കള്ളന്മാർ പലവിധത്തിലുണ്ട്, ഓടും െപാളിച്ച് ചില്ലറ മുതലിനായി വീടുകൾ തോറും കയറിയിറങ്ങുന്ന നാടൻ കള്ളന്മാർ മുതൽ കൊള്ളയടി വീരന്മാർ വരെ. പൊലീസിന്‍റെ വലയില്‍ ചെന്നുപെടുംവരെയായിരിക്കും ഇവരിൽ പലരുടെയും സാഹസികയാത്ര. അകത്താക്കിയാലോ പിന്നെ കുറച്ചുകാലം നാടൻശൈലിയിൽ പറയുംപോലെ ഗോതമ്പുണ്ടയും കഴിച്ച് കിടക്കാം. വ്യത്യസ്തനായ ഒരു കള്ളന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. സാധാരണ കള്ളനെ തേടി പൊലീസ് ഓടാറാണല്ലോ പതിവ്, ഇവിടെ ഒരു ട്വിസ്റ്റാണ്... തൊണ്ടിമുതലുമായി കള്ളൻ ഓടിക്കയറിയതു തന്നെ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു.
ഷെൻസെൻ സിറ്റിയിൽ റോഡ് മുറിച്ചു കടക്കാനായി കാത്തുനിന്ന ഒരു യുവതിയുടെ മൊബൈൽ ഫോൺ ആണ് കള്ളൻ അടിച്ചുമാറ്റി ഓടിക്കളഞ്ഞത്. പക്ഷേ കള്ളൻ അത്ര സ്മാർട്ട് അല്ലായിരുന്നുവെന്നു മാത്രം, വെപ്രാളത്തിൽ ട്രാഫിക്കിലൂടെ ഓടിപ്പോകുന്നതിനിടെ കക്ഷി നേരെചെന്നു കയറിയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. കള്ളനെ വിടില്ലെന്ന ഭാവത്തോടെ പെൺകുട്ടിയും പിന്നാലെ ഓടുന്നുണ്ടായിരുന്നു. പക്ഷേ സംഭവത്തിൽ ഇത്രവേഗമൊരു ട്വിസ്റ്റ് യുവതിയും പ്രതീക്ഷിച്ചിരിക്കില്ല.
പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവതി കാര്യങ്ങളെല്ലാം പറഞ്ഞതോടെ കള്ളന്റെ കാര്യം അധോഗതിയായി. ഇതോടെ കുറ്റം ചെയ്ത് വെറും പത്തു സെക്കന്റിനുള്ളിൽ തന്നെ കള്ളൻ അകത്താവുകയും ചെയ്തു. സ്ഥലത്തെക്കുറിച്ച് വലിയ ധാരണയില്ലാത്ത യുവാവ് ആയതിനാലാകാം കക്ഷി വഴിതെറ്റി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയതെന്നാണ് കരുതുന്നത്.