ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ ബന്ധുക്കൾ ഓമനത്തത്തോടെ പറയും: ‘ഹായ്, ചുന്ദരിക്കുട്ടിക്ക് എന്തു ഭംഗിയുള്ള മുടിയാ...’ അന്നേരം അമ്മ ഒരൽപം അഹങ്കാരത്തോടെ തന്റെ നീളൻ മുടിയൊന്നു തഴുകും–‘ഇതെല്ലാം എന്റെ പാരമ്പര്യമാ’ എന്ന മട്ടിൽ. കഷണ്ടി കയറിത്തുടങ്ങിയ അച്ഛനാകട്ടെ നെടുവീർപ്പിടും–ഒരു കാലത്ത് എനിക്ക് ഇതിലും മുടിയുണ്ടായിരുന്നുവെന്ന ഭാവത്തിൽ. എന്തായാലും ജനിക്കുമ്പോൾ തന്നെ കുട്ടികളുടെ മുടി ചർച്ചയാകുന്നത് ഒരപൂർവ സംഭവമാണ്, കാരണം മിക്ക കുരുന്നുകളും തലയിൽ പൊടിക്ക് മുടിയുമായിട്ടാണ് ജനിക്കുന്നതു തന്നെ. പക്ഷേ നെറ്റ്‌ലോകത്തിപ്പോൾ ഒരു മിടുക്കിക്കുട്ടിയുടെ മുടിയെപ്പറ്റിയാണ് എല്ലാവരുടെയും സംസാരം. സാൻഫ്രാൻസിസ്കോയിലെ ഇസബെൽ എന്ന ഈ സുന്ദരിക്കുട്ടിക്ക് രണ്ടര മാസമേ ആയിട്ടുള്ളൂ പ്രായം. പക്ഷേ മുതിർന്നവരുടേതിനു സമാനമായി കൃത്യമായി വെട്ടിയൊതുക്കിയതു പോലുള്ള സ്റ്റൈലൻ മുടിയുമായിട്ടാണ് ഇസബെല്ലിന്റെ ജനനം. പത്താഴ്ച പ്രായമുള്ള കുട്ടിക്ക് ഇത്രേം മുടിയോ? ഇവളങ്ങു വളർന്നു വലുതായാൽ എന്തായിരിക്കും സ്ഥിതി..! എന്ന മട്ടിലാണിപ്പോൾ ചർച്ചകൾ.
എല്ലാറ്റിന്റെയും തുടക്കം രണ്ടാഴ്ച മുൻപാണ്. മകളുടെ അസാധാരണമായ മുടിവളർച്ച കണ്ട് കണ്ണുതള്ളിയ അമ്മ മക്കെൻസി കപ്ലാൻ ആ മുടി ഭംഗിയായിത്തന്നെ ചീകി ഒരുക്കിക്കൊടുത്തു. കൊച്ചുകുട്ടിയല്ലേ, അതുകൊണ്ടുതന്നെ മുടിയിൽ ക്രീമുകളൊന്നും തൊടീച്ചതു പോലുമില്ല. ചീകിയൊതുക്കിയ മുടിയും ചിരിക്കുന്ന മുഖവുമായി ഇസബെല്ലിനൊപ്പം ഒരു ഫോട്ടോയും തന്റെ ഇൻസ്റ്റഗ്രാം–ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ മക്കെൻസി പോസ്റ്റ് ചെയ്തു. അതോടെ കുടുംബക്കാരും ബന്ധുക്കളുമെല്ലാം മുടിക്ക് ലൈക്കിടാൻ തുടങ്ങി, ഒപ്പം ‘കൊള്ളാലോ മിടുക്കിക്കുട്ടിയുടെ മുടി’ എന്ന വിധം കമന്റുകളും. ഇടയ്ക്ക് ഇസബെല്ലിന്റെ അച്ഛൻ ഡേവിന്റെ ബന്ധുക്കളിലൊരാൾ കമന്റിട്ടു–‘കൊച്ചിന്റെ മുടി ചാനലുകളിലെ വാർത്താവായനക്കാരുടേതു പോലുണ്ടല്ലോ...!’ ഇതേ കമന്റോടെ കക്ഷി ‘റെഡിറ്റിലും’ ഫോട്ടോ പോസ്റ്റ് ചെയ്തു. അതോടെ തുടങ്ങി ഇസബെല്ലിന്റെ സ്റ്റാർ കാലം. ദിവസങ്ങൾക്കകം 30 ലക്ഷത്തോളം പേരാണ് ഫോട്ടോ കണ്ടത്.
‘ബേബി വിത്ത് പെർഫെക്ട് ഹെയർ’ എന്നൊരു വിശേഷണവും ലഭിച്ചു ഇസബെല്ലിന്. മാലാഖയായും വാർത്താവായനക്കാരായും ഹോളിവുഡ് താരങ്ങളായുമൊക്കെയുള്ള ഇസബെല്ലിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും ചറപറ നെറ്റിൽ നിറയാനും തുടങ്ങി. ഈ ഫോട്ടോകളെല്ലാം ഷെയർ ചെയ്തൊടുവിൽ സംഗതി വിദേശമാധ്യമങ്ങളിലെല്ലാം വാർത്തയുമായി. സിഎൻഎൻ ഉൾപ്പെടെ ഇസബെല്ലിനെ കാണാൻ വന്ന് അച്ഛനമ്മമാരുടെ ഇന്റർവ്യൂവുമെടുത്തു. അവിടെ വച്ച് ഡേവ് ഒരു കാച്ചങ്ങു കാച്ചി– ‘ഇസബെല്ലിന്റെ മുടിയിൽ വലിയ അദ്ഭുതമൊന്നുമില്ല. എനിക്കും ജനിച്ചപ്പോൾ ഒരുരക്ഷയുമില്ലാത്ത മുടിയായിരുന്നു. മൂന്നു മാസം പ്രായമായപ്പോൾ തന്നെ മുടിയിഴകൾ കണ്ണിലേക്കു വീണ് എന്റെ മുടി വെട്ടിക്കേണ്ടി വന്ന കഥ അമ്മ പറഞ്ഞു തന്നിട്ടുണ്ട്...’ ഭാര്യ മക്കെൻസി ഇതൊക്കെ കേട്ട് തന്റെ മുടിയിഴകളും തലോടി അടുത്തിരുന്നു. ‘ഞാനൊന്നുമറിഞ്ഞില്ലേ’യെന്ന മട്ടിൽ കുഞ്ഞിഇസബെല്ലും.