Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതിസ്വത്ത് ചോദിച്ച ഭാര്യയ്ക്ക് ഭർത്താവ് കൊടുത്ത എട്ടിന്റെ പണി

Man cuts his belongings to give exwife

ഭാര്യയ്ക്ക് സ്വത്തിന്റെ പാതി കൊടുക്കണമെന്നായിരുന്നു കോടതി വിധി. അയാൾ അക്കാര്യം അതേപടി അനുസരിച്ചു. എല്ലാം കിറുകൃത്യമായി മുറിച്ച് ഭാര്യക്ക് കൊടുത്തു. ബാക്കി പകുതി വിൽക്കാനും വച്ചു. ജർമനിയിലാണു സംഭവം. വിവാഹമോചനം നേടിയ ഭാര്യയ്ക്ക് അയാൾ മുറിച്ചു കൊടുത്തത് പക്ഷേ അല്ലറചില്ലറ സാധനങ്ങളൊന്നുമല്ല. ഒരു കുഞ്ഞൻ ടെഡി പാവയിൽ തുടങ്ങി കാറു വരെ. അതും അതിസൂക്ഷ്മമായി മുറിച്ച്. വിവാഹമോചന വാർത്ത സത്യമാണോ അതോ ഒരു രസത്തിനു വേണ്ടി ചെയ്തതാണോയെന്നറിയില്ല. പക്ഷേ ഭാര്യക്ക് ‘പാതി സ്വത്ത്’ മുറിച്ചു കൊടുക്കുന്നതിന്റെ വിഡിയോയെടുത്ത് ‘ഡർ യൂലി’ എന്ന പേരിൽ ഭർത്താവ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 16ന് അപ്‌ലോഡ് ചെയ്ത ‘ഫോർ ലോറ’ എന്ന തലക്കെട്ടിലുള്ള ഈ ഒന്നരമിനിറ്റ് വിഡിയോ അഞ്ചു ദിവസത്തിനകം കണ്ടത് അൻപത് ലക്ഷത്തിലേറെപ്പേരായിരുന്നു,

Man cuts his belongings to give exwife

‘ലോറ, അതിമനോഹരമായ 12 വർഷങ്ങൾക്ക് നന്ദി’യെന്നും പറഞ്ഞാണ് വിഡിയോയുടെ തുടക്കം. പിന്നീട് ഓരോന്നായി മുറിയ്ക്കുന്ന ദൃശ്യങ്ങൾ. കട്ടിങ് ടൂളുകളുപയോഗിച്ച് തികച്ചും പ്രഫഷണലായാണ് മുറിയ്ക്കൽ. ഐഫോണും സോഫയും കട്ടിലും കസേരയും ടിവിയും വരെ അത്തരത്തിൽ കൃത്യമായി അളന്നുതന്നെ മുറിച്ചു. അതിൽ പാതി ഭാര്യയ്ക്ക് അയച്ചുകൊടുത്തുവെന്നാണു പറയുന്നത്. ബാക്കി പാതി ‘ഡർ യൂലി’ സെക്കൻഡ് ഹാൻഡ് വസ്തുക്കള്‍ വിൽക്കുന്നതിനുള്ള ഇ–ബേ െവബ്സൈറ്റിൽ വിൽപ്പനയ്ക്കു വച്ചു. ഒരു ഡോളർ മുതലായിരുന്നു വില. ഓരോന്നിനോടുമൊപ്പം കിടിലൻ ഡയലോഗുകളുമുണ്ട്. ഭാര്യയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അവർ ഓഫിസിലെ ഒരു ചെറുപ്പക്കാരനൊപ്പം പോയതാണെന്നുമുള്ള സൂചനകളാണ് ഈ വിവരണങ്ങളിലെല്ലാം. പാതി മുറിച്ച കാറിനെപ്പറ്റി വെബ്സൈറ്റില്‍ പറയുന്നതിങ്ങനെ: ഇത്രയും കാലം വൃത്തിയായി സൂക്ഷിച്ച കാറാണ്. പക്ഷേ ഉപയോഗിച്ചതിന്റെ ചെറിയ ഏനക്കേടുകളുണ്ട്. കൃത്യമായി പറഞ്ഞാൽ കാറിന്റെ പാതി കാണ്മാനില്ല...

Man cuts his belongings to give exwife

നാല് കസേര പാതി മുറിച്ചതിനെ കിടിലൻ ആർട് ഇൻസ്റ്റലേഷനെന്നാണു വിശേഷണം. ഫോൺ വിളിക്കാനാഗ്രഹിക്കാത്തവർക്ക് ഏറ്റവും പറ്റിയ ഉപകരണം എന്നായിരുന്നു ഐഫോണിനെപ്പറ്റിയുള്ള വിശേഷണം. കൂടെ ഒരു കാര്യവും: ‘ഞാനെന്റെ എല്ലാം ലോറയ്ക്ക് നൽകി. ഒരുപകാരവുമില്ലെങ്കിലും ഈ ഫോണും കൊടുക്കുന്നു. കാരണം ഇനിയവൾക്ക് രഹസ്യമായി വാട്ട്സാപ്പിൽ കാമുകന് പ്രണയസന്ദേശങ്ങൾ അയക്കേണ്ടല്ലോ..(അവളിപ്പോൾ അയാളുടെ കൂടെയാണല്ലോ) ഇങ്ങനെ പോകുന്നു ഇ ബേയിലെ ഉൽപന്ന വിവരണങ്ങൾ.

Man cuts his belongings to give exwife

ഏറ്റവുമൊടുവിൽ ഒരു സങ്കടക്കുറിപ്പുമുണ്ട്–‘ലോറ തന്റെ പഴ ഭർത്താവിനെ മാറ്റി പുതിയതെടുത്തു, പക്ഷേ പഴയ വീട്ടുസാധനങ്ങളും കാശുമൊന്നും മാറ്റാൻ തയാറായതുമില്ല, അതെല്ലാം അവൾക്ക് ദാ കൃത്യമായി എത്തിക്കുന്നു. എന്റെ പങ്ക് ഞാൻ വിൽപനയ്ക്കും വച്ചിട്ടുണ്ട്. ബാക്കി പാതി വേണമെങ്കിൽ ലോറയോട് ചോദിച്ചോളൂ’ സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് ജർമനിയിൽ മാത്രമേയുള്ളൂ ഡെലിവറിയെന്നും അറിയിപ്പുണ്ട്.

Man cuts his belongings to give exwife

പക്ഷേ മാധ്യമങ്ങളിലെങ്ങും സംഗതി വാർത്തയായിട്ടും ലോറ ഇതുവരെ രംഗത്തുവന്നിട്ടില്ല. ഡർ യൂലിയുടെ കൃത്യമായ ഐഡന്റിറ്റിയും വെളിവാക്കപ്പെട്ടിട്ടില്ല. എന്തൊക്കെയാണെങ്കിലും തന്റെ പിൻഗാമിക്ക്, ഭാര്യയുടെ പുതിയ ഭർത്താവിന്, എല്ലാ വാഴ്ത്തുക്കളും അറിയിച്ചിട്ടാണ് ‘ഡർ യൂലി’ വിഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.