Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹസ്യം തേടി വീണ്ടും തുറക്കുന്നു തുത്തൻഖാമന്റെ ശവകുടീരം

Tutankhamun സ്വർണ്ണത്താൽ തീർച്ച തുത്തൻ ഖാമന്റെ ശവക്കല്ലറ

വിദേശത്തു നിന്ന് ഒരു സിനിമയിൽക്കയറി വന്ന് നമ്മളെ പേടിപ്പിച്ച ആ രൂപം ഇന്നും പലരുടെയും ഓർമകളിൽ ചെറിയൊരു ഞെട്ടലും സമ്മാനിച്ച് കിടപ്പുണ്ടാകും. തന്റെ കല്ലറ തുറക്കുന്നവരെയെല്ലാം ഒരു ശാപം പോലെ പിന്തുടർന്ന് വന്ന് ഇഞ്ചിഞ്ചായി കൊല്ലപ്പെടുത്തുന്ന ഈജിപ്ഷ്യൻ മമ്മി– തുത്തൻഖാമൻ എന്ന ഈ ഫറവോയുടെ ശാപത്തിന്റെ കെട്ടിച്ചമച്ച കഥകൾ കേൾക്കാത്തവരുണ്ടാവില്ല. അതിനു തെളിവെന്ന വണ്ണം 1999ൽ ‘ദ് മമ്മി’ എന്ന ഹോളിവുഡ് സിനിമ കൂടി ഇറങ്ങിയതോടെ പേടി പിന്നെയും കൂടി. എന്നാൽ 1922ൽ ആദ്യമായി തുത്തൻഖാമന്റെ ശവകുടീരം കണ്ടെത്തിയ കാലം മുതൽക്കു തന്നെ മമ്മി സിനിമകൾ ലോകത്തിന്റെ ഉറക്കം കെടുത്താനെത്തിയിരുന്നു. മാത്രവുമല്ല, അന്ന് പര്യവേഷണങ്ങൾക്കു നേതൃത്വം വഹിച്ച ബ്രിട്ടിഷുകാരനായ ഹവാർഡ് കാർട്ടറുടെ ഒപ്പമുണ്ടായിരുന്ന മിക്കവരും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്രേ! ചിലർ ആത്മഹത്യ ചെയ്തു. തുത്തൻഖാമന്റെ കുടീരം കണ്ടെത്തി പുറത്തേയ്ക്കിറങ്ങിയപ്പോൾ മണൽക്കാറ്റ് ആഞ്ഞുവീശിയെന്നും മരണത്തിന്റെ പേടിപ്പിക്കുന്ന കരച്ചിലുമായി ഒരു ചെമ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറന്നതായും ഗവേഷകർ പറഞ്ഞിട്ടുണ്ട്. പലർക്കും അതുകണ്ട് പനിപിടിച്ചെന്നും കഥകൾ.

 Tutankhamun തുത്തൻ ഖാമന്റെ ശരീരം സുഗന്ധമിട്ടു പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ

എന്തൊക്കെയാണെങ്കിലും എല്ലാറ്റിനും നേതൃത്വം നൽകിയ ഹവാർഡ് കാർട്ടറെ മാത്രം ഒരു മമ്മിയും തൊട്ടില്ല, 65–ാം വയസ്സിൽ വാർധക്യസഹജമായ രോഗത്താലായിരുന്നു അദ്ദേഹത്തിന്റെ മരണം. ‌ഇതുപോലെ അന്ധവിശ്വാസങ്ങളെയെല്ലാം ആട്ടിപ്പായിച്ച് തുത്തൻഖാമന്റെ നിലവറയോടു ചേർന്ന് വീണ്ടും പര്യവേഷണങ്ങൾങ്ങൾക്കൊരുങ്ങുകയാണ് മറ്റൊരു ബ്രിട്ടിഷ് പുരാവസ്തു ഗവേഷകൻ. തുത്തൻഖാമനെ അടക്കിയ നിലവറയ്ക്കു സമീപത്തു തന്നെ അദ്ദേഹത്തിന്റെ മാതാവ് നെഫെർതിതി രാജ്ഞിയുടെ ശവകുടീരവുമുണ്ടെന്ന നിഗമനത്തിലാണ് അരിസോണ സർവകലാശാലയിലെ അധ്യാപകൻ കൂടിയായ ഡോ.നിക്കോളസ് റീവ്സിന്റെ ഗവേഷണം. നെഫെർതിതി രാജ്ഞിയുടെ കുടീരം ഇതുവരെ കണ്ടെത്താനുമായിട്ടില്ല.

 Tutankhamun ഈജിപ്തിലെ പ്രശസത്മായ രാജാക്കന്മാരുടെ താഴ്വരയിലെ ഹോറംഹെബ് ടോമ്പ് വാൾ

ഈജിപ്‌ത് ഭരിച്ചിരുന്ന 18-ാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തുത്തൻഖാമൻ. ബിസി 1322ൽ 19-ാം വയസിൽ ദുരൂഹസാഹചര്യങ്ങളിൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോൾ പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവും ഉൾപ്പെടെ വിലമതിക്കാനാകാത്ത സ്വർണരൂപങ്ങളായിരുന്നു കണ്ടെടുത്തത്. പക്ഷേ യഥാർഥത്തിൽ ആ ശവക്കല്ലറ നെഫെർതിതി രാ‍ജ്ഞിയെ അടക്കാൻ വേണ്ടി നിർമിച്ചാതാണെന്നാണു പറയപ്പെടുന്നത്. തുത്തൻഖാമനെ അടക്കിയ നിലവറയുടെ ചുമരുകളിലൊന്നിൽ രഹസ്യമാക്കി വച്ച നിലയിൽ രാജ്ഞിയുടെ ശവകുടീരമുണ്ടെന്നാണ് റീവ്സിന്റെ ഗവേഷണ റിപ്പോർട്ട്. തുത്തൻഖാമന്റെ ശവകുടീരത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള ചുമരുകളിൽ കോറിവരച്ചിട്ടതു പോലെ കണ്ട ചില അടയാളങ്ങളാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. ആ ചുമരുകൾക്കുള്ളിൽ രണ്ട് രഹസ്യശവകുടീരങ്ങളുണ്ടെന്നാണ് കരുതുന്നത്. ഒന്ന് രാഞ്ജിയുടെ, മറ്റൊന്ന് ഏതെന്ന് മനസിലാക്കാനായിട്ടില്ല. ശവകുടീരത്തിന്റെ മേൽക്കൂര ഈ രണ്ട് ചുമരുകൾക്ക് മുകളിലേക്ക് നീട്ടിയിരിക്കുന്നതും സംശയം ജനിപ്പിക്കുന്നു.

 Tutankhamun തുത്തൻ ഖാമന്റെ ശവക്കല്ലറയ്ക്കരികിൽ പുരാവസ്തു ഗവേഷകർ

റീവ്സിന് ഈജിപ്ഷ്യൻ സർക്കാരും പൂർണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. റഡാർ പരിശോധനയിലൂടെ ചുമരിനകത്ത് എന്തെങ്കിലുമുണ്ടോയെന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രമേ കൂടുതൽ ഗവേഷണം നടത്തൂ. റഡാർ പരിശോധനാറിപ്പോർട്ട് പൊതുജനങ്ങൾക്കും ലഭ്യമാക്കും. അതും തുത്തൻഖാമന്റെ കുടീരം കണ്ടെത്തിയ അതേ ദിവസം തന്നെ–നവംബർ നാലിന്.

 Tutankhamun തുത്തൻ ഖാമന്റെ ശവക്കല്ലറ

എന്തിനായിരിക്കും തുത്തൻഖാമന്റെ നിലവറയിൽ ചുമരിന്റെ മറവിൽ രാജ്ഞിയുടെ ശവകുടീരം മറച്ചുവച്ചത്? ആരുടേതാണ് രണ്ടാമത്തെ ശവക്കല്ലറ? എങ്ങനെയാണ് തുത്തൻഖാമൻ കൊല്ലപ്പെട്ടത്? ഇതിന്റെയെല്ലാം ഉത്തരങ്ങളായിരിക്കാം ഒരുപക്ഷേ ഒളിച്ചിരിക്കുന്നത്. കാത്തിരിക്കാം ചുമരുപൊളിച്ച് പുറത്തെത്തുന്ന ആ നിഗൂഢസത്യങ്ങൾക്കു വേണ്ടി...