'അനാവശ്യമായ പ്രശ്നങ്ങളിൽ പോയി പെടരുത് എന്നാഗ്രഹിക്കുന്നയാളാണു താൻ, പക്ഷേ പിന്നെയും താന്‍ പെട്ടല്ലോ എന്നോർത്തു വിഷമം തോന്നുകയാണ്'. പറയുന്നത് മറ്റാരുമല്ല നടിയും മോഡലുമായ മെറീന മൈക്കൽ കുരിശിങ്കൽ ആണ്. സംഗതി മറ്റൊന്നുമല്ല തനിക്കൊപ്പം പ്രവർത്തിച്ചിരുന്ന മോഡലുകളെക്കുറിച്ച് മെറീന മോശമായി സംസാരിച്ചുവെന്നു പറഞ്ഞ് ചില മാധ്യമങ്ങൾ നല്‍കിയ വാർത്തകൾക്ക് എതിരെ ഫെയ്സ്ബുക് ലൈവിലൂടെ വന്നാണ് മെറീന ഇക്കാര്യം പറഞ്ഞത്.
മോഡലിങ് രംഗത്തെ പല പെൺകുട്ടികളും മോശം വഴിയിലൂടെ പോകുന്നവരാണെന്നും മദ്യപാനികളും ആണുങ്ങൾക്കൊപ്പമാണെന്നൊക്കെയാണ് വാർത്തകൾ പരന്നിരുന്നത്. എന്നാൽ താന്‍ ഒരിടത്തും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് മെറീന പറയുന്നു. ഒരു അഭിമുഖത്തിൽ മോഡലിങ് രംഗത്തേക്ക് ശരിയായ ഗൈഡന്‍സോടെ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചിരുന്നു. പക്ഷേ അവിടെ താനൊരിക്കലും ഇത്രയും മോശമായ രീതിയിൽ സംസാരിച്ചിട്ടില്ല.
'' മോഡലിങ്ങിനെതിരായി ഞാൻ സംസാരിച്ചു എന്നു പറഞ്ഞ് പല േപാസ്റ്റുകളും കറങ്ങിനടക്കുന്നുണ്ട്, അതു ശരിയല്ല. ഞാനും മോഡലിങ്ങില്‍ നിന്നു വന്ന കുട്ടിയാണ്, പക്ഷേ എനിക്കു കൃത്യമായ ഒരു ഗൈഡൻസ് ഉണ്ട്, അതുകൊണ്ടു ചില കാര്യങ്ങളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്, നല്ല ഗ്രൂമിങ്ങ് കിട്ടിയിട്ടുണ്ട്. നല്ല കുടുംബത്തിൽ നിന്നുള്ള ഒരുപാടു കുട്ടികൾ മോഡലിങ്ങ് നന്നായി ചെയ്യുന്നുണ്ട്. എന്റെ കൂടെയുള്ള ആളുകൾ േമാശമാണെന്നും മദ്യപിക്കുന്നവരും അവരെല്ലാം ആണുങ്ങളുടെ കൂടെയാണെന്നും പറഞ്ഞാണ് വാർത്തകൾ വളച്ചൊടിച്ചത്. ഞാൻ എന്റെ കൂടെയുള്ള ആൾക്കാരെക്കുറിച്ച് ഒരിക്കലും മോശമായി പറയില്ല.
ഒന്നും അറിയാതെ ഒരു ജോലിക്കു കയറരുത് എന്നതുകൊണ്ട് കൃത്യമായ ധാരണയോടെ ഈ രംഗത്തെത്തണം എന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു. എന്തുെകാണ്ടാണ് ഇത്തരം നെഗറ്റീവ് വാർത്തകൾ വന്നതെന്ന് അറിയുന്നില്ല. ഞാൻ പറഞ്ഞിട്ടില്ലെങ്കിൽ പോലും ഇവ വായിച്ച് ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണ്.''
ഇത്തരത്തിലുള്ള വാർത്തകൾ വിട്ടത് ആരാണെന്നു താന്‍ അന്വേഷിക്കുന്നുണ്ടെന്നും, മോഡലിങ് ഇൻഡസ്ട്രിയിൽ വന്ന് തനിക്ക് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, അത്തരത്തിൽ ഉണ്ടാകുമായിരുന്ന ഒരു പ്രശ്നത്തിൽ നിന്നും രക്ഷപ്പെട്ടത് തനിക്കു കൃത്യമായ ഗ്രൂമിങ് ലഭിച്ചതുകൊണ്ടാണെന്നും മെറീന പറഞ്ഞു.
Read more: Lifestyle Malayalam Magazine