മധ്യപ്രദേശിലെ ഗോത്രമേഖലയിലെ മൂന്നു ജില്ലകളിലെ അങ്കണവാടികളിൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കു പ്രഭാത ഭക്ഷണത്തിനൊപ്പം മുട്ട വിതരണം ചെയ്യണമെന്ന ശുപാർശ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തള്ളി. സസ്യഭുക്കായതിനാൽ മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ബിജെപി നേതാവായ മുഖ്യമന്ത്രി. പോഷകാഹാരത്തിന്റെ കുറവു നികത്തുന്നതിനുള്ള ബദൽ മാർഗങ്ങൾ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്.
ഇതിനിടെ, ജൈന സമുദായത്തിന്റെ സമ്മർദത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മുട്ടവിരുദ്ധ നിലപാടെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മുട്ട ഉൾപ്പെടുന്ന പ്രഭാതഭക്ഷണം നൽകുന്നുണ്ടെന്നു ഭക്ഷ്യാവകാശ പ്രചാരണ പ്രവർത്തകൻ സച്ചിൻ ജെയിൻ പറഞ്ഞു.
മധ്യപ്രദേശിൽ ജൈന സമുദായത്തിനു നിർണായക സ്വാധീനമുണ്ട്. മുട്ടയുടെ ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചയെ ദോഷമായി ബാധിക്കുമെന്നു ദിഗംബർ ജയിൻ മഹാസമിതി പ്രസിഡന്റ് അനിൽ ബഡ്കുൽ പറഞ്ഞു. അങ്കണവാടികളിൽ മുട്ട വിതരണം ചെയ്യുന്ന പദ്ധതി ഒഴിവാക്കണമെന്നു സമിതി പ്രവർത്തകർ മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
പോഷകാഹാരക്കുറവു നികത്തുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ അലിരാജ്പുർ, മണ്ഡ്‌ല, ഹോഷംഗബാദ് എന്നീ ജില്ലകളിലാണു മുട്ട വിതരണം ചെയ്യാൻ ആലോചിച്ചിരുന്നത്. മുട്ട പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രിയോടു സംസാരിച്ചപ്പോൾ തന്നെ അദ്ദേഹം അതൃപ്തി അറിയിച്ചിരുന്നതായി പ്രിൻസിപ്പൽ സെക്രട്ടറി എസ്.കെ. മിശ്ര പറഞ്ഞു. പാലും പഴവും കൂടുതലായി നൽകണമെന്നാണ് ചൗഹാൻ നിർദേശിച്ചതെന്നും മിശ്ര പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.