കഴിഞ്ഞ വർഷവും ഒരു പരീക്ഷയുടെ പേരിൽ ബീഹാർ നന്നേ പഴി കേട്ടിരുന്നു. പത്താംക്ലാസ് പരീക്ഷാ സമയത്ത് വിദ്യാർഥികൾക്കു കോപ്പിയടിക്കാൻ തുണ്ടുപേപ്പറുകളുമായി മതിലുകൾ പാടുപെട്ടു കയറുന്ന രക്ഷിതാക്കളുടെ ചിത്രമായിരുന്നു അന്നു ഞെട്ടലുണ്ടാക്കിയത്. ഇപ്പോഴിതാ മറ്റൊരു പരീക്ഷയുടെ പേരിൽ ബീഹാർ വീണ്ടും വാർത്തകളിലിടം നേടുകയാണ്. മറ്റൊന്നുമല്ല, ഇവിടെ പരീക്ഷാർഥികൾ പരീക്ഷയെഴുതിയത് വെറും അടിവസ്ത്രമിട്ടാണ്. ഇനി എന്തിന്റെ പരീക്ഷയാണെന്നു കൂടി അറിയണ്ടേ? രാജ്യത്തിന്റെ കാവൽക്കാരാകുവാനുള്ള യോഗ്യതാ പരീക്ഷയെഴുതുന്നവർക്കാണ് ഈ അനുഭവമുണ്ടായത്. 1150ഓളം ഉദ്യോഗാർഥികളാണ് അടിവസ്ത്രം മാത്രമിട്ട് പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതുന്നവർ ആരും കോപ്പിയടിക്കാതാരിക്കാനാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്ന് സൂപ്പർവൈസർമാർ വ്യക്തമാക്കി. അന്തസിനു നിരക്കാത്ത മാർഗമായിരുന്നു ഇതെന്നു കാണിച്ച് മറ്റൊരു മത്സരാർഥി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന പരീക്ഷയിലാണ് വിദ്യാർഥികളെല്ലാം വലിയൊരു മൈതാനത്ത് അടിവസ്ത്രം മാത്രമിട്ട് ഒരുമണിക്കൂറോളം നീണ്ട പരീക്ഷയെഴുതിയത്.