വരൻ വിവാഹം ക്ഷണിക്കാൻ എത്തിയിരിക്കുകയാണ്. കാര്യമായിത്തന്നെ ക്ഷണിച്ച് കല്യാണക്കത്തും നല്‍കി വീട്ടിൽ നിന്നിറങ്ങി. ചെറുക്കൻ ഇറങ്ങിയപ്പോഴാണ് കയ്യിൽ കല്യാണക്കത്തിനു പകരം തന്നതു മരുന്ന പാക്കറ്റ് ആണല്ലോയെന്നു വീട്ടമ്മ ശ്രദ്ധിച്ചത്. തിരിച്ചു വിളിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഒന്നു തുറന്നു നോക്കി, അപ്പോഴാണ് അബദ്ധം പറ്റിയതു ചെറുക്കനല്ല തനിക്കു തന്നെയാണെന്നു മനസിലായത്. കാരണം അതൊരു മരുന്നു പാക്കറ്റ് ആയിരുന്നില്ല തീർത്തും വ്യത്യസ്തമായൊരു കല്യാണക്കത്തു തന്നെയായിരുന്നു.
കല്യാണം എല്ലാവരുടെയും ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണ്. അതുകൊണ്ടുതന്നെ എത്രത്തോളം വേറിട്ടതാക്കാം എന്നാണ് എല്ലാവരും ചിന്തിക്കുക. കല്യാണക്കത്തു മുതൽ വസ്ത്രത്തിലും ആഭരണത്തിലും അലങ്കാരത്തിലുമൊക്കെ പരമാവധി വ്യത്യസ്തത വരുത്താൻ ശ്രമിക്കും. ഇവിടെ ഒരു കുടുംബം വിവാഹക്ഷണക്കത്തു കുറച്ചു വെറൈറ്റിയാക്കിയ കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. മറ്റൊന്നുമല്ല കല്യാണക്കത്തു കണ്ടാല്‍ മരുന്നു പായ്ക്കറ്റ് ആണെന്നേ തോന്നൂ.
ഒറ്റനോട്ടത്തില്‍ അതൊരു മരുന്നു കവറല്ലെന്ന് ആരും പറയില്ല. മരുന്നിന്റെ പേര് എഴുതുന്ന അതേ രൂപത്തിലും വലിപ്പത്തിലും വരന്റെയും വധുവിന്റെയും പേര് എഴുതിയിരിക്കുന്നു. മാത്രമല്ല എറ്റേർണൽ ലവ് ടാബ്‍ലറ്റ് എന്നുകൂടി കവറിനു പുറത്ത് എഴുതിയിട്ടുണ്ട്. കവര്‍ തുറന്നാൽ കാണാം ഗുളിക അടുക്കി വച്ചിരിക്കുന്നതുപോലെ മറ്റൊരു കവർ. പക്ഷേ സാധനം ഗുളികയല്ല, ബദാം ആണെന്നു മാത്രം. ഒപ്പം ഗുളിക ഉപയോഗിക്കേണ്ട രീതിയും മറ്റും നൽകുന്ന കുറിപ്പിനു സമാനമായി ഇവിടെ നൽകിയിരിക്കുന്നത് വിവാഹത്തിന്റെ ബാക്കി വിവരങ്ങളാണ്. അതായത് എപ്പോൾ എവിടെ വച്ച് എന്നു നടക്കുന്നു എന്നെല്ലാം. എന്നാലും ഇതൊരു ഒന്നൊന്നര വെറൈറ്റി ആയിപ്പോയല്ലേ....
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.