ആട് ഒരു ഭീകരജീവിയാണെന്നു പറയുന്നത് വെറുതയല്ല. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സംഗതി സത്യമായിരിക്കുന്നു. ജർമനിയിലെ മ്യൂണിക്കിലാണ് സംഭവം. അവിടെ ഒരു വേശ്യാലയത്തിൽ നടത്തിയ റെയ്ഡിൽ ഒരു ആട്ടിൻകുട്ടിയെ പിടികൂടി. ഇരുപത്തിയഞ്ചുകാരിയായ ഒരു അഭിസാരിക വളർത്തുകയായിരുന്നു ആ ആട്ടിൻകുട്ടിയെ. അതിന്റെ പേരിൽ ആ പെൺകുട്ടിയെ പിടികൂടി ജയിലിലുമടച്ചു. പക്ഷേ ജർമനിയിൽ േവശ്യാവൃത്തി നിയമാനുസൃതമാണ്. വേശ്യാലയത്തിൽ ലഹരിവസ്തുക്കളുണ്ടെന്ന അറിയിപ്പു ലഭിച്ചതിനെത്തുടർന്നായിരുന്നു റെയ്ഡ്. മരിജ്വാനയടക്കം ഒട്ടേറെ ലഹരിവസ്തുക്കളും പിടിച്ചെടുത്തു. പക്ഷേ മൂന്നാഴ്ച മാത്രം പ്രായമുള്ള ആടിനെ വളർത്തി എന്ന കുറ്റം മാത്രമാണ് പ്രസ്തുത പെൺകുട്ടി ചെയ്തത്. വേശ്യാവൃത്തി തെറ്റല്ല, ലഹരിവസ്തുക്കളും കയ്യിലുണ്ടായിരുന്നില്ല. പെൺകുട്ടി ആകെക്കൂടി ചെയ്ത തെറ്റ് കൂട്ടിനൊരു ആട്ടിൻകുട്ടിയെ വളർത്തിയെന്നതായിരുന്നു. വാർത്ത കേട്ട പലരും അന്തംവിട്ടു. പക്ഷേ സംഗതി അതൊന്നുമല്ലായിരുന്നു. ഒരിക്കൽ പുറത്ത് കറങ്ങുന്നതിനിടെ പെൺകുട്ടിയുടെ പിറകെ വന്നതാണ് ഈ ആട്ടിൻകുട്ടി. കാണാൻ ചന്തമുള്ളതിനാൽ അതിനെ കൂടെക്കൂട്ടി, ഭക്ഷണം കൊടുത്ത് വളർത്തി. അതിനിടെ വെറ്ററിനറി ഓഫിസിൽ പോയി പെർമിഷനും വാങ്ങി. അവർ ഒരു ബ്രോഷറും കൊടുത്തു. ആട്ടിൻകുട്ടിയെ വളർത്തുമ്പോൾ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ചായിരുന്നു അതിൽ നിർദേശിച്ചിരുന്നത്. ആ ബ്രോഷർ പെൺകുട്ടി പൊലീസിനും നൽകി. അവർ പരിശോധിച്ചപ്പോഴുണ്ട്, അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പാലിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ വേശ്യാലയത്തിലെ ചുറ്റുപാടുകളിൽ മൃഗങ്ങളെ വളർത്തരുതെന്ന നിർദേശം ജർമനിയിലുണ്ട്. അതോടെയാണ് പെൺകുട്ടി കുടുങ്ങിയത്.
ബിർക്ക് എന്നു പേരിട്ട ആട്ടിൻകുട്ടിക്ക് പക്ഷേ തന്റെ യജമാനത്തി ജയിലിലായതിൽ ഒരു സങ്കടവുമില്ല. പൊലീസ് സ്റ്റേഷനിലെത്തി അവിടെയുള്ളവർ നൽകിയ പാലും ഭക്ഷണവുമൊക്കെ മടമടാന്ന് കഴിച്ച് കക്ഷി കൂളായി നടന്നു. പരിശോധനയൊക്കെ കഴിഞ്ഞപ്പോൾ ആടിനെ മൃഗസംരംക്ഷണ വിഭാഗത്തിനും കൈമാറി. പെൺകുട്ടി ജയിൽമോചിതയായെങ്കിലും മേലാൽ മൃഗങ്ങളെ വളർത്തുകയോ കൈവശം വയ്ക്കുകയോ ചെയ്യരുതെന്ന കർശന നിർദേശം നൽകിയാണ് പൊലീസ് പുറത്തുവിട്ടത്. വേശ്യാലയത്തിൽ ആടിനെ വളർത്തിയതിന്റെ പേരിൽ പെൺകുട്ടി പിടിയിലായ വാർത്ത രാജ്യാന്തര വാർത്താഏജൻസിയായ റോയിട്ടേഴ്സ് ഉൾപ്പെടെ ഏറ്റെടുത്തതോടെ സംഗതി ലോകം മുഴുവനുമെത്തി. ഒപ്പം ബിർക്കെന്ന ആട്ടിൻകുട്ടിയും...
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.