ജോലി ചെയ്യുന്ന സ്ഥാപനത്തോട് ആത്മാര്‍ത്ഥമായി കൂറു പുലര്‍ത്തിയാലും ചിലപ്പോള്‍ കമ്പനി ജീവനക്കാരെ ട്രീറ്റ് ചെയ്യുന്ന രീതി വളരെ മോശമായിരിക്കും. സംഘര്‍ഷഭരിതനായിട്ടായിരിക്കും ആ ജീവനക്കാരന്‍ ഓരോ നിമിഷവും സ്ഥാപനത്തില്‍ ജോലി ചെയ്യുക. അവസാനം കമ്പനിയില്‍ നിന്നു രാജിവച്ച് പുറത്തിറങ്ങുമ്പോള്‍ വികാര വിക്ഷുബ്ധനായും കാണപ്പെടും.
ഇവിടെ ഒരാള്‍ കമ്പനിയോടുള്ള തന്റെ കടുത്ത അനിഷ്ടം തീര്‍ത്തത് ടോയ്‌ലെറ്റ് പേപ്പറില്‍ രാജിക്കത്തു നല്‍കിയാണ്. ഇത്രയും അനുയോജ്യമായ പ്രതികാരം തന്റെ സ്ഥാപനത്തോട് കാണിക്കാതിരിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് അയാളു പക്ഷം. ഇന്റര്‍നെറ്റില്‍ ഈ കത്ത് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. റെഡ്ഡിറ്റില്‍ സജീവമായ ഒരു യൂസറാണ് തന്റെ ഭര്‍ത്താവ് ഇങ്ങനെ രാജിക്കത്തു നല്‍കിയതായി പ്രഖ്യാപിച്ചത്.
ഗേള്‍ഓഫ്‌ഗോഡ്‌സ്ബഡ്ഡെ എന്ന പേരിലുള്ള യൂസറാണ് തന്റെ ഭര്‍ത്താവിന്റെ രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൈ ഹസ്ബന്‍ഡ്‌സ് ലെറ്റര്‍ ഓഫ് റെസിഗ്നേഷന്‍, എന്റെ ഭര്‍ത്താവിന്റെ രാജിക്കത്ത് എന്ന പേരിലാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഫെബ്രുവരി 24, 2017 ആണ് രാജിക്കത്തിലെ ഡേറ്റ്. കത്തിലെ ചില പ്രസക്തഭാഗങ്ങള്‍
''എന്റെ രാജിക്ക് ഞാന്‍ ഇത്തരത്തിലുള്ള പേപ്പര്‍ തെരഞ്ഞെടുത്തതിന് കാരണം അത്രയ്ക്കും ഭീകരമായാണ് ഈ കമ്പനി എന്നെ ട്രീറ്റ് ചെയ്തത് എന്നതിനാലാണ്. ഈ പേപ്പര്‍ സൂചിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈ കമ്പനി എങ്ങോട്ടാണ് പോകുന്നത് എന്നാണ്.''
രണ്ടാഴ്ച്ചത്തെ നോട്ടിസ് പിരീഡാണ് കത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ കത്തു വായിച്ച ഇന്റര്‍നെറ്റിലെ വിദ്വാന്‍മാരുടെ പക്ഷം ഇത്തരമൊരു കമ്പനിയില്‍ രണ്ടാഴ്ച്ചത്തെ നോട്ടീസ് പിരീഡ് പോലും അധികമാണെന്നും അതിനൊന്നും നില്‍ക്കരുതമെന്നുമാണ്. എന്നാല്‍ നെഗറ്റീവായും പ്രതികരണങ്ങള്‍ വന്നു. ഒരു സംരംഭകന്‍ കൂടിയായ വ്യക്തി പറഞ്ഞതിങ്ങനെ, തന്റെ മുന്‍ബോസിനെ ഇത്തരത്തില്‍ തെറി വിളിക്കുന്ന ആളെ ഞാന്‍ ഒരിക്കലും ജോലിക്കെടുക്കില്ല.