ഇംഗ്ലണ്ടിലെ ശാന്തസുന്ദരമായൊരു ഗ്രാമത്തിൽ, വഴിയരികിലായി ഉഗ്രനൊരു വീട്. ഒറ്റനോട്ടത്തിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ വീടിന്റെ ഉടമ കുറേനാളായി അവിടേക്ക് തിരിഞ്ഞു നോക്കാറില്ല. മാത്രവുമല്ല, ഇപ്പോൾ കക്ഷി വീട് വിൽക്കാനുള്ള തീരുമാനത്തിലുമാണ്. സംഗതി മറ്റൊന്നുമല്ല, പ്രേതബാധയുടെ പേരിൽ ഇംഗ്ലണ്ടിൽ ഏറ്റവുമധികം കുപ്രസിദ്ധി നേടിയ കെട്ടിടങ്ങളിലൊന്നാണത്. ‘ദ് കെയ്ജ്’ എന്നറിയപ്പെടുന്ന വീട്ടിൽ ആരെയും താമസിക്കാൻ അനുവദിക്കില്ലത്രേ അവിടത്തെ ആത്മാക്കൾ. വനേസ മിഷെൽ എന്ന നാൽപത്തിമൂന്നുകാരിക്ക് പക്ഷേ ഇതിനെപ്പറ്റിയൊന്നും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് 10 വർഷം മുൻപ് വൻതുക കൊടുത്ത് ആ വീടു വാങ്ങിയതും.
പതിനാറാം നൂറ്റാണ്ടിൽ തടവറയായി ഉപയോഗിച്ച സ്ഥലമാണ് ‘ദ് കെയ്ജ്’. ഒരിക്കൽ എട്ടു സ്ത്രീകളെ ദുർമന്ത്രവാദികളെന്നു മുദ്രകൊത്തി അവിടെ വച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. ശേഷമാണ് അവിടെ താമസിക്കുന്നവർക്ക് അജ്ഞാത അനുഭവങ്ങളുണ്ടാകാൻ തുടങ്ങിയത്. എല്ലാം വെറും കഥകളായിരിക്കുമെന്നാണ് ആദ്യം വനേസ കരുതിയത്. പക്ഷേ മുറിയിലെ സാധനങ്ങൾ അന്തരീക്ഷത്തിൽ പറന്നു നടക്കുക, തറയിൽ രക്തപ്പാടുകൾ കാണുക എന്തിന് ഒരിക്കൽ ഗർഭിണിയായിരിക്കെ തന്നെ ആരോ തറയിലേക്ക് ശക്തമായി തള്ളിയിടുക പോലുമുണ്ടായെന്ന് ഇവർ പറയുന്നു.
പല ‘ഹോണ്ടഡ്’ ടിവി പരിപാടികളും ഈ വീട് ചിത്രീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീട്ടിൽ താമസിച്ച മാധ്യമസംഘം പറഞ്ഞത് രാത്രിയിൽ മുഴുവൻ ചുമരുകളിൽ ആരൊക്കെയോ നഖം കൊണ്ട് മാന്തുന്ന അസഹനീയ ശബ്ദമായിരുന്നുവെന്നാണ്. ഏതാനും മാസം മുൻപാണ് ഒരു പുതിയ പ്രേതം കൂടി വീട്ടിലെത്തിയത്. സാത്താൻ ആവേശിച്ച ഒരു ആട്. വീട്ടിലെ സിസിടിവിയും കണ്ണാടിയിലും മൊബൈൽ ക്യാമറയിലുമെല്ലാം പലപ്പോഴും ആ സാത്താനിക് ആട് തല കാണിച്ചത്രേ. സാത്താൻ പ്രതിരൂപമായിട്ടാണ് പലയിടത്തും ആടുകളെ കാണുന്നതും. ഒരു രാത്രിയിൽ മകന്റെ കിടക്കയ്ക്കടുത്ത് ഈ ആടുരൂപത്തെ കണ്ടതോടെ വനേസ മൂന്നു വർഷം മുൻപ് വീട് വിട്ടു. പിറകെ ‘കെയ്ജ്’ വിൽപനയ്ക്കും വച്ചു. 1.48 ലക്ഷം പൗണ്ട് കൊടുത്താണ് 2004ൽ വനേസ വീടു വാങ്ങിയത്. ഇപ്പോൾ വിറ്റാൽ കിട്ടുന്നത് കിട്ടട്ടെ എന്ന മട്ടിലായി കാര്യങ്ങൾ. പക്ഷേ രണ്ട് പുരുഷന്മാരെയും സ്ത്രീകളെയും പ്രേതരൂപത്തിൽ കാണുകയും സെൽഫിയിൽ പോലും സാത്താൻആട് പ്രത്യക്ഷപ്പെടുകയും ചെയ്ത വീട്ടിലേക്ക് ആരു വരാനാണ്! ധൈര്യമുള്ള ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് വനേസ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.