‘അതെന്താ അമ്മേ മ്മടെ മിക്കിയ്ക്കും മിന്നിയ്ക്കുമൊന്നും വയസ്സാവാത്തേ...?’എപ്പോഴെങ്കിലും ഇങ്ങനെയൊരു സംശയം (മനസ്സിലെങ്കിലും) ചോദിക്കാത്ത കുട്ടികളുണ്ടാകുമോ? 1928ൽ വാൾട്ട് ഡിസ്നി ഡിസൈൻ ചെയ്തെടുത്ത മിക്കി മൗസിന് അന്നും ഇന്നും ഒരേ ലുക്കാണ്. മിക്കിയുടെ ഗേൾഫ്രണ്ട് മിന്നിമൗസിനാകട്ടെ ഒരു സൗന്ദര്യവർധക ക്രീമും തേയ്ക്കാതെ ഈ എൺപത്തിയേഴാം വയസ്സിലും മുഖത്തൊരു ചുളിവു പോലുമില്ല. അതുപോലെത്തന്നെയാണ് ടോം ആൻഡ് ജെറിയുടെ കാര്യവും. ചെറുപ്പം മുതലേ കാണുന്നതാ, രണ്ടും തല്ലുകൂടൽ ഇതുവരെ നിർത്തിയിട്ടില്ലെന്നു മാത്രമല്ല, ഗ്ലാമറിന് ഒരു പൊടിയ്ക്കു പോലുമില്ല കുറവ്. പക്ഷേ സിനിമാതാരങ്ങളെപ്പോലെ ഈ കാർട്ടൂൺ കഥാപാത്രങ്ങൾക്കും പ്രായമായാലുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ?
റഷ്യയിൽ നിന്നുള്ള ആർടിസ്റ്റ് ആൻഡ്രൂ തറുസോവ് അങ്ങനെ ഒരു കാര്യം ആലോചിച്ച് വരച്ച ചിത്രങ്ങളിപ്പോൾ സൂപ്പർ ഹിറ്റാണ്. ഓരോ കാർട്ടൂൺ കഥാപാത്രങ്ങളും പുറത്തിറങ്ങിയ വർഷം കണക്കാക്കിയായിരുന്നു പ്രായം നിശ്ചയിച്ചത്. ഓരോരുത്തരുടെയും സ്വഭാവം കൂടി കണക്കാക്കി ഇപ്പോൾ കാണാൻ എങ്ങനെയുണ്ടാകുമെന്നു വരച്ചപ്പോൾ ചിലതെല്ലാം ചിരിച്ചുചിരിച്ച് മണ്ണുകപ്പിച്ചു കളയും, മറ്റുചിലത് സങ്കടവുമുണ്ടാക്കും. കാർട്ടൂൺ കഥാപാത്രങ്ങളിൽ ഏറ്റവും പ്രായക്കൂടുതൽ മിക്കിയ്ക്കും മിന്നിയ്ക്കും തന്നെയാണ്–87 വയസ്സ്. അതുകൊണ്ടുതന്നെ ഇന്ന് മിക്കി ആനിമേഷൻ ലോകത്തെ ‘കിങ്’ ആണ്. വീൽചെയറിലാണെങ്കിലും കക്ഷിയുടെ ഗാംഭീര്യത്തിന് ഒരു കുറവുമില്ല. കൂട്ടിന് അതേ ഗെറ്റപ്പിൽ മിന്നിയും. ഗൂഫിയുടെ(83) കാര്യമാണ് കഷ്ടം. ഇൻഷുറന്‍സ് ലഭിക്കാത്തതു കൊണ്ട് വീടില്ല, ഇപ്പോൾ തെരുവിലിറങ്ങി ഭിക്ഷയെടുക്കുകയാണ്. ഡൊണാൾഡ് ഡക്കിനാകട്ടെ വയസ്സ് 81 ആയി. ചുരുട്ടും പുകച്ചാണിപ്പോൾ ജീവിതം. ഒരു കണ്ണും കാണില്ല. നടക്കാനാണെങ്കിൽ ക്രച്ചസും വേണം. കാമുകി ഡെയ്സി ഡക്കാകട്ടെ ഡൊണാൾഡിനെ ഉപേക്ഷിച്ചു പോയി–കാരണമെന്താ? ചൂതാട്ടം നടത്തി കയ്യിലെ കാശെല്ലാം തുലച്ചതിന്റെ സങ്കടം. ഡെയ്സിയും ക്രച്ചസും വച്ചാണ് നടത്തണം.
ഇനി ടോം ആൻഡ് ജെറിയുടെ കാര്യമോർത്താൽ ശരിക്കും ചിരി വരും. ആയ കാലത്ത് എന്തൊക്കെയായിരുന്നു. രണ്ടുപേർക്കും പരസ്പരം പാര വച്ച് അടി, ഇടി, പൊടിയരിക്കഞ്ഞിയുണ്ടാക്കാൻ തന്നെ നേരമില്ല. പക്ഷേ എഴുപത്തിയഞ്ചാം വയസ്സിൽ ഇപ്പോള്‍ ഇരുവരും ഒരുമിച്ചാണ് നടപ്പ്. ടോമിന്റെ നിഴലു പോലെ പിറകെത്തന്നെയുണ്ട് ജെറി. ഡ്രിപ്പും തൂക്കിപ്പിടിച്ചാണ് ടോമിന്റെ നടപ്പ്. കയ്യിലെ ഊന്നുവടിയില്ലെങ്കിൽ ജെറി തട്ടിത്തടഞ്ഞു വീഴും, ഒരു അപ്പാപ്പൻ കണ്ണടയുമുണ്ട് കൂട്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.