സെൽഫി ഭ്രമം ഇന്ത്യയിൽ മാത്രമുള്ളതല്ല. അതങ്ങ് അമേരിക്കൻ പ്രസിഡന്റിന് മുതൽ നാട്ടിൻ പുറത്തെ സാധാരണക്കാരന് വരെ ഉണ്ട്. രാഷ്‌ട്രതലവൻമാരും സെലിബ്രേറ്റികളുമൊക്കെ സെൽഫിയുടെ ആരാധകർ തന്നെ. ഇക്കുട്ടർ സെൽഫി എടുത്താലും എടുക്കാൻ വിസ്സമതിച്ചാലും അത് വാർത്തയാണ്. സെൽഫി എടുത്ത് പണികിട്ടിയവരും കുറച്ചൊന്നുമല്ല. മരണംപോലും സെൽഫിയിലാക്കുന്ന വിരുതൻമാർ ഉണ്ട്. എന്നാൽ കഥ ഇവിടെയും തീരുന്നില്ല. പ്രസവം സെൽഫിയിലാക്കുന്ന ഡോക്ടർമാരാണ് പുതിയ വാർത്ത.
വിരുതനായ ഒരു ഡോക്ടർ ഒരുപടി കൂടുതൽ കടന്ന് പ്രസവരംഗം സെൽഫിയാക്കിയിരിക്കുകയാണ്. വെനിസ്വേലയിലെ ഡോക്‌ടറാണ് സെല്‍ഫിയെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 4000 പേർ ഒപ്പിട്ട പരാതി ഡോക്ടർക്കെതിരായി നൽകിയിട്ടുണ്ട്. എന്നാൽ തന്റെ പ്രവർത്തിയിൽ തെറ്റൊന്നുമില്ല സ്ത്രീയുടെ അനുവാദത്തോടെയാണ് ചിത്രം പകർത്തിയിരിക്കുന്നതെന്നാണ് ഡോക്‌ടറുടെ വിശദീകരണം.
ഒന്നാശ്വസിക്കാം സംഭവം ഇന്ത്യയിലല്ല. എന്നാൽ പ്രസവ മുറിയില്‍ നിന്നുള്ള ആദ്യത്തെ സെൽഫി അല്ല ഇതെന്നാണ് വാര്‍ത്തകൾ വ്യക്തമാക്കുന്നത്. ഡോക്ടര്‍മാരുടെ ഈ പ്രവര്‍ത്തിയെ നിസ്സാരമായി കാണൻ സാധിക്കില്ല. സ്വകാര്യവും (ശ്വേത മേനോനെ മറക്കുന്നില്ല) സുരക്ഷിതവുമായി നടക്കേണ്ട പ്രസവത്തെ ഡോക്‌ടർമാർ ഇത്ര നിസ്സാരമായി കാണുന്നത് ശരിയല്ല. വേദന അനുഭവിക്കുന്ന സ്ത്രീകൾ പൂര്‍ണ്ണ ബോധത്തോടെ ആയിരിക്കില്ല സെല്‍ഫി എടുക്കാന്‍ അനുവാദം നല്‍കുന്നത്. നാളുകൾക്ക് മുമ്പ് കണ്ണൂരെ ആശുപത്രിയിൽ പ്രസവരംഗം മൊബൈലിൽ പകർത്തി വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇനി ഒരുപക്ഷേ പ്രവസമുറികളിൽ ഡോക്ടർമാർ ആവശ്യപ്പെടുന്നത് ഇതായിരിക്കും; പ്രസവമെടുക്കാം പക്ഷേ സെല്‍ഫി എടുക്കാൻ അനുവദിക്കണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.