കേരളത്തില്‍ ചൂടു മാത്രമല്ല തിരഞ്ഞെടുപ്പു പ്രചരണവും കൊഴുക്കുകയാണ്. വോട്ടർമാരെ കയ്യിലെടുക്കാൻ സംസ്ഥാന ദേശീയ നേതാക്കന്മാരെ പ്രചരണ രംഗത്തേക്കിറക്കാൻ മത്സരിക്കുകയാണ് യുഡിഎഫും എൽഡിഎഫും ബിജെപിയുമെല്ലാം, പക്ഷേ പ്രശ്നം അതൊന്നുമല്ല ഈ ദേശീയ നേതാക്കന്മാർക്കൊന്നും മലയാളം അറിയില്ലല്ലോ അപ്പോള്‍ പിന്നെ അവർ പറയുന്നതിനെ പരിഭാഷപ്പെടുത്താൻ മറ്റൊരാൾ കൂടി വേദിയില്‍ ഉണ്ടാകണമല്ലോ... നേതാക്കൾക്കൊപ്പം തന്നെ ഭാഷാ പ്രാവീണ്യമുള്ളവാരാകുന്നതാണു നല്ലത് അല്ലാത്തപക്ഷം നേതാക്കൾ പറയുന്നത് ചക്കയെന്നാണെങ്കിൽ പരിഭാഷപ്പെടുത്തുന്നയാൾ വിളിച്ചു പറയുന്നത് ചുക്ക് എന്നായിപ്പോകും. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തർജമ ചെയ്തു വശംകെട്ട സുരേന്ദ്രനു പിന്നാലെയിതാ എൽഡിഎഫ് പ്രസംഗവേദിയിലൊരു പിൻമുറക്കാരൻ. പ്രസംഗിച്ചത് എൽഡിഎഫിന്റെ തീപ്പൊരി നേതാവ് ബൃന്ദ കാരാട്ട്. പരിഭാഷപ്പെടുത്തിയയാൾക്കു പക്ഷേ ബൃന്ദ പറഞ്ഞതിൽ പാതി മനസിലായില്ലെന്നു മാത്രമല്ല തനിക്കു പിടികിട്ടാത്ത ഭാഗങ്ങളിലെല്ലാം സ്വന്തം വാക്കുകൾ പ്രയോഗിക്കുകയും ചെയ്തു.
വുമൺ ഓഫ് കേരള എന്നതിന് കേരളത്തിലെ കുറ്റവാളികൾ എന്നു പറഞ്ഞ പരിഭാഷകന് ബൃന്ദയുടെ പ്രസംഗത്തിലെ പാതിയും മനസിലായില്ല. തർജമക്കാരന്‍ സംഗതി കുളമാക്കുകയാണെന്നു തോന്നിയ ബൃന്ദ ഒടുവിൽ തനിക്കു മലയാളം കുറച്ചറിയാമെന്നു പറയുക മാത്രമല്ല കാര്യം പതിയെ പാതി മലയാളത്തിൽ അവതരിപ്പിക്കാനും തുടങ്ങി. ഇടയ്ക്കു പരിഭാഷകനു വ്യക്തമായി കേൾക്കാനായി തന്റെ അരികിലേക്കു നിർത്തിയെങ്കിലും ഫലം തഥൈവ. ഇനിയെങ്കിലും പരിഭാഷകന്മാരെ തിരഞ്ഞെടുക്കുമ്പോൾ പാർട്ടികൾ കുറച്ചുകൂടി കരുതിയിരുന്നാൽ പണി കിട്ടാതെ രക്ഷപ്പെടാം.