പിസ്സ ഓർഡർ ചെയ്യുന്ന വേഗതയിൽ ഇനി ഫോണും ഓർഡർ ചെയ്ത് വാങ്ങാം, ഓർഡർ ചെയ്ത് കൃത്യം 60 മിനിറ്റിനുള്ളിൽ ഫോണ്‍ നിങ്ങളുടെ കൈയ്യിലെത്തും, അഥവാ ഇനി പറഞ്ഞ സമയത്ത് സാധനം എത്തിയില്ലെങ്കിൽ ആ ഫോണിനു നിങ്ങൾ തുകയൊന്നും മുടക്കേണ്ടതില്ല! കേൾക്കുമ്പോൾ തന്നെ വിചിത്രമായി തോന്നുന്നുണ്ടാവും അല്ലെ? ചൈനീസ് സ്മാർട്ട് ഫോണ്‍ നിർമ്മാതാക്കളായ വണ്‍ പ്ലസാണ് ഇത്തരമൊരു കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ വണ്‍ പ്ലസ് വണ്‍ ഫോണുകൾ അതിവേഗത്തിൽ ഉപഭോക്താക്കളുടെ പക്കൽ എത്തിച്ച് വിപണനത്തിൽ വിസ്മയം കാട്ടാനാണ് കമ്പനി ഒരുങ്ങുന്നത്. ബാംഗ്ലൂരിലെ വണ്‍ പ്ലസ് ആരാധകർക്കാണ് ഒക്ടോബർ 8,9,10 ദിവസങ്ങളിൽ ആകർഷകമായ ഈ ഓഫർ ലഭ്യമാവുക. ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബ്ലോഹോണ്‍ എന്ന വിപണന സ്ഥാപനവുമായി ചേർന്നാണ് ഉദ്വേഗജനകമായ '60 മിനിറ്റ് ഡെലിവറി' പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ബ്ലോഹോണ്‍ മൊബൈൽ ആപ് വഴി ഓർഡർ നല്കുന്ന നിമിഷം മുതൽ 60 മിനിട്ട് കൌണ്ട് ഡൌണ്‍ ആരംഭിക്കുമെന്ന് കമ്പനി പറയുന്നു. നിലവിൽ ചില പിസ്സ ചെയ്നുകൾ ഇതേ 60 മിനിറ്റ് രീതി അവലംബിക്കുന്നുണ്ട്, നിശ്ചിത സമയത്തിനുള്ളിൽ ഡെലിവറി നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഉൽപ്പനം സൗജന്യമായി നല്‍കുകയാണ് രീതി. ഈ പരീക്ഷണം വിജയം കണ്ടാൽ മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. ഡെലിവറി പാർട്ട്ണർ എന്ന നിലയിൽ ബ്ലോഹോണ്‍ ഡെലിവറിയിൽ വരുത്തുന്ന തെറ്റുകൾക്കും കാലതാമസത്തിനും നഷ്ടം അവർ തന്നെ സഹിക്കേണ്ടി വരുന്ന രീതിയിലാണ് പദ്ധതി എന്നതിനാൽ 60 മിനിറ്റ് ഡെലിവറി കൃത്യമായി പാലിക്കപ്പെടും എന്നാണു വിലയിരുത്തപ്പെടുന്നത്.
വ്യത്യസ്തമായ വിപണന തന്ത്രങ്ങൾ കൊണ്ട് ഇതിനകം തന്നെ വളരെ കീർത്തി കേട്ട ബ്രാൻഡ് ആണ് വണ്‍ പ്ലസ്. മറ്റു കമ്പനികൾ തങ്ങളുടെ വില്പനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആഞ്ഞു ശ്രമിക്കുമ്പോൾ, നിലവിലുള്ള വണ്‍ പ്ലസ് ഉപഭോക്താക്കളുടെ പക്കൽ നിന്നും ഇൻവിറ്റെഷൻ കിട്ടിയവർക്ക് മാത്രമേ ഫോണ്‍ വാങ്ങാൻ കഴിയൂ. ഈ ഒരു നയം തന്നെ വളരെയധികം പ്രചാരം വണ്‍ പ്ലസ്സിനു ഉണ്ടാക്കി കൊടുത്തിരുന്നു. അവരുടെ വണ്‍ പ്ലസ് ടു എന്ന ഫോണ്‍ ഇറങ്ങിയപ്പോൾ അതിനോട് അനുബന്ധിച്ച് ട്വിറ്റർ മുഖേന നടത്തിയ ഒരു മത്സരവും വാർത്ത ആയിരുന്നു. അതിനു സമ്മാനമായി ഒരു വണ്‍ പ്ലസ് ടു ഫോണും പത്ത് വണ്‍ പ്ലസ് ഇൻവിറ്റെഷനുകളും ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഫ്ലാഷ് സെയിൽ പോലെയുള്ള പരിപാടികളിലൂടെ ഹൈപ്പുകൾ ഉണ്ടാക്കുന്നതിൽ പുതുയുഗ സ്മാർട്ട് ഫോണ്‍ കമ്പനികളുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ ഹൈ-സ്പീഡ് ഡെലിവറിയെയും ആളുകൾ വിലയിരുത്തുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.