2016 ജനുവരി 8 മുതല്‍ 10 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'ചിലങ്ക റൂറല്‍ ടൂറിസം ഫെസ്റ്റ് 2016' ന്റെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു. കേരള ടൂറിസത്തിന്റെ 2015-16 വിനോദ സഞ്ചാര കാലയളവിൽ സംഘടിപ്പിക്കുന്ന റൂറല്‍ ടൂറിസം ഫെസ്ടിന്റെ ലോഗോ ശിവപാര്‍വതി കള്‍ചറല്‍ സൊസൈറ്റി പ്രസിഡന്റും, പ്രസിദ്ധ നര്‍ത്തകിയുമായ കലാക്ഷേത്ര മാളവികക്ക് കൈമാറി കൊണ്ടാണ് മുഖ്യമന്ത്രി പ്രകാശിപ്പിച്ചത് .
കേരളത്തിന്റെ വികസനത്തില്‍ വിനോദ സഞ്ചാര മേഖലയ്ക്കുള്ള പങ്ക് വളരെ വലുതാണെന്നും, 'വിസിറ്റ് കേരള' ആഘോഷത്തിന്റെ ഭാഗമായി ഗ്രാമീണ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും, ഉത്തരവാദ ടൂറിസത്തിന്റെയും, റൂറല്‍ ടൂറിസത്തിന്റെയും, സാദ്ധ്യതകള്‍ സാധാരക്കാരായ ജനങ്ങളിലേക്ക് എത്തിക്കാനും ചിലങ്ക റൂറല്‍ ഫെസ്‌റിവല്‍ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
കേരള വിനോദ സഞ്ചാര വകുപ്പിന്റെയും, ദക്ഷിണേന്ത്യന്‍ സംസ്‌കാരിക കേന്ദ്രത്തിന്റെയും, കേരള ഫോക് ലോര്‍ അക്കാദമിയുടെയും സഹകരണത്തോടെ, വിനോദസഞ്ചാര മേഖലയിലെ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ, ശിവപാര്‍വതി കള്‍ചറല്‍ സൊസൈറ്റിയും, ടൂറിസം ഇന്ത്യയും ചേര്‍ന്നാണ്, ചിലങ്ക റൂറല്‍ ടൂറിസം ഫെസ്റ്റ് 2016 സംഘടിപ്പിക്കുന്നത്. ചിലങ്ക ടൂറിസം ഫെസ്റ്റ് രക്ഷാധികാരി ജി.വി. ഹരി, സെക്രട്ടറി ഹരികൃഷ്ണന്‍ തമ്പി, ടൂറിസം ഇന്ത്യ മാനേജിംഗ് എഡിറ്റര്‍ രവിശങ്കര്‍.കെ. വി, എന്നിവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കേരളത്തിന്റെ വികസനത്തില്‍ മുഖ്യ പങ്കു വഹിച്ച ടൂറിസം വ്യവസായ മേഖല, ഒരു പരിധി വരെ ഇപ്പോഴും സാധാരണ ജനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതോടൊപ്പം തന്നെ ഇവിടെ എത്തുന്ന വിദേശിയരും, സ്വദേശിയരുമായ സഞ്ചാരികളെ ആകര്‍ഷിക്കാന്‍, നിലവിലുള്ള പരമ്പരാഗത ടൂറിസം ആകര്‍ഷണങ്ങള്‍ക്കൊപ്പം പുതിയ പദ്ധതികളും, ടൂറിസം പാക്കേജുകളും നടപ്പില്‍ വരുത്തേണ്ടതായും ഉണ്ട് . ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ഗ്രാമീണ മേഖലക്കും, സാംസ്‌കാരിക രംഗത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കി പുതിയ ടൂറിസം വിപണന സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് കൊണ്ടാണ് 'കേരള ഗ്രാമീണ ടൂറിസം മേള 2016' നടത്താന്‍ തീരുമാനിച്ചതെന്ന് സംഘാടക സമിതി വ്യക്തമാക്കി.
തെക്കന്‍ കേരളത്തിലെ കോവളം, പൊന്മുടി, നെയ്യാര്‍ ഡാം തുടങ്ങിയ നിലവിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിപണന സാദ്ധ്യതകകള്‍, വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം, വളര്‍ന്നു വരുന്ന പുതിയ വിനോദ സഞ്ചാര ആകര്‍ഷണങ്ങളായ ജടായുപാറ, ശാന്തിഗിരി ആശ്രമത്തിലെ താമരയുടെ രൂപത്തിലുള്ള പര്‍ണശാല, മാജിക് പ്ലാനറ്റ് തുടങ്ങിയവയുടെ പ്രചാരണത്തിനും സഹായകമാവുന്ന തരത്തിലാണ് 'കേരള ഗ്രാമീണ ടൂറിസം മേള 2016' വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നു ദിവസമായി നടത്തുന്ന മേളയില്‍ കേരളീയ ഗ്രാമീണ – ക്ഷേത്ര ശാസ്ത്രീയ നൃത്തരൂപങ്ങള്‍ ഓരോ ദിവസവും അവതരിപ്പിക്കുന്നതിനോടൊപ്പം ഉത്തരവാദ ടൂറിസം എക്‌സിബിഷന്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പുസ്തകമേള, ഗ്രാമീണ ടൂറിസം സെമിനാര്‍, എന്നിവയും ഉള്‍പെടുത്തിയിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.