ലോകത്തിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരൻ ഉസൈൻ ബോൾട്ടാണെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഒൻപതു തവണ ലോക ഒളിംപിക്സ് മെഡൽ നേടിയ ആ ഉസൈൻ ബോൾട്ടിനെ ഓട്ടത്തിൽ വെല്ലുവിളിച്ചാൽ എങ്ങനിരിക്കും. അതും നൂറുമീറ്റർ ഓട്ടത്തിന്. അത്തരമൊരു സാഹസത്തിന് മുതിർന്നതാരാണെന്നല്ലേ, കൊമേഡിയൻ ജെയിംസ് കോർഡന്റെ നേതൃത്വത്തിൽ ഒരു പ്രമുഖ ടെലിവിഷൻ ചാനലിലെ ഒരുകൂട്ടം ജോലിക്കാരാണ് ബോൾട്ടിനെ വെല്ലുവിളിച്ചത്.
ചാനലിന്റെ കാർ പാര്‍ക്കിങ് ഏരിയയിലാണ് രസകരമായ ആ ഓട്ടമത്സരം സംഘടിപ്പിച്ചത്. പലരും ആദ്യമായാണ് ട്രാക്ക് സ്യൂട്ട് പോലും അണിയുന്നത്, പക്ഷേ അവരുടെ തയ്യാറെടുപ്പൊക്കെ കണ്ടാൽ ഉസൈൻ ബോൾട്ടോ ഇപ്പ.... ശരിയാക്കിത്തരാം എന്ന മട്ടാണ്. ജമൈക്കൻ ട്രാക്ക് സ്യൂട്ടിൽ കുംഭകുലുക്കി ഓടുന്ന ജെയിംസ് കോർഡന്റെ ഓട്ടം ഒന്നുകാണേണ്ടത് തന്നെയാണ്. ചിലരാകട്ടെ സ്റ്റാർട്ട് പറയും മുന്‍പേ ഓടെടാ ഓട്ടം തുടങ്ങി. ചിലർ ഓട്ടം തുടങ്ങും മുന്‍പേ ട്രാക്കിൽ മറിഞ്ഞു വീണു.
ഓട്ടത്തിൽ ആരു ജയിക്കുമെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. ബോൾട്ടിനെ വെല്ലുവിളിച്ച കോർഡന്റെ കാര്യമാണ് ദയനീയം, പാവം പതിനഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഓട്ടത്തിനു ശേഷം ഇരുവരും നടത്തിയ കമന്റുകളാണ് ഇതിൽ സൂപ്പർ. എന്നും എപ്പോഴും താൻ തന്നെയാണ് ഒന്നാമനെന്ന് ബോള്‍ട്ട്, പതിനഞ്ചാം സ്ഥാനമെന്താ അത്ര മോശമാണോ എന്ന ഭാവമാണ് പാവം കോർഡന്. ഏതായാലും ഈ വയറും വച്ച് ഇത്രയെങ്കിലും കിട്ടിയല്ലോ.. രസകരമായ ഈ ഓട്ടവിഡിയോ സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാണ്.