നീണ്ടുനിവർന്നു കിടക്കുന്ന കായലും തോടും പുഴയും കുളവും മുതൽ ഇങ്ങു വീടിനുള്ളിലെ സ്വിമ്മിങ് പൂളിൽ വരെ ചാഞ്ഞും ചരിഞ്ഞും മലർന്നുമൊക്കെ എടുത്തു ചാടുന്നവരെ നാം ഒട്ടേറെ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തിരിപ്പോന്ന പാത്രക്കുളത്തിൽ ചാടാൻ ശ്രമിച്ച് നാലുകാലിൽ വീണവരെ കണ്ടിട്ടുണ്ടോ? അത്തരം ഒരു ചാട്ടമാണ് ഇപ്പോൾ യുട്യൂബിൽ ഹിറ്റായിരിക്കുന്നത്. അത്യവശ്യം വണ്ണമുള്ള ഒരു മനുഷ്യൻ പ്ളാസ്റ്റിക് കസേരയിൽ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടാൻ പാടുപെട്ട് ഒടുവിൽ തലയുംകുത്തി താഴെകിടക്കുന്നത് ചുറ്റുമുളളവരെ മാത്രമല്ല വിഡിയോ കാണുന്നവരെയെല്ലാം ചിരിപ്പിക്കും. രണ്ടു ദിവസം മുൻപ് യൂട്യൂബിൽ അപ് ലോഡ് ചെയ്ത വിഡിയോ ഇതിനകം കണ്ടത് ഒരുലക്ഷത്തിൽപ്പരം ആളുകളാണ്.
വെള്ളത്തിലേക്ക് ചാടുന്നതിനു മുമ്പായി കക്ഷി എടുക്കുന്ന തയ്യാറെടുപ്പുകൾ കണ്ട് ഇപ്പോച്ചാടും എന്നു വിചാരിച്ച് ആവേശഭരിതരായിരിക്കുന്നവർക്കു മുന്നിലേക്ക് ഒരു ഒന്നൊന്നരച്ചാട്ടം ചാടുകയാണ്. പക്ഷേ ചാടുന്നതിനു മുമ്പെ തന്നെ താങ്ങാൻ മാത്രം ഉറപ്പുള്ള കസേരയാണോ എന്നൊന്നു പരിശോധിക്കേണ്ട? കസേരയിൽ പൂർണവിശ്വാസം അർപ്പിച്ച് ഒന്നമർന്ന് ചാടാനായി കാലുറപ്പിച്ച കക്ഷിയുടെ കാലുകൾ പക്ഷേ പിന്നീട് പൊങ്ങിയില്ലെന്നു മാത്രമല്ല, കസേരയും പൊട്ടി അടിയിലേക്ക് ഉൗർന്നിറങ്ങുകയും ചെയ്തു. ഒടുവിൽ വല്ലവിധേനയും പിടിച്ചെഴുന്നേറ്റ് ചമ്മിനിൽക്കുന്ന ചാട്ടക്കാരന്റെ വിഡിയോ ഒന്നു കാണേണ്ടതു തന്നെയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.