കൽ ആയിരുന്നു എന്നും അലക്സാണ്ടറിന്റെ ആദ്യ ഇഷ്ടം.
English Summary : Pilot who lost his job during Covid opens aviation-themed cafe in Belfast